വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

കാറ്റുകളുടെ വര്‍ത്തമാനം-കഥ


ദൂരെനിന്ന് നോക്കിയാല്‍ അയാളുടെ വീട് വലിയൊരു പൂന്തോട്ടത്തിന് നടുവിലാണെന്ന് തോന്നും. 
ചെടികളുടെ വര്‍ണ്ണവൈവിധ്യങ്ങള്‍ക്ക് നടുവിലൂടെ ഒരിടവഴിയുണ്ട്; വീട്ടിലേക്ക്. സുഗന്ധംപുരണ്ട അകവും പുറവുമായി അതിലൂടെ നടന്നെത്തുന്പോഴാണ് കള്ളിമുള്ളുകള്‍ അതിരിട്ട തുണ്ട് ഭൂമിയിലാണ് അയാളും കുടുംബവും താമസിക്കുന്നതെന്ന് മനസ്സിലാവുക.

അയാളുടെ അതിരില്‍ നിന്ന് ഗ്രൗണ്ടിന്‍റെ ഒരുഭാഗം വരെ നാട്ടിലെ ചെറുപ്പക്കാരാണവ വെച്ചുപിടിപ്പിച്ചത്. കളികഴിഞ്ഞാല്‍ അവരതിന്‍റെ വശങ്ങളിലുണ്ടാക്കിയ ഇരിപ്പിടങ്ങളില്‍ വിശ്രമിക്കുകയും ഇരുട്ട് കനക്കുന്പോള്‍ മടങ്ങുകയും ചെയ്യും. പൂന്തോട്ടത്തിന്‍റെ നനയും പരിചരണവും അയാള്‍ക്കും വീട്ടുകാര്‍ക്കും. 

വീട്ടുകാരെന്ന് പറയാന്‍ ആരുമില്ല. അയാളും ഭാര്യയും. മക്കളൊന്നും ആയിട്ടില്ല. ദീര്‍ഘനാളത്തെ മരുവാസത്തിന് ശേഷം, ബാധ്യതകളൊതുക്കി, ചെറിയൊരു വീട് പണിത് അവര്‍ അതിഥികളെ കാത്തിരിക്കുകയാണ്.

‘ഇപ്പോ മനസ്സിനൊരു സമാധാനമുണ്ട്’
വരാന്തയിലെ ചാരുകസേരയിലിരുന്ന് അയാള്‍ തന്നോടുതന്നെ പറഞ്ഞു. 

-ആദ്യമൊക്കെ ഇവിടിരുന്ന് നോക്കിയാല്‍ കാണുമായിരുന്നത്, നിറംകെട്ട വലിയൊരു കഷ്ണംഭൂമി. ഇപ്പോ എന്തൊരു രസമാണ്. കണ്ണ് ചെറുങ്ങനിച്ച് നോക്കിയാല്‍ ഇരിക്കുന്നത് പൂക്കളുടെ വലിയൊരു താഴ്വരയിലാണെന്ന് തോന്നും. ചുറ്റിനും പച്ചപ്പിന്‍റെ സമൃദ്ധി. കിളികളുടെ വികൃതി, ശലഭങ്ങളുടെ തേര്പോക്ക് കണ്ടാല്‍ ചെടിത്തുന്പിലെ പൂക്കളെ കാറ്റടര്‍ത്തിക്കൊണ്ടുപോവുകയാണെന്നേ തോന്നൂ. ദൈവം പൂക്കള്‍ക്കും പൂന്പാറ്റകള്‍ക്കും ഒരേ മൂശയിലായിരിക്കണം നിറം പകര്‍ന്നത്. പുത്തനുടുപ്പണിഞ്ഞ കുഞ്ഞുങ്ങളെപ്പോലെ എന്തൊരു ഗമയാണവയ്ക്ക്. അവര്‍ മാത്രമല്ല, കിളികളും കാറ്റും ഒക്കെ അഹങ്കാരികളായിട്ടുണ്ട്. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. സ്വന്തമായൊരു ആവാസസ്ഥലം ഉണ്ടാകുന്പോള്‍ ആരും തെല്ലഹങ്കാരിയാകും. 

പൂന്തോട്ടത്തില്‍ നിന്ന് കണ്ണെടുക്കാതെ, വൈകുന്നേരത്തെ ചായ ആസ്വദിച്ചിറക്കുകയായിരുന്നു അയാള്‍.

-ഇന്നന്തേ കുട്ടികളാരേം ഗ്രൗണ്ടില്‍ കാണാത്തത്? 
സാധാരണ ഇന്നേരം ബഹളമയമാണ്. ഫുട്ബോള്‍, ക്രിക്കറ്റ്, ഫൗളുകള്‍, വഴക്ക്, ചര്‍ച്ച, തമാശ, പൊട്ടിച്ചിരി... ഇന്നൊന്നിനേം... ഓ, ഞാനത് മറന്നു. എല്ലാവരും ക്ലബ്ബിലെ ടെലിവിഷന് മുന്‍പിലാകും. വണ്‍ഡേ മാച്ചുണ്ട്. ആരാധകര്‍ തമ്മില്‍ വാക്കേറ്റം മൂക്കുന്നുണ്ടാകും. 

ഈ പ്രായം എത്ര രസകരമാണ്.

ഓരോന്നാലോചിച്ചിരുന്ന അയാളുടെ മുഖം പൊടുന്നനെ വിടര്‍ന്നു. 

പൂന്തോട്ടത്തില്‍ നിന്ന് കണ്ണെടുത്ത് ചുറ്റിനും നോക്കി. വീണ്ടും പൂന്തോട്ടത്തിലേക്ക്. 
പിന്നെയും പരിസരങ്ങളിലേക്ക്... അത്ഭുതപരിഭ്രാന്തനായ അയാളെഴുന്നേറ്റ് ഭാര്യയെ വിളിച്ചു.
‘ഒന്നിങ്ങോട്ടു വേം വര്ണ്ണ്ടോ....?’
‘എന്തേ.. എന്തുപറ്റി...?’ അവള്‍ അകത്തുനിന്നും ഭീതിയോടെ പാഞ്ഞുവന്നു.
‘ആ പൂന്തോട്ടത്തിലേക്കൊന്ന് നോക്ക്...’
‘ഇങ്ങനേണ്ടോ മനുഷ്യന്മാര്? ഞാന്‍ വിചാരിച്ചു...., ഹല്ലാ...! ഇതെന്താ ഇങ്ങിനെ...?!’ 

പറഞ്ഞുവന്നത് മറന്ന് അത്ഭുതത്തോടുകൂടി പൂന്തോട്ടത്തിലേക്ക് നോക്കി അവള്‍ അയാളോട് ചോദിച്ചു. 

‘അതുതന്നെയാണ് ഞാനും നോക്കുന്നത്. പരിസരം മുഴുവന്‍ അനങ്ങാതെ നില്‍ക്കുന്നു. നമ്മുടെ പൂന്തോട്ടത്തില്‍ മാത്രം അനക്കങ്ങളുടെ ആരവാരം. നോക്ക്, ഈ മുരിങ്ങയില പോലും അനങ്ങ്ണില്ല. പക്ഷെ, പൂന്തോട്ടത്തില്‍ മാത്രം കാറ്റ് പാഞ്ഞുനടക്കുന്നു’
ഇരുവരും അത്ഭുതത്തോടുകൂടി രംഗം ആസ്വദിച്ചുനില്‍ക്കെ, പടിഞ്ഞാറുനിന്നൊരു കാറ്റു വന്ന് പരിസരം ചലിപ്പിച്ചു. 

‘ഇപ്പോ എല്ലാം സമാസമം’ അയാള്‍ കസേരയിലിരുന്നു.

‘കാറ്റ് ദൈവത്തിന്‍റെ കരതലങ്ങളാണ്. അനുഗ്രഹമായി അവ പ്രകൃതി മുഴുവന്‍...., കാറ്റ് തൊടുന്പോ പൂക്കള്‍ ചിരിക്കുന്നത് കണ്ടിട്ടുണ്ടോ..? പൈതങ്ങളുടെ പുഞ്ചിരിപോലെ എത്ര മനോഹരമാണത്’

‘ന്ന്ട്ടെന്തേ... ആ പുഞ്ചിരിയും അനുഗ്രഹവും നമുക്ക് മാത്രം അന്യമായിപ്പോകുന്നത്...?’ വിദൂരതയിലേക്ക് നോക്കി അവള്‍ അയോളോട് ചോദിച്ചു.

‘എന്താണ് ഇങ്ങിനെ സംസാരിക്കുന്നത്. നീ ചെടികളെ കുറിച്ചാലോചിച്ച് നോക്ക്. പറയുന്പോ എല്ലാം ചെടികളാണ്. പക്ഷെ എല്ലാം ഒരുപോലെയാണോ. നീലക്കുറിഞ്ഞി എത്ര കൊല്ലം കൂടുന്പഴാ ഒന്നു പൂക്കുന്നത്. രാത്രി മാത്രം പൂക്കുന്ന ചെടികളില്ലേ. ഒരിക്കല്‍ പൂത്താല്‍ നശിച്ചുപോകുന്നവയില്ലേ. മാസങ്ങളോളം പൂത്തു നില്‍ക്കുന്നവയില്ലേ. അങ്ങിനെ എന്തെല്ലാം വ്യത്യസ്തതകളാണ് ചെടികളില്‍. അതുപോലൊരു സൃഷ്ടി മാത്രമാണ് നമ്മളും. സമയമാകുന്പോ നമുക്ക് പൂക്കളുണ്ടാവുക തന്നെ ചെയ്യും. ദൈവം കാരുണ്യവാനാണ്’

അവള്‍ ചിരിച്ചു, അയാളും.

‘നീ കേട്ടോ അവരുടെ സങ്കടവും കളിയുംചിരിയും?’ 
പൂന്തോട്ടത്തിലുലഞ്ഞ ഇളങ്കാറ്റിനോട് പരിസരംമുഴുക്കെ വീശുന്ന പടിഞ്ഞാറന്‍കാറ്റ് ചോദിച്ചു.
‘ഇന്നിത്രയല്ലേയുള്ളൂ. മറ്റുദിവസങ്ങളിലുള്ളതൊന്നും കാണാറില്ലല്ലോ...?’ 
പുഞ്ചിരിയോടെ ഇളങ്കാറ്റ് പറഞ്ഞു. 

‘അല്ലാ, നീ എന്ത് ഭാവിച്ചാണിങ്ങനെ....? കുസൃതി നിയന്ത്രിക്കാറായിരിക്കുന്നു. 

മനുഷ്യരടക്കമുള്ള ജീവികള്‍ക്ക് കാറ്റിനെ കുറിച്ച് ധാരണകളുണ്ട്. അതിനപ്പുറമുള്ള ഓരോ ചലനവും അവരെ ചകിതരാക്കും. പാതിരാത്രിയില്‍ നടന്നുപോകുന്ന മനുഷ്യന്‍റെ അരികിലെ ഒറ്റമരം മാത്രം നീ ഇളക്കിയാല്‍... അതുപോകട്ടെ, ഭൂമിയുടെ മറുഭാഗത്തേക്കയച്ച കൊടുങ്കാറ്റുകളുടെ കൂട്ടത്തില്‍ നിന്ന് പിന്‍മാറിയതെന്തേ...?’

‘അത് പിന്നെ, വയ്യ, ഛിന്നം വിളിച്ച് കണ്‍മുന്‍പിലുള്ളവയെല്ലാം തകര്‍ത്ത്... 

നശിപ്പിക്കപ്പെടുന്നവരില്‍ നല്ലവരുമുണ്ടാകില്ലേ...?’

‘ദൈവശിക്ഷ ഇറങ്ങുന്പോള്‍ നല്ലവരും ഉള്‍പ്പെട്ടേക്കാം. അവര്‍ക്ക് മഹത്തായ സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്. ദൈവകാരുണ്യമില്ലായിരുന്നെങ്കില്‍ നിന്നെ ഇല്ലായ്മ ചെയ്യുമായിരുന്നു’

പുഞ്ചിരിയോടെ ഇളങ്കാറ്റ് പറഞ്ഞു: ‘അറിയാം, അതല്ലെ, എനിക്കീ പൂന്തോട്ടം മതിയെന്ന് പറഞ്ഞപ്പോ അനുവദിക്കപ്പെട്ടത്. ഇവിടെ എന്തോരു സുഖമാ. സദാസമയം സുഗന്ധം പുരണ്ട്... നല്ലവെള്ളം നനഞ്ഞ്... ഒരേയൊരു ഖേദമുള്ളത് അവരുടേതാണ്. അവരുടെ വിധിയില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടോ. കഷ്ടപ്പെടുന്നവന്‍റെ ശ്വാസോച്ഛ്വാസം പോലും പ്രാര്‍ത്ഥനയെന്നാണ്...’ 

‘അതു പറയാനാണ് വന്നത്. കാനനവാസം കഴിഞ്ഞിരിക്കുന്നു. നീ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു; അവരോടൊപ്പം. മനുഷ്യന്‍റെ പ്രാണവായു ആകാനാണ് നിയോഗം. ആകട്ടെ, ഏതാണ് തെരഞ്ഞെടുക്കുന്നത്?’
‘ദൈവത്തിന് സ്തുതി’ ഇളങ്കാറ്റ് തെല്ല് ആലോചിച്ച് പറഞ്ഞു: 
‘എനിക്കിഷ്ടം സദ്സ്വഭാവിയായൊരു പെണ്‍കുരുന്നിനൊപ്പം കഴിയാനാണ്’
‘നല്ല തീരുമാനം. ദുഃശ്ശീലക്കാരുടെ പ്രാണവായു ആകുന്നതിനേക്കാള്‍ ശപിക്കപ്പെട്ട മറ്റൊരു ജന്മം ഉണ്ടോ എന്നറിയില്ല. എത്ര കഷ്ടമാണത്.’

‘പുറത്ത് കാറ്റുണ്ടെന്ന് തോന്നുന്നു. ജനാല തുറന്നിട്ടാലോ..?’ അയാള്‍ അവളോട് ചോദിച്ചു.
‘ശരിയാണ്. ഉറക്കം വരുന്പോള്‍ അടക്കാം’ 
അവളെഴുന്നേറ്റ് ജനാലകള്‍ തുറന്നു. അല്‍പ്പനേരം അവിടെനിന്നു. 
‘എന്താണ് നോക്കുന്നത്..?’
‘നല്ലകാറ്റ്... ഇരുട്ടും’
‘നിലാവുദിക്കാന്‍ സമയമാകുന്നല്ലെയുള്ളു’
‘നാളെയല്ലെ ഡോക്ടറെ കാണേണ്ട തിയ്യതി?’
‘അതെ, ബുക്ക് ചെയ്തിട്ടുണ്ടല്ലോ, പിന്നെന്താ..?’
‘അതല്ല, വരുന്നവഴി ജാറത്തിലൊന്ന് കേറണം. നേര്‍ച്ചയുണ്ടെനിക്ക്.’
‘ആകാം. ഇനി അതിന്‍റെ കുറവുണ്ടാകേണ്ട’
അവര്‍ കിടന്നു. ചെറുസല്ലാപങ്ങളില്‍ മുഴുകി. തണുത്ത കാറ്റ് ഇരുവരെയും നിരന്തരം തഴുകി. 

അതിനിടയില്‍... കാറ്റ് ഇളങ്കാറ്റിനോട് ചോദിച്ചു: 
‘കേട്ടോ അവരുടെ വര്‍ത്തമാനം?’
‘കേട്ടു. ചിരിയടക്കാന്‍ വയ്യാതായി. മനുഷ്യര്ടെ ഒരു കാര്യം. ദൈവാനുഗ്രഹത്തെ കുറിച്ച് ഒന്നുമറിയില്ല. ഇനീപ്പോ, ആ ഡോക്ടറും ജാറവുമാകും ഇവരുടെ എല്ലാം. ഏതൊരു കാര്യത്തിനും തരാതരം ഇവര്‍ അതിനേ ആശ്രയിക്കൂ’
‘മനുഷ്യര്‍ അങ്ങിനെയൊക്കെയാണ്. പാവങ്ങള്‍. പക്ഷെ, അക്രമികളായാല്‍ ഈ ഭൂമിതന്നെ നശിപ്പിച്ചുകളയും’
‘പോകാന്‍ നേരമായി. നീ പൂന്തോട്ടത്തിലേക്ക് പൊയ്ക്കോളൂ. അവരുറങ്ങട്ടെ’

വീട്ടിലുള്ളവരുടെ രാവുകളില്‍ മുഴുനിലാവുദിച്ചു. സന്തോഷത്തില്‍ മതിമറന്ന്, പറയാന്‍ വാക്കുകളില്ലാതെ നിശ്ശബ്ദരായി. പുതിയ അതിഥിയെ വരവേല്‍ക്കുന്നതിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടും മതിവരാതിരുന്നു.
‘ആ ജാറം എങ്ങിനെ വന്നൂന്നറിയോ നിനക്ക്...?’ 
ഒരു രാത്രിയില്‍, സംസാരമധ്യേ അയാള്‍ അവളോട് ചോദിച്ചു. 
‘ഇല്ല..’ അവള്‍ പറഞ്ഞു.
‘കടലിലൊഴുകിവന്നതാണ്. അതുകാണാന്‍ നാട്ടുകാര്‍ വന്നു. കേട്ടറിഞ്ഞ് അടുത്ത നാട്ടുകാര്‍. പിന്നെപ്പിന്നെ... ജനസമൂഹം...’
നമുക്കവിടെ കുഞ്ഞിനെ കൂട്ടിപ്പോകണം. എല്ലാ മാസാന്ത്യത്തിലുംരാത്രിയില്‍ നടക്കുന്ന പ്രത്യേകകര്‍മ്മങ്ങളില്‍ പങ്കെടുത്തവിടെ കൂടണം’
‘തീര്‍ച്ചയായും, ഇത് അവരുടേത് കൂടിയാണ്’
‘പേടിയുണ്ടോ നിനക്ക്...? നാളെയാണ് അഡ്മിറ്റ് ചെയ്യേണ്ടത്’
‘പേടിയൊന്നുമില്ല, എങ്കിലും ചെറിയ ടെന്‍ഷന്‍....’
‘ദൈവം കാത്തോളും’
പതിയെ അവര്‍ ഉറക്കത്തിലേക്ക് വഴുതി. 

പനിനീര്‍പൂക്കളെ ഉമ്മവെയ്ക്കാന്‍ അവസരം നല്‍കാതെ, വണ്ടുകളെത്തുന്പോള്‍ ശക്തമായനക്കി അവയെ കളിയാക്കുകയായിരുന്നു ഇളങ്കാറ്റ്. 
കാറ്റ് അരികിലെത്തിയപ്പോള്‍ ഇളങ്കാറ്റടങ്ങി. വണ്ടുകള്‍ പൂക്കളിലിറങ്ങി തേന്‍ നുകര്‍ന്നു.
‘ഇന്നാണ് ആ കുട്ടിയുടെ ജന്മം. പ്രഭാതവെയില്‍ ചൂടാകുന്നേരം അതുണ്ടാകും. എന്തെങ്കിലും വേവലാതികളുണ്ടോ....?’
‘ഒന്നുമില്ല, പക്ഷെ, ഒരുതരം... ഒരുതരം...’
‘അതുണ്ടാകും. ആദ്യമായല്ലെ. അതിന് മുന്‍പ് ചിലഅറിവുകള്‍ കൈമാറേണ്ടതുണ്ട്’

കാറ്റ് ഇളങ്കാറ്റിനേയും കൊണ്ട് പറന്നു, കടല്‍തീരത്തേക്ക്.
‘കടലിനൊരു സ്വഭാവമുണ്ട്. സൂക്ഷിക്കാനേല്‍പ്പിച്ചതെല്ലാം അത് തിരിച്ചെടുക്കും.
 പ്രതിരോധത്തിന്‍റെ ഏത് നെടുങ്കന്‍കോട്ടയും ഉപ്പുരസത്താല്‍ അടയാളപ്പെടുത്തി പതുക്കെ അപ്രത്യക്ഷമാക്കും. 

ഈ ജാറം കണ്ടോ...? വര്‍ഷങ്ങളായി കടല്‍ അവകാശം ചോദിക്കുന്നു. 
പക്ഷെ, ഗ്രാമത്തിന്‍റെ വിഹ്വലതകള്‍ ഈ കരിങ്കല്‍ കഷ്ണങ്ങള്‍ നിരത്തി പ്രതിരോധിക്കുകയാണ്. പതിനെട്ട് വര്‍ഷം തികയുന്പോള്‍ കൂനന്‍മലയാകും ഇവര്‍ക്കും കടലിനുമിടയില്‍. 
രാവിന്‍റെ നിശ്ശബ്ദതയില്‍ ഉയരുന്ന, മാസാന്ത്യത്തിലെ മന്ത്രധ്വനികളുടെയും ചന്ദനപ്പുകയുടെയും മായികതയില്‍, സ്വയമറിയാതെയെന്നവണ്ണം കൂനന്‍മലയുടെ ചരിവിലൂടെ പെണ്‍കുട്ടി നടക്കും, നിലാവുതിളങ്ങുന്ന നീലക്കടലിനപ്പോള്‍ വശ്യതയേറും. നിഗൂഢതയുടെ കടല്‍കൊട്ടാരങ്ങളിലിരുന്ന് ആയിരംകൈകളാല്‍ രാജകുമാരന്മാര്‍ നിന്‍റെ കുഞ്ഞുബീവിയെ മാടിവിളിക്കും. നീ നിറഞ്ഞൊഴുകിയ അറകളില്‍ ഉപ്പുവെള്ളം നിറയും. നിന്‍റെ മാത്രം കരുത്തില്‍ ഒന്നോ രണ്ടോ തവണ ജലപ്പരപ്പിന് മീതെ... ജീവിതത്തില്‍ നിന്ന് നിങ്ങള്‍ വേര്‍പിരിയുന്നതങ്ങിനെയാണ്’
‘ദൈവമെ.., എന്തിനാണ് ആ പെണ്‍കുട്ടി.....?’
-‘നീയെന്താണ് മനുഷ്യരെപ്പോലെ... കാരണങ്ങള്‍ അവരാണ് ചികയുക. 
ആ സ്ത്രീ ഇപ്പോള്‍ പേറ്റുനോവ് അനുഭവിക്കുകയാകും’
‘എനിക്ക്... എനിക്ക് കരയാന്‍ തോന്നുന്നു’
കാറ്റ് ചിരിച്ചുകൊണ്ടു പറഞ്ഞു: ‘നീ പാകപ്പെടുകയാണ്’
ഡോക്ടറുടെ കൈകളില്‍ നവമുകുളം ചേര്‍ന്നനിമിഷം, നാസാരന്ധ്രങ്ങളിലൂടെ ശ്വസനത്തിന്‍റെ ഉള്ളറകളിലേക്ക്. നേര്‍ത്തയനക്കം.പിന്നീട്, കൈകാലുകള്‍ ചുരുട്ടി ബലം പിടിച്ച്, പാകപ്പെടുന്നവരുടെ നിലവിളി.
തിയേറ്ററിന് പുറത്ത്, ഉത്കണ്ഠപൊഴിച്ച് നിലവിളിയില്‍ സന്തോഷിക്കുന്ന മുഖങ്ങളിലേക്കയാള്‍ മധുരം വിതരണം ചെയ്തു!
----------------------------
picture@Google

പകല്‍ക്കള്ളന്‍

 
 
    പകല്‍ മാത്രം കക്കാനിറങ്ങുന്ന ശീലമുള്ള   കള്ളന് അന്ന്  നല്ല ശകുനമായിരുന്നു. വിവാഹവേഷത്തില്‍ ഡാഫോഡില്‍സ് പൂക്കള്‍  കൊണ്ടുണ്ടാക്കിയ ഒരു പൂച്ചെണ്ട് കയ്യില്‍ മുറുക്കിപ്പിടിച്ച് ,മരിച്ചു കിടന്ന ഒരാള്‍ ! ചിതറിക്കിടന്ന വര്‍ണ്ണ ബലൂണുകള്‍ , കടലാസ് പക്ഷികള്‍ !.
"ഈ പന്നീടേ കൂട്ടരാ ദൂരെയെങ്ങാണ്ടു കുഞ്ഞുങ്ങളെ ചുട്ടു തിന്നുന്നത് " രോഷത്തോടെ മൃതദേഹത്തിലേക്ക് ആരോ കാര്‍ക്കിച്ചു തുപ്പി .കാഴ്ച്ചക്കാരുടെ വലയത്തിന് ചുറ്റളവ് കൂടിവന്നപ്പോള്‍, തന്‍റെ ജോലിക്ക് ഇത് തന്നെ  നല്ല  തക്കം എന്ന്‍ കണ്ട കള്ളന്‍ ആള്‍ക്കൂട്ടത്തില്‍ നിന്നു പുറത്തു കടന്നു .
   ജൂതത്തെരുവിലെ, പഴയ മട്ടിലെ ബാല്‍ക്കണികളുള്ള  വീടിന്‍റെ പിരിയന്‍  ഗോവണി  കേറി കള്ളനെത്തുമ്പോള്‍ വാതില്‍ തുറന്നു കിടക്കുകയായിരുന്നു .ഒരു കാക്കയെപ്പോലെ അങ്ങുമിങ്ങും പാളിനോക്കി കള്ളന്‍ അകത്തു കടന്നു. വൃത്തിയും വെടിപ്പുമുള്ള നന്നായി അലങ്കരിച്ച ഒരു മുറി ആയിരുന്നു അത് . സന്തോഷകരമായ എന്തോ ഒരു ചടങ്ങ് അവിടെ നടക്കാന്‍ പോകുന്നുണ്ടെന്ന് കള്ളന് തോന്നി .
"ഇഷാക് ..ഇഷാക്ക്  ! നീ എന്താ ഇത്ര വൈകിയത് ?"എന്നു ഉള്ളില്‍ നിന്നെവിടന്നോ ചോദ്യമുയര്‍ന്നു.  അകത്ത് നിന്നു വെള്ള ഞൊറികളുള്ള ഗൌണ്‍ ധരിച്ച   ഒരു പെണ്‍കുട്ടി മുറിയിലേക്ക് വന്നു .
"ആരാത് ? "   മറുപടി ഇല്ലാത്തത് കൊണ്ട് ആ പെണ്‍കുട്ടി സംശയത്തോടെ ചോദ്യം ആവര്‍ത്തിച്ചു .
"ഇഷാക് ,അത് നീയല്ലേ ?" അദൃശ്യമായ എന്തിനെയോ ആ പെണ്‍കുട്ടി വായുവില്‍ പരതുന്നത്കാണ്‍കെ കള്ളന് തന്‍റെ ശകുനം പിഴച്ചില്ല എന്ന്‍ ഉറപ്പായി .
"ഞാന്‍ ഒരു മരപ്പണിക്കാരന്‍ ആണ് .വാതിലിനു എന്തോ കുഴപ്പമുണ്ടെന്നു ഇഷാക്ക് പറഞ്ഞു "   സന്ദര്‍ഭത്തിനനുസരിച്ച് സംസാരിക്കാനുള്ള തന്‍റെ കഴിവില്‍ കള്ളനു വലിയ മതിപ്പ് തോന്നി.
"വാതിലിനു കുഴപ്പമൊന്നുമില്ലല്ലോ ," ഒന്ന് നിര്‍ത്തി അന്ധയായ പെണ്‍കുട്ടി തുടര്‍ന്നു .  "പിയാനോ നന്നാക്കണം എന്നാണോ  ഇഷാക്ക് പറഞ്ഞത് ?"
"അതെയതെ; ഇഷാക്ക് അങ്ങനെയാണ് പറഞ്ഞത് ,എനിക്കെപ്പോഴും ഇങ്ങനെ വാക്കുകള്‍ മാറിപ്പോകും "  സ്വരത്തില്‍ മനപ്പൂര്‍വ്വം ജാള്യത വരുത്താന്‍ കള്ളന്‍ ശ്രദ്ധിച്ചു .
"പിയാനോക്ക് എന്താണ് കുഴപ്പം ?"
"അതിന്‍റെ മഫ്ലര്‍ പെഡല്‍ പ്രവര്‍ത്തിക്കുന്നില്ല  "പിയാനോയുടെ ഫാള്‍ ബോര്‍ഡില്‍  വെട്ടിത്തിളങ്ങിയിരുന്ന എന്തെല്ലാമോ വിചിത്ര അക്ഷരങ്ങള്‍ കൊത്തിയ  സ്വര്‍ണ്ണത്തള  കള്ളന്‍റെ ശ്രദ്ധയെ അതിനകം ആകര്‍ഷിച്ചിരുന്നു. അവന്‍ അതിവേഗം , തന്‍റെ കീശയിലൊതുക്കി .
"നിങ്ങളെ ഇങ്ങോട്ടയച്ചിട്ടു ഈ ഇഷാക്ക് എങ്ങോട്ട് പോയതാ ?"  പെണ്‍കുട്ടിയുടെ സ്വരത്തില്‍ അക്ഷമ പടര്‍ന്നിരുന്നു .
 "ഒരു പൂച്ചെണ്ട് വാങ്ങണം എന്ന് പറയുന്നുണ്ടായിരുന്നു ".ഓര്‍ക്കാതെ  പറഞ്ഞു പോയതാണെങ്കിലുംതാന്‍ പറഞ്ഞതെന്തെന്നോര്‍ത്ത് കള്ളന്‍ നാക്ക് കടിച്ചു. ചോരയില്‍ മുങ്ങിയ ഒരു പൂച്ചെണ്ട്  പൊടുന്നനെ അയാളുടെ  കണ്ണുകള്‍ക്ക് മുന്നില്‍ തെളിഞ്ഞു .
"അല്ലല്ല ,എന്തോ ജോലി ഉണ്ടെന്നു പറഞ്ഞു "അയാള്‍ തിരുത്തി . തിരുത്തിക്കഴിഞ്ഞാണ് അതും വേണ്ടിയിരുന്നില്ല എന്നയാള്‍ക്ക് തോന്നിയത് .
 "റബ്ബിയെ  വിളിക്കാന്‍ പോയതാകും .." .
കള്ളന്‍ മറുപടിയൊന്നും  പറയാതെ പിയാനോയില്‍ തട്ടുകയും മുട്ടുകയും ചെയ്തു . അയാളുടെ കൈ തട്ടി പിയാനോയില്‍ നിന്ന് സംഗീതമുതിര്‍ന്നു.
"നിങ്ങള്‍ക്ക് പിയാനോ വായിക്കാനറിയാമോ?"
"ഏയ്‌.ഓരോ മരത്തിനുള്ളിലും സംഗീതമുണ്ട് ,സ്നേഹമുള്ള വിരലുകള്‍  കൊണ്ട് തൊട്ടാല്‍ അത് പുറത്ത് വരും ,"കള്ളന്‍ തമാശ പോലെ പറഞ്ഞു .
"നിങ്ങളും ഇഷാക്കിനെപ്പോലെ തന്നെ .അവനും ഇത് പോലെയൊക്കെ തന്നെയാ  സംസാരിക്ക്യാ. " പെണ്‍കുട്ടി തുടര്‍ന്നു ."ആരുമില്ലാത്ത ഈ നഗരത്തില്‍ പഴയമട്ടിലുള്ള ചടങ്ങുകള്‍ ഒന്നും വേണ്ടെന്നു ഞാന്‍ അവനോട് എത്ര പറഞ്ഞതാണെന്നോ?  ,അപ്പോള്‍ അവനു ഡാഫോഡില്‍സ് പൂച്ചെണ്ടുകള്‍ വേണം,സ്ഫടികപ്പാത്രങ്ങള്‍ ചവിട്ടിപ്പൊട്ടിക്കണം, "അന്ള്‍ ദോദി വ് ദോദി ലി" എന്ന്    കൊത്തിയ ബ്രേസ് ലെറ്റുകള്‍  പരസ്പരം കൈമാറണം .  ബലൂണുകളും കടലാസ് പക്ഷികളെയും പറത്തണം,മലമുകളിലെ മരത്തിന്‍റെ മേലെയുള്ള മാതളനാരങ്ങകള്‍ പറിക്കാന്‍ പോകണം ,  പൂത്തിരികള്‍ കത്തിക്കണം , ഒക്കെയും  കണ്ണ് കാണാത്ത ഈ പൊട്ടിപ്പെണ്ണിനെയും കൂട്ടി!!"
ദൈവമേ ;അത് ഇഷാക് ആണ് !!എങ്കിലും കള്ളന്‍ നിശബ്ദത പാലിച്ചു  .എന്ത് പറയാന്‍ ?
"ക്ഷമിക്കണേ ,ഇഷാക്ക് വരുന്നതിനു മുന്നേ എനിക്കും ഒരുങ്ങി നില്‍ക്കണം , ഇവിടെ എവിടെയോ ഞാന്‍ എന്‍റെ വെഡ്ഡിംഗ്ബാന്‍ഡു വെച്ചിരുന്നല്ലോ "  സ്വയം അങ്ങനെ പറഞ്ഞു കൊണ്ട് പെണ്‍കുട്ടി തന്‍റെ കൈത്തളകള്‍ തെരയാന്‍  തുടങ്ങി .
കള്ളന്‍ തന്‍റെ ഉപകരണങ്ങള്‍ ഒക്കെ പെറുക്കിക്കൂട്ടി പോകാനൊരുങ്ങി ,അയാള്‍ക്ക് എല്ലാറ്റിലുമുള്ള താല്‍പ്പര്യം നശിച്ചിരുന്നു .
"നിങ്ങളുടെ ജോലി കഴിഞ്ഞോ ?കൂലി എത്രയാണ് ?"പെണ്‍കുട്ടി ചോദിച്ചു .
"ഞാന്‍ ഇഷാക്കിനോടു വാങ്ങിച്ചു കൊള്ളാം "എന്ന് പറഞ്ഞു കള്ളന്‍ ഒന്നുമറിയാത്ത മാതിരി താന്‍ മോഷ്ടിച്ച സ്വര്‍ണ്ണത്തള  താഴെയിട്ടു .ലോഹം കലമ്പുന്ന ശബ്ദം കേട്ട പെണ്‍കുട്ടി മുഖമുയര്‍ത്തി .
"ഇതാണോ നിങ്ങളുടെ ആ വെഡ്ഡിംഗ്ബാന്‍ഡ്  ? പിയാനോക്ക് മുകളിലിരുപ്പുണ്ടായിരുന്നു ഇത്."  അത് കൈമാറുമ്പോള്‍ സാന്ത്വന സൂചകമായി കള്ളന്‍  അവളുടെ കൈകളില്‍ തൊട്ടു . പടിയിറങ്ങുമ്പോള്‍  പെണ്‍കുട്ടിയുടെ  കവിളില്‍ ഒരു മുത്തം കൂടി  നല്‍കണം എന്നയാള്‍ക്ക് ആശയുണ്ടായിരുന്നു .പക്ഷെ അവളുടെ പൂങ്കവിളുകള്‍ തന്‍റെ കണ്ണുനീരിനാല്‍ നനയുന്നത് അയാള്‍ ഇഷ്ടപ്പെട്ടില്ല .! 

മുഖാമുഖം

എല്ലാ യാത്രകള്‍ക്കും യാത്രക്കാരന്‍ അറിയാത്ത അജ്ഞാതമായ ഒരു ലക്ഷ്യമുണ്ട് എന്ന് വായിച്ചതോര്‍ക്കുന്നു. ചെറുതും വലുതുമായ ഓരോ യാത്രകളും വ്യത്യസ്തമായ അനുഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ്. മനസ്സിനുള്ളില്‍ പതിഞ്ഞു കിടക്കുന്ന അനുഭവങ്ങളുടെ ചെപ്പു തുറന്നാല്‍ കാണുന്ന നിറ പകിട്ടാര്‍ന്ന കാഴ്ചകളെ തോല്‍പ്പിക്കാനെന്ന പോലെ പടരുന്ന നിഴലുകള്‍. ഓര്‍മ്മകളില്‍ അവയുടെ സ്ഥാനം എല്ലാത്തിനും മീതെയാണെന്ന് അനുനിമിഷം തെളിയിച്ചു കൊണ്ട്, മായ്ച്ചുകളയാന്‍ ആവാതെ....

രണ്ടായിരത്തി നാലില്‍ ആണെന്ന് തോന്നുന്നു, ഞങ്ങള്‍ കുടുംബസമേതം സൗദിയില്‍ നിന്ന് ദുബായിലേക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ പോയത്. ഏതെങ്കിലും ഒരു  പെരുന്നാള്‍ ആഘോഷം ദുബായിലെ ബന്ധുക്കളോടൊപ്പം ആകണം എന്നത് കുറെ നാളത്തെ ആഗ്രഹമായിരുന്നു ഞങ്ങള്‍ക്ക്. ദീര്‍ഘ ദൂരം ഡ്രൈവ് ചെയ്യാനുള്ള ആവേശവും, മരുഭൂമിയിലെ പുതിയ റോഡിനെ പറ്റിയുള്ള സുഹൃത്തായ സൗദിയുടെ വിവരണവും കേട്ടപ്പോള്‍ യാത്ര കാറില്‍ തന്നെയാവാമെന്നായി. പ്രവചനങ്ങള്‍ക്കതീതമായ മരുഭൂമിയുടെ ഭാവപകര്‍ച്ചകളെ കുറിച്ച് നന്നായി അറിയാവുന്ന കുടുംബ സുഹൃത്ത്‌ കുഞ്ഞു മക്കളെയും കൊണ്ടുള്ള ഞങ്ങളുടെ ഈ യാത്ര അത്രക്ക് പ്രോത്സാഹിപ്പിച്ചില്ല. ഒടുവില്‍ ഞങ്ങളുടെ ഒഴിവിനനുസരിച്ചു ലീവ് തരപ്പെടുത്തി സുഹൃത്തും  ഒപ്പം കൂടി.  സൗദിയിലെ ഒരു പ്രമുഖ എണ്ണക്കമ്പനി പുതുതായി കണ്ടെത്തിയ എണ്ണ നിക്ഷേപ  സ്ഥലത്തിനരികിലൂടെയാണ് ദുബായിലേക്കുള്ള ഈ പുതിയ പാതയെന്നു  മാത്രമാണ് ആകെയുള്ള വിവരം. റിയാദ് അതിര്‍ത്തി കടന്ന് കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍തന്നെ മരുഭൂമി സ്വതസിദ്ധമായ ശാന്തത കൈവെടിഞ്ഞിരുന്നു. കാറ്റിന്‍റെ ശക്തി കൂടരുതേയെന്ന പ്രാര്‍ത്ഥനയില്‍ മുന്നോട്ടു നോക്കിയിരിക്കുമ്പോള്‍ മരുഭൂമി ഓരോരോ ജാലവിദ്യകള്‍ കാട്ടി എന്നെ പരിഭ്രമിപ്പിക്കാന്‍ തുടങ്ങി. എന്‍റെ ഞെളിയലും പിരിയലും കൂടിവരികയും മുണ്ടാട്ടം മുട്ടുകയും ചെയ്തപ്പോള്‍ ഹുസൈന് കാര്യം മനസ്സിലായി. അടുത്ത പെട്രോള്‍പമ്പില്‍ നിര്‍ത്തുമ്പോള്‍ നീ പിന്നില്‍ മക്കളുടെ ഒപ്പം കൂടിക്കോ ഇനി കുറച്ച്‌ ദൂരം സുഹൃത്താണ് ഓടിക്കുന്നത് എന്ന് പറഞ്ഞതും ഒട്ടകങ്ങളെ നോക്കാന്‍ ഏല്‍പ്പിച്ച എന്‍റെ കണ്ണുകള്‍ പെട്രോള്‍പമ്പിന്‍റെ ബോര്‍ഡ്‌ തിരയാന്‍ തുടങ്ങി...

കുട്ടികളും തുടര്‍ച്ചയായ ഇരുപ്പില്‍ മുഷിഞ്ഞിരുന്നു. വണ്ടി പെട്രോള്‍ അടിക്കാന്‍ നിര്‍ത്തിയപ്പോള്‍ അവിടെയുള്ള ഒരു മുറിയില്‍ മക്കളെ കളിക്കാന്‍ വിട്ടു. ചൂട് കാരണം പുറത്തു നില്‍ക്കാനും പറ്റില്ല. "ഇവിടെനിന്ന് വിട്ടാല്‍ 400 കിലോമീറ്റര്‍ കഴിഞ്ഞേ അടുത്ത പെട്രോള്‍ പമ്പ് കാണൂ. അടുത്തൊന്നും വിശ്രമിക്കാന്‍ ഇടം കാണില്ലെന്നും, വഴി മിക്കവാറും വിജനമായിരിക്കുമെന്നു"മുള്ള അവിടെ കണ്ട ഒരു സ്വദേശിയുടെ  മുന്നറിയിപ്പ് എന്നെ തളര്‍ത്തി. മുഖത്തോടുമുഖം നോക്കി നില്‍ക്കുന്ന ഞങ്ങളോട് ഇരുട്ടുന്നതിന് മുന്‍പ് അതിര്‍ത്തിയില്‍ എത്താന്‍ ശ്രമിക്കണമെന്നും ഉപദേശിച്ച് അയാള്‍ പിക്ക്‌അപ്പും ഓടിച്ചുപോയി. കുട്ടികളും നീയും കുറച്ച്‌ നേരം ഉറങ്ങിക്കോയെന്ന് പറഞ്ഞു ഹുസൈന് സുഹൃത്തിന് വണ്ടി ചക്രം കൈമാറി. മൊബൈലിന്‍റെ ശബ്ദം അടഞ്ഞത് അപ്പോഴാണ്‌ എല്ലാവരും ശ്രദ്ധിച്ചത്. എപ്പോഴാ എത്തുകയെന്ന ചോദ്യം ചോദിച്ച് മടുത്തിട്ടാകണം മക്കള്‍ രണ്ടും സീറ്റില്‍ തലങ്ങുംവിലങ്ങും കിടന്ന് ഉറങ്ങാന്‍ വട്ടംകൂട്ടി. കാറ്റിന് ശക്തിയേറുകയും റോഡില്‍ മണല്‍ മൂടുകയും ചെയ്തത് യാത്ര ദുസ്സഹമാക്കി. സ്വദേശി പറഞ്ഞത് പോലെ റോഡില്‍ മറ്റ് വാഹനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. അയാള്‍ എങ്ങോട്ടായിരിക്കും വണ്ടി ഓടിച്ചു പോയിരിക്കുക, ഇനി അത് വല്ല ജിന്നോ മറ്റോ ആയിരിക്കുമോ എന്നൊക്കെയുള്ള എന്‍റെ സംശയങ്ങള്‍ക്ക് തനിയെ ഉത്തരം കണ്ടെത്തേണ്ടിയിരുന്നു കാരണം മറ്റ് രണ്ടു പേരുടെയും ശ്രദ്ധ റോഡിലും, മക്കള്‍ ഉറക്കത്തിലുമാണ്. കാഴ്ച മറക്കുന്ന രീതിയില്‍ റോഡിലേക്ക് മണല്‍ അടിച്ചു കയറുന്നതിനാല്‍ വളരെ സാവധാനമാണ് വണ്ടിയോടിച്ചിരുന്നത്. പുറത്തേക്ക്‌ നോക്കിയിരിക്കുമ്പോള്‍ മണല്‍ കൂനകള്‍ ഒളിപ്പിച്ചുവെച്ച ജീവനുകളെ കുറിച്ച് കേട്ട കഥകളായിരുന്നു മനസ്സില്‍. ഈ ഓര്‍മ്മകളുടെ ചൂടാറാത്തത് കൊണ്ടാകും കാനഡയുടെ തണുപ്പില്‍ ഇരുന്ന് മരുഭൂമിയുടെ ആത്മകഥയും, ആടുജീവിതവും വായിക്കുമ്പോള്‍ പോലും ഞാന്‍ വിയര്‍ത്തു കുളിച്ചത്.

ഉറക്കംകെടുത്തുന്ന കഥകളായിരുന്നു മനസ്സ്‌ നിറയെ, എന്നിട്ടും ചൂട് എന്നെ തളര്‍ത്തിയുറക്കി. സൗദിയുടെ അതിര്‍ത്തി കടക്കുമ്പോള്‍ ഇരുട്ടിയിരുന്നെങ്കിലും റോഡില്‍ വാഹനങ്ങള്‍ കണ്ടു തുടങ്ങിയിരുന്നു. ദുബായ് അതിര്‍ത്തിയുടെ വെല്‍ക്കം ബോര്‍ഡ്‌ കണ്ടതോടെ ഞങ്ങള്‍ക്ക് ആശ്വാസമായി. ഞങ്ങള്‍ക്കൊപ്പം ഫോണുകള്‍ക്കും ജീവന്‍ വെച്ചു. ജേഷ്ഠനനുജന്മാരുടെ തുടര്‍ച്ചയായ മിസ്സ് കോളുകള്‍ക്കും മെസ്സേജുകള്‍ക്കും മറുപടി പറയാന്‍ എന്നെ ഏല്‍പ്പിച്ചു വിസയുടെ കടലാസുകള്‍ ശരിയാക്കാനായി ഹുസൈനും സുഹൃത്തും പോയി. സുരക്ഷാ പരിശോധനയും മറ്റും കഴിഞ്ഞു ഞങ്ങള്‍ വീണ്ടും യാത്ര തുടങ്ങി. ചിത്രങ്ങളിലൂടെ പരിചിതമായ യു.എ.ഇ റൌണ്ട് എബൗട്ടുകള്‍ ഞങ്ങളെ പലവട്ടം കറക്കിയാണ് എതിരേറ്റത്. വഴി പറഞ്ഞു തന്നവരുടെയോ, കേട്ടവരുടെയോ കുഴപ്പമായിരിക്കും ഈ ചുറ്റലിന് പിന്നില്‍. ഫോണിന്‍റെ മറുതലക്കല്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ഒടുവില്‍ ഒഴിവാക്കി അഡ്രസ്സുമായി ഒരു കടയിലെ ജീവനക്കാരനെ സമീപിച്ചത് രക്ഷയായി. രാത്രി പത്ത് മണിയോടുകൂടി അനിയന്‍റെ ഫ്ലാറ്റില്‍ ചെന്ന് കയറിയപ്പോള്‍ മഴക്കാറൊഴിഞ്ഞ മാനം പോലെ മനം തെളിഞ്ഞിരുന്നു.

പിറ്റേന്ന് അവിടെയുള്ളവര്‍ക്കെല്ലാം ജോലിയുള്ളതിനാല്‍ യാത്രാ വിശേഷങ്ങള്‍ ഒന്നും വിളമ്പാതെ ഭക്ഷണം കഴിച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. യാത്രയുടെ ഭീതി ബന്ധുക്കളുടെ സുരക്ഷിതത്വത്തില്‍ ഞങ്ങളില്‍ നിന്ന് അകന്നുപോയിരുന്നതിനാലാവണം നന്നായി ഉറങ്ങി. എണീറ്റപ്പോള്‍ ഫ്ലാറ്റില്‍ നാത്തൂനും മോളും മാത്രം മറ്റുള്ളവര്‍ ജോലിക്ക് പോയിരിക്കുന്നു. ഹുസൈനെ സംബന്ധിച്ചാണെങ്കില്‍ ഏട്ടനും അനിയന്മാരും, മറ്റ് ബന്ധുക്കളും സുഹൃത്തുക്കളുമായി ചെറുകരയും കുന്നപ്പള്ളിയിലുമുള്ള മിക്ക ആളുകളും യു.എ.യിലാണുള്ളത്. അത് കൊണ്ടുതന്നെ സ്ഥലം കാണുക എന്നതിനേക്കാള്‍ ഈ യാത്ര ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ളതായിരുന്നു. പെരുന്നാളിന്‍റെ പൊതു അവധി തുടങ്ങുന്നതിനു മുന്‍പായി ദുബായ്‌ കാഴ്ചകള്‍ കാണാമെന്ന് ഞങ്ങള്‍ ഉറച്ചു. അനിയന്മാര്‍ ഞങ്ങളുടെ വരവ് പ്രമാണിച്ച് ലീവ് എടുത്തിരുന്നു. അവിടെത്തെപോലെ ഇവിടെയും എണ്ണ പണത്തിന്‍റെ കൊഴുപ്പില്‍ ഉയര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍ റോഡിനിരുവശവും തിങ്ങിനിറഞ്ഞിരുന്നു. മാളുകള്‍ എന്നെ തീരെ ആകര്‍ഷിക്കാത്തതിനാല്‍ അവിടെങ്ങളില്‍ ഉള്ള കറക്കം വേണ്ടെന്നു വെച്ച് ഞങ്ങള്‍ എല്ലാവരും കൂടെ ദുബായ് ക്രീക്കിലേക്ക് പോയി.

ക്രീക്കിനിരുവശത്തും നില്‍ക്കുന്ന പഴയകാല അറബ് വാസ്തുശില്പകലയുടെ പ്രൌഡിയുള്ള കെട്ടിടങ്ങള്‍ എനിക്കേറെ ഇഷ്ടമായി. തിരക്കുണ്ടായിരുന്നെങ്കിലും നഗരത്തിന്‍റെ ശ്വാസംമുട്ടല്‍ അവിടെയെനിക്കനുഭവപ്പെട്ടില്ല. ദുബായിയുടെ പ്രധാന വാണിജ്യ കേന്ദ്രമായ ദീരയെയും പൗരാണിക പ്രവശ്യയായ ബര്‍ ദുബായിയും തമ്മില്‍ ബന്ധിപ്പിക്കുന്ന “കോര്‍ ദുബായ്” എന്ന ദുബായ് ക്രീക്ക്. പതിനാലു കിലോമീറ്റര്‍ നീളവും ഇരുന്നൂറ്‌ മീറ്ററിലധികം വീതിയുള്ള ഈ ചെറുതുറമുഖത്തിലൂടെ യന്ത്രവല്‍കൃത ബോട്ടില്‍ ആളുകള്‍ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നത് നോക്കി നിന്നപ്പോള്‍ കുട്ടികള്‍ക്കും എനിക്കും പൂതിയായി. തുച്ഛമായ പൈസയില്‍ കുറച്ചു ദൂരം ഒരു ജലയാത്ര... വൈകുന്നേരമായതിനാല്‍  നല്ല തിരക്കുമുണ്ടായിരുന്നു. അതുകൊണ്ട് ഞാനും കുട്ടികളും ഹുസൈനും പിന്നെ ഹുസൈന്‍റെ രണ്ട് അനിയന്മാരും കൂടെ അബ്ര യാത്രക്കൊരുങ്ങി. മറ്റുള്ളവര്‍ ഏതോ സ്ഥലത്ത് കാത്തു നില്‍ക്കാം എന്ന് പറയുന്നുണ്ടായിരുന്നു. യാത്രയുടെ ആവേശത്തിമര്‍പ്പില്‍ ഞാന്‍ അതൊന്നും ശ്രദ്ധിച്ചില്ല. ഇരുപത് ആളുകളാണ് ഒരു ബോട്ടില്‍ കയറുന്നത്. ഡ്രൈവര്‍ ഒരു ബംഗാളിയാണ്. കയറുന്നവര്‍ പൈസ അയാളെ ഏല്‍പ്പിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് ഇരിക്കാന്‍ സ്ഥലം കിട്ടി. കുറച്ചു പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു. സ്ഥിര യാത്രികര്‍ ആയിരിക്കണം. ഇനി ഇരുപതില്‍ കൂടുതല്‍ ആളുകള്‍ അതില്‍ കയറിയിരുന്നോ എന്നും നിശ്ചയമില്ല. 

Courtesy: Google Images

കരയില്‍ നില്‍ക്കുന്നവരെ കൈവീശി കാണിച്ച് ഞങ്ങള്‍ അനിയന്‍ കാണിച്ച് തരുന്ന കാഴ്ചകള്‍ നോക്കി ഇരുന്നു. വെള്ളത്തെ കീറിമുറിച്ചുകൊണ്ട് ബോട്ട് നീങ്ങി തുടങ്ങി. കരയില്‍ നില്‍ക്കുന്നവര്‍ ഞങ്ങളില്‍ നിന്നകന്നു. ഞങ്ങളുടെ ബോട്ടിന്‍റെ അടുത്തേക്ക് സാമാന്യം വലിപ്പമുള്ള ഉരു വരുന്നുണ്ടായിരുന്നു. വെള്ളത്തില്‍ വര വരച്ചാല്‍ കാണൂല്ലല്ലോ, അതുകൊണ്ടായിരിക്കും ഇതൊക്കെ വഴിയറിയാതെ നേര്‍ക്കുനേരെ വരുന്നത് എന്ന തോന്നലായിരുന്നു എനിക്ക്. ഇറാനിലേക്ക് ചരക്കുമായി പോകുന്ന ഉരുവായിരുന്നു അത്. “ഈ ഡ്രൈവര്‍ക്ക് കുറച്ചു മാറി പോക്കൂടെ” എന്ന് ഹുസൈനോട് ചോദിച്ചതും ഞങ്ങള്‍ ശക്തിയായി ഉലഞ്ഞതും ഒരുമിച്ചായിരുന്നു. നിലവിളിക്കാന്‍ പോലും കഴിയാതെ മക്കളെ ചേര്‍ത്ത് പിടിക്കാന്‍ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. ഉച്ചത്തില്‍ മുഴങ്ങിയ സൈറനും മറ്റു ബോട്ടില്‍ നിന്നുമുള്ള ആളുകളുടെ കൂക്കിവിളികളും കേട്ടപ്പോള്‍ മനസ്സിലായി ഒരു വലിയ അപകടത്തില്‍ നിന്ന് ഞങ്ങള്‍ തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന്. കരയില്‍ നിന്ന് ഞങ്ങളെ യാത്രയയച്ചവര്‍ ഇതെല്ലാം നിസ്സഹായതയോടെ നോക്കിനില്‍ക്കുന്നുണ്ടായിരുന്നു. പിന്നെ ഒരു കാഴ്ചകളും കണ്ടില്ല... അബ്രയിലെ യാത്ര അവസാനിച്ചു കരക്കണഞ്ഞപ്പോള്‍ തിരിഞ്ഞു നോക്കാന്‍ കൂടെ എനിക്ക് ധൈര്യമില്ലായിരുന്നു.

അടുത്ത ദിവസം പെരുന്നാളാണ്. ഞങ്ങള്‍ ദുബായില്‍ എത്തിയിട്ട് രണ്ടു ദിവസമായിരുന്നെങ്കിലും ജോലി തിരക്ക് കാരണം ഹുസൈന്‍റെ ജ്യേഷ്ഠന് ഞങ്ങളുടെ കൂടെ കൂടാന്‍  കഴിഞ്ഞിരുന്നില്ല. ഞങ്ങള്‍ ദുബായ് ഒക്കെ കണ്ടു വരുമ്പോഴേക്കും ഇവരുടെ അമ്മാവന്‍റെ മകളുടെ വീട്ടിലെത്തിയിരുന്നു കാക്കു. ഞങ്ങള്‍ സാഹസികയാത്രയൊക്കെ കഴിഞ്ഞ് മിണ്ടാനും പറയാനും വയ്യാതെയാണ് വീട്ടിലെത്തുന്നത്. മറക്കാനുള്ള കഴിവ് ചില നേരങ്ങളില്‍ ദൈവം നമുക്കായി തരുന്ന അനുഗ്രഹങ്ങളില്‍ ഒന്നാണ്. വീണ്ടും കളിയും ചിരിയുമായി എല്ലാവരും ഉഷാറായി. പെരുന്നാള്‍ നമസ്കാരം കഴിഞ്ഞ് ഭക്ഷണവും കഴിച്ചു ജോലിസ്ഥലത്തേക്ക് പോകണം എന്ന് കാക്കു പറഞ്ഞപ്പോള്‍ ചെറിയൊരു വിഷമം തോന്നിയെങ്കിലും പുറത്ത് കാണിച്ചില്ല. പ്രവാസത്തിന്റെ പിരിമുറുക്കങ്ങള്‍ പലരിലും പലവിധത്തിലാണല്ലോ. ഞങ്ങള്‍ കാക്കുവിനെ എളാപ്പയുടെ മക്കളുടെ കൂടെ പറഞ്ഞയച്ച് മറ്റു ബന്ധുക്കളുടെ സ്വീകരണങ്ങള്‍ ഏറ്റു വാങ്ങാന്‍ പോയി. പല ബിരിയാണികള്‍ കഴിച്ച് മത്തായത് കൊണ്ടാവാം  തിരിച്ചെത്തിയപ്പാടെ എല്ലാവര്‍ക്കും ഉറങ്ങാന്‍ തിടുക്കമായിരുന്നു.  പെണ്ണുങ്ങളും കുട്ടികളും അടുക്കളയോട് ചേര്‍ന്ന ഒരു കൊച്ചു മുറിയിലും, ആണുങ്ങള്‍ എല്ലാവരും പുറത്തുള്ള ഒരു റൂമിലും പായ്‌ വിരിച്ചു. നേരം പുലര്‍ന്നു കാക്കുവിനെ ഇവരുടെ കൂട്ടത്തില്‍ കണ്ടപ്പോള്‍ ഞങ്ങള്‍ അന്തംവിട്ടു. ഇത്ര ധൃതി വെച്ച് പോയ ആളല്ലേ എന്തേയ് ഇങ്ങട് തന്നെ പോന്നത് എന്ന ചോദ്യത്തിന്, ആദ്യം ഞാന്‍ നിങ്ങളെയെല്ലാവരെയും ശരിക്കൊന്നു കാണട്ടെ എന്നായിരുന്നു മറുപടി.

ബന്ധുവിന്‍റെ ലാന്‍ഡ്‌ റോവറിലാണ് കാക്കുവും മറ്റു മൂന്ന് കസിന്‍സും കൂടെ തലേന്ന് വൈകുന്നേരം ഞങ്ങളുടെ അടുത്ത് നിന്ന് പോയത്. ചാറ്റല്‍ മഴയുണ്ടായിരുന്നു. ഏതോ വളവില്‍ വെച്ച് വണ്ടി നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞു നാല്‍പതു മീറ്റര്‍ നിരങ്ങി പോയതിനുശേഷമാണ് നിന്നതെത്രേ. വവ്വാലുകള്‍ തൂങ്ങികിടക്കുന്നത് പോലെ കിടന്നിരുന്ന ഞങ്ങള്‍ പരസ്പരം പേരുവിളിച്ചു ജീവനുണ്ടെന്നു ഉറപ്പു വരുത്തിയെന്നു കാക്കു പറഞ്ഞപ്പോള്‍ ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല. വഴിയാത്രക്കാരനായ ഏതോ ഒരറബിയാണ് സീറ്റ്‌ ബെല്‍റ്റ്‌ അറുത്തു മാറ്റി എല്ലാത്തിനെയും പോലിസ്‌ എത്തുന്നതിനു മുന്‍പേ കാറില്‍ നിന്ന് പുറത്തിറക്കിയത്. ദൈവത്തിന്‍റെ രക്ഷ അറബിയുടെ രൂപത്തില്‍ എത്തിയില്ലായിരുന്നെങ്കില്‍ എന്താവുമായിരുന്നു അവസ്ഥ എന്നോര്‍ക്കാന്‍ കൂടെ വയ്യ!    

ജനനത്തോടൊപ്പം കൂടെയുള്ള മരണം പല രൂപത്തിലാണ് ഈ യാത്രയില്‍ ഞങ്ങളുടെ അടുത്തെത്തിയത്. പ്രാര്‍ത്ഥനകള്‍ കരുത്ത് പകര്‍ന്ന നിമിഷങ്ങളില്‍ പോലും കൂടെയുണ്ടെന്ന് ഓര്‍മ്മപ്പെടുത്താനെന്ന പോലെ. വര്‍ഷങ്ങളോളം കാണാതിരുന്ന ഹുസൈന്‍റെ ഒരു ബന്ധുവിനെ കണ്ടതും ദുബായില്‍ വെച്ചാണ്. അവന്‍റെ താമസസ്ഥലത്തേക്ക് ഞങ്ങളെ കൊണ്ടുപോവുകയും കുറേനേരം കുട്ടികളുമായി കളിച്ചിരിക്കുകയും ചെയ്തു. ഒരു യാത്രയില്‍ വെച്ച് കണ്ടുമുട്ടുകയും ഇനിയൊരിക്കലും മടക്കമില്ലാത്ത യാത്രക്കൊരുങ്ങുമ്പോള്‍ യാത്രയയക്കാനായി കാനഡയില്‍ നിന്നെന്നെ അവന്‍റെ അരികില്‍ എത്തിച്ചതും ഏതോ യാത്രയുടെ നിയോഗമായിരിക്കാം....       

സദാചാര സമരം

സദാചാര തെരുവിലൂടെ
നഗ്ന പാദരായി
ചുംബനത്തിലേക്ക്
നടന്നു പോവുകയാണ്
ശരീരം അഴിച്ചുവിട്ട  ചുണ്ടുകൾ

തിളയ്ക്കുന്ന ചുണ്ടുകൾ
തൂവി പോകുന്നത്
കണ്ണുകടിയോടെ
ചുംബനം ആയി
സംപ്രേക്ഷണം
ചെയ്യപ്പെടുന്നുണ്ട്
തത്സമയം

കണ്ടുനിന്നത് കൊണ്ട്
അശുദ്ധമാകുമോ
എന്ന് പേടിച്ച്
ഉമിനീരുകൊണ്ട്
സമരപുണ്യാഹം നടത്തി
ചുംബനത്തെ   പരസ്യമായി
മുദ്രാവാക്യം തളിക്കുകയാണ്
ചുറ്റും കൂടി നില്ക്കുന്ന
വേറെ ഒന്നും
ചെയ്യാനില്ലാത്ത ചുണ്ടുകൾ 

അപാനന്‍ : ഗംഗാധരന്‍ മക്കന്നേരി

റപ്പുരസാഹിത്യത്തിന്
മടിയിലൊട്ടും കനമില്ല. 
വഴിതുറന്നതായതിനാല്‍ 
 വഴിപോക്കരെ പേടിയുമില്ല. 
സ്വയംപുകഴ്ത്താതെതന്നെ
 'മാന്യവായനക്കാരന'തിനെ
 തേടിത്തേടിവന്നോളും. 

കൃത്യനിര്‍വഹണത്തിനായി 
തട്ടകത്തിലിരിപ്പുറപ്പിച്ചാല്‍ 
ഗൂഢമായൊരാനന്ദത്തില്‍
 മുഖമാകെ വലിഞ്ഞുമുറുകും. 
നാലുചുവരിലേക്കും 
പതുക്കെ കണ്ണോടിക്കും. 
ചുമര്‍ചരിത്രലിഖിതങ്ങളെ
 ഒരുവേള അറപ്പോടെനോക്കി 
സൃഷ്ടികര്‍ത്താക്കളെയാകെ
 മനസ്സില്‍ ആഞ്ഞുപുച്ഛിക്കും.. 
അമ്മയും പെങ്ങളുമില്ലാത്ത വക. 

അടഞ്ഞവാതിലിന്നു പിന്നിലും 
 നാലുചുവരിന്നകത്തെങ്കിലും 
ആരെയോ പേടിക്കുന്നമട്ടില്‍ 
 പതുക്കെ തലവെട്ടിച്ച് 
അങ്ങോട്ടുമിങ്ങോട്ടും 
ഇടംകണ്ണാല്‍ പാളിനോക്കും. 

പിന്നെ, സമാധാനത്തോടെ, 
കട്ടുതിന്നുന്നവന്റെ ഇക്കിളിച്ചിരിയോടെ,
 ഓരോന്നോരോന്നായിവായിക്കും. 
ചെറിയക്ഷരങ്ങള്‍ തെളിഞ്ഞുകാണാന്‍ 
ഇരുന്നേടത്തുനിന്നും തള്ളിനോക്കും.
 ചിലവരികള്‍ മായ്ച്ചുകളഞ്ഞ
 'സദാചാരി'കളെ ഉള്ളില്‍പ്രാകും. 
സാഹിത്യത്തിനിടയ്ക്കുള്ള 
പത്തക്കങ്ങളില്‍ കണ്ണുടക്കും. 

കരളിലെ മഞ്ഞദ്രാവകം 
ഖരമാലിന്യമാക്കി മാറ്റി 
പ്രകൃതിയോട് പങ്കുവെയ്ക്കും. 
സമയംപോയതറിയാതെ... 

ഏഴുതവണ ശൗചാനന്തരം 
എണീറ്റൊന്നു കുമ്പകുലുക്കി, 
ഊര്‍ന്നുപോയ പാന്റൊന്നു കുടുക്കി, 
സാഹിത്യത്തിലേക്കിടംകണ്ണിട്ട് 
തിരിഞ്ഞുനോക്കാതെ 
പതുക്കെ വാതില്‍തുറന്ന് 
ലോകത്തിലേറ്റമാഹ്ളാദവാനായി 
ആശ്വാസത്തോടെ പുറത്തുവന്ന്  
ആരുംകാണാത്തിടങ്ങളില്‍
ആസ്വാദനക്കുറിപ്പെഴുതും. 

- മടുത്താല്‍ വിമര്‍ശനക്കുറിപ്പും. 
© 8480 ■ dharan.ıɹǝuuɐʞʞɐɯ ■

XX ……XY (കഥ) എച്ച്മുക്കുട്ടി


യാൾ ഭാര്യയേയും മകനേയും ഉപേക്ഷിച്ച് വീട്ടിൽ നിന്നിറങ്ങിപ്പോയി.

പത്തു പതിനഞ്ചു കൊല്ലമായി കഷ്ടപ്പെട്ട് വളർത്തിയെടുത്ത കുടുംബത്തെയാണ് വേണ്ട എന്നു വെച്ചത്. വേറെ ഒരു വഴിയും ഇല്ലെന്ന വെളിപാടിന്റെ നിമിഷമായിരുന്നു അത്. X ഇല്ലാതെ നിലനിൽപ്പ് തേടുന്ന Y മാത്രമാവുകയായിരുന്നു അപ്പോഴയാൾ.

പുറമേ എല്ലാം ശാന്തവും ഭദ്രവുമായിരുന്നു. നഗര മധ്യത്തിൽ ആരും കൊതിയ്ക്കുന്ന സ്ഥലത്ത് നാലു വലിയ ബെഡ് റൂമുകളുള്ള കൂറ്റൻ ഫ്ലാറ്റ്, രണ്ട് കാറ്, ഭാര്യയ്ക്കും ഭർത്താവിനും നല്ല വരുമാനമുള്ള ഒന്നാന്തരം ഉദ്യോഗം ഇതെല്ലാമുള്ള ഒരു അപ്പർ മിഡിൽ ക്ലാസ്സുകാരായിരുന്നു അവർ. ഒരേയൊരു മകൻ നഗരത്തിലെ മുന്തിയ സ്കൂളിൽ പഠിയ്ക്കുന്നു. ഇതിനും പുറമേ വൻ നഗരത്തിൽ നിന്നകലെ ഗ്രാമം തുടങ്ങുന്നേടത്ത് അഞ്ചേക്കർ ഓർച്ചാർഡ്. എല്ലാ ആഴ്ചയവധിയ്ക്കും ഓർച്ചാർഡിൽ പോയി ഗ്രാമ ജീവിത സൗഭാഗ്യം നുകരാം. അവിടെയുമുണ്ടൊരു താൽക്കാലിക വസതി. ഒരു പണിക്കാരൻ സ്ഥിരമായി ആ ഫലവൃക്ഷത്തോപ്പിനെ പരിപാലിച്ചുകൊണ്ട് കാവലിനുണ്ട്.

പക്ഷെ, മനസ്സിന് സമാധാനമില്ലാത്ത ജീവിതം കൊണ്ട് എന്തു പ്രയോജനം?

അങ്ങനെയാണ് അയാൾ എല്ലാം വേണ്ടെന്നു വച്ചത്.

ഭാര്യയ്ക്ക് അയാളില്ലെങ്കിലും ഭംഗിയായി കാര്യങ്ങൾ ചെയ്ത് മുൻപോട്ട് പോകാൻ കഴിയും. ഒരു പക്ഷെ, അയാളുള്ളപ്പോഴാണ് അവൾക്ക് വീഴ്ച പറ്റുന്നത്. XX ന് Y വേണ്ട എന്നയാൾക്ക് നിശ്ചയമായിരുന്നു.YY ആയി ഈ പ്രപഞ്ചത്തിൽ ഒന്നും നിലനിൽക്കുന്നുമില്ലല്ലോ.

മകന്റെ ജീവിതത്തിൽ അയാൾ എന്നെങ്കിലും എന്തെങ്കിലുമായിരുന്നുവോ എന്ന് ആർക്കും നിശ്ചയമില്ല. അയാൾ ഒരു കുഞ്ഞു യാത്രയ്ക്ക് കൂടെ വിളിച്ചാൽ പോലും മകൻ ആദ്യമാദ്യം ചിണുങ്ങിക്കരയുമായിരുന്നു, പിന്നെ കൂടുതൽ ഉച്ചത്തിൽ കരഞ്ഞു തുടങ്ങി. കുറച്ചു കൂടി കഴിഞ്ഞപ്പോൾ അച്ഛനൊപ്പമുള്ള യാത്രകൾ വിരസമാണെന്നവൻ തുറന്നു പറഞ്ഞു, ഇപ്പോൾ വൈകുന്നേരം ഓഫീസു വിട്ട് വരുന്ന അച്ഛനെ കാൺകേ, ഉണ്ടെന്നും ഇല്ലെന്നുമുള്ള മട്ടിലൊരു മന്ദഹാസമാണവൻ അച്ഛനായി ബാക്കി വെച്ചിട്ടുള്ളത്.

വീട് വിട്ട് പോന്നപ്പോൾ പെട്ടെന്ന് എവിടെ പോകണമെന്നയാൾക്ക് മനസ്സിലായില്ല.
കുറെക്കാലമായി ഇത്തരമൊരന്ത്യം മനസ്സിനെ മഥിയ്ക്കുന്നുണ്ടായിരുന്നു. എന്നാലും അതിങ്ങനെ വന്നു ചേരുമെന്ന് കണക്കു കൂട്ടിയിട്ടുണ്ടായിരുന്നില്ല.

നല്ലൊരു ഹോട്ടലിൽ ചെന്ന് മുറിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

ഹോട്ടലിന്റെ ഏ സി മുറിയിൽ, വെറുതെ ഇരിയ്ക്കുമ്പോൾ മദ്യപിച്ച് ബഹളമുണ്ടാക്കാനും കസേരകളും പാത്രങ്ങളും തല്ലിപ്പൊട്ടിച്ച് അലറിക്കരയാനും അയാൾക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, ഒന്നിനും കഴിയുമായിരുന്നില്ല.

അതുകൊണ്ട് കൈകൾക്കിടയിലൂടെ ഊർന്നു പോയ ജീവിതത്തിന്റെ മണൽത്തരികളെണ്ണി അയാൾ നിശ്ശബ്ദനായി ഇരുന്നു. റെയിൽപ്പാളങ്ങൾ പോലെ എത്രകാലമാണിങ്ങനെ………….

ഒറ്റയാകുമ്പോൾ അയാൾ നല്ലവനാണ്. അവളുമതെ. കുറ്റമൊന്നും പറയാൻ തോന്നാത്ത വിധം നന്മയുള്ളവർ. ഇരുവരുടേയും മാതാപിതാക്കന്മാർ തെരഞ്ഞെടുത്ത് പരസ്പരം സ്നേഹിയ്ക്കാനേൽപ്പിച്ചതാണവരെ. മറ്റൊരാളായിരുന്നു അവളുടെ ഭർത്താവായിരുന്നതെങ്കിൽ ………..

ഒരു നൂറു കുറിയെങ്കിലുമായി ഈ ചിന്ത അയാളെ വേട്ടയാടുന്നു. ആ വിഷ സർപ്പമുണരുമ്പോഴെല്ലാം അയാൾക്ക് കടുത്ത നിന്ദയും അവജ്ഞയും അനുഭവപ്പെട്ടു. ഇങ്ങനെ സ്വയം വിമർശിച്ചാൽ തകർന്നു പോകുമെന്നയാൾ ഭയന്നു.

അടിസ്ഥാനപരമായി നല്ലവരായ ഒരു സ്ത്രീയ്ക്കും പുരുഷനും ഒരുമിച്ച് സമാധാനമായി ദാമ്പത്യജീവിതം നയിയ്ക്കാൻ പറ്റാത്തതെന്തുകൊണ്ട്?

ഒരുപന്യാസത്തിനു പറ്റിയ വിഷയം.

സ്വന്തം ജീവിതത്തെയാണ് കീറി മുറിച്ചുപന്യസിയ്ക്കേണ്ടതെന്ന് ഓർമ്മിച്ചപ്പോൾ അയാൾ ഞെട്ടി.

തുടക്കം മുതൽ പൊരുത്തക്കേടുകൾ മാത്രമായിരുന്നു. എന്തു സംസാരിച്ചാലും വഴക്കിലേ ചെന്നെത്തുകയുള്ളൂ അയാൾ കുറ്റപ്പെടുത്തുകയാണെന്ന് അവൾ തീരുമാനിച്ചു.അവൾ അപമാനിയ്ക്കുകയാണെന്ന് അയാളും. അവൾ ചോറു വിളമ്പിയപ്പോൾ അയാൾ പ്ലേറ്റ് വലിച്ചെറിഞ്ഞു .അലക്കി ഇസ്തിരിയിട്ട് അടുക്കിക്കൊടുത്ത വസ്ത്രങ്ങൾ നിലത്തീട്ട് ചവുട്ടിത്തേച്ചു. അയാൾ പുസ്തകം വായിയ്ക്കുമ്പോൾ അവൾ അതു തട്ടിപ്പറിച്ച് തീയിലിട്ടു. ഗിറ്റാർ മീട്ടിയപ്പോൾ അതു തല്ലിപ്പൊളിച്ചു. നിശബ്ദനായിരിയ്ക്കാമെന്ന് കരുതി അയാൾ മിഴികളടച്ചാൽ അവൾ മൂർച്ചയുള്ള നഖങ്ങളാൽ അയാളെ മുറിവേൽപ്പിച്ചു, അയാൾ സംസാരിയ്ക്കാൻ തുനിയുമ്പോഴാകട്ടെ അവൾ മൌനത്തിന്റെ കരിമ്പടം പുതയ്ക്കുകയും ചെയ്തു. അയാൾ കോക്ടെയിൽ പാർട്ടികളിൽ നിന്ന് വൈകി മടങ്ങിയപ്പോൾ അവൾ വീട്ടിലുണ്ടാക്കിയ ഭക്ഷണം മുഖത്തേയ്ക്കെറിഞ്ഞു, എരിവ് പറ്റി നീറുന്ന കണ്ണുകളുമായി മുഖം കഴുകാൻ തുടങ്ങുമ്പോൾ അവൾ പരിഹാസത്തോടെ ഒരു വിജയിയെപ്പോലെ പൊട്ടിച്ചിരിച്ചു. അപ്പോഴെല്ലാം അയാളുടെ ചോരയിൽ കോപത്തിന്റെ പതയുയർന്നു.
അങ്ങനെയാണ് അവളുടെ മുടി പിടിച്ചുലയ്ക്കുവാനും അവളെ അടിച്ചൊതുക്കുവാനും അയാൾ പഠിച്ചത്. എന്നാൽ ഓരോ അടിയിലും അവൾ രാക്ഷസിയെപ്പോലെ കരുത്തയായി. അവർ വന്യമൃഗങ്ങളെപ്പോലെ മുരണ്ടും കിതച്ചും പരസ്പരം പോരടിച്ചു. എന്നിട്ടും മതിയാകാതെ അറപ്പിയ്ക്കുന്ന പ്രാക്കുകളുമായി കിടപ്പറയിൽ ഒന്നിച്ചു. 
സ്ത്രീ പുരുഷ ശരീരങ്ങൾ ഒരു പ്രത്യേക തരത്തിൽ ഒന്നായാൽ മറ്റൊരു മനുഷ്യ ജീവൻ ഉടലെടുക്കുമെന്നതുകൊണ്ട് മാത്രമാണ് മകനുണ്ടായതെന്ന് അയാൾക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

സ്വന്തം പുരുഷത്വത്തിന്റെ ചുമക്കാനാവാത്ത ഭാരം താങ്ങി അയാൾ തളർന്നു കൊണ്ടിരുന്നു. ഭാര്യമാരെ വിരൽത്തുമ്പിലിട്ട് കറക്കുന്ന പുരുഷ സുഹൃത്തുക്കളുടെ മുൻപിൽ ജെല്ലിയും പഴന്തുണിയും കൊണ്ട് നിർമ്മിച്ച ഒരു പാവയാണ് താനെന്ന തോന്നലിൽ അയാൾ മെഴുകു പോലെ ഉരുകി. ഭർത്താക്കന്മാരുടെ ചവുട്ടടിയിലാണ് ജീവന്റെ സ്വർഗ്ഗമെന്ന് വിളംബരപ്പെടുത്തുന്ന സ്ത്രീ സുഹൃത്തുക്കളെ കാണുമ്പോൾ വലിയൊരു കരച്ചിൽ അയാളുടെ തൊണ്ടയിൽ കട്ടു കഴച്ചു. അങ്ങനെ ആർക്കു വേണ്ടിയെന്നറിയാതെ അയാളും അവളും ഒരുമിച്ച് കഴിഞ്ഞുകൂടി. ഇതിനെല്ലാമിടയിൽ അവർ ഫ്ലാറ്റ് വാങ്ങിച്ചു, കാറുകൾ സ്വന്തമാക്കി, ഭംഗിയേറിയ ഓർച്ചാർഡ് നിർമ്മിച്ചു.

അയാൾ സ്പർശിയ്ക്കുമ്പോൾ ഓക്കാനമുണ്ടാകുമെന്ന് അവൾ കാറിത്തുപ്പിയതിനു ശേഷം സ്വന്തം ശരീരത്തെയൊഴിച്ച് മറ്റൊരു മനുഷ്യ ശരീരത്തെ തൊടുവാൻ അയാൾ മുതിർന്നിട്ടില്ല. ധൈര്യമില്ലായിരുന്നു എന്നു പറയുന്നതാണ് ശരി. കാമവും ആസക്തിയുമെല്ലാം അയാളിൽ മരവിച്ചു കിടന്നു.

അലക്കി തേച്ച വസ്ത്രങ്ങളും ഊണു മേശയിലെ വിഭവങ്ങളും ആധുനികമായ കമ്പ്യൂട്ടറും മനോഹരമായ ടി വിയും മാത്രമായി അയാളുടെ ജീവിതം ആ വീട്ടിൽ നീങ്ങിക്കൊണ്ടിരുന്നു. അവളുടെ ജീവിതത്തിലോ മകന്റെ ജീവിതത്തിലോ ഉള്ളതെന്തെല്ലാമെന്ന് അന്വേഷിയ്ക്കാനയാൾക്ക് കഴിഞ്ഞതുമില്ല. സ്വയം നിർമ്മിച്ച മണൽക്കൂടിലേയ്ക്കവളും അയാളും ദിനം തോറും പിൻ വാങ്ങി. കണ്ണുകൾ പോലും പരസ്പരം കൂട്ടിമുട്ടാതിരിയ്ക്കാൻ ശ്രദ്ധിച്ചുകൊണ്ട് അവർ ജീവിച്ചു. ആ ഏകാന്തത ഭേദിയ്ക്കാൻ ആരും വന്നില്ല. ആരും വരികയില്ലെന്നും ശ്രമിയ്ക്കുന്നവരുടെ തല അവർക്കിടയിലെ കന്മതിലിലിടിച്ച് പൊട്ടിത്തകരുമെന്നും അയാൾ തിരിച്ചറിഞ്ഞു.

മോചനമില്ലാത്ത ആ വിഷമവൃത്തം ഒന്നിൽ നിന്ന് മറ്റൊന്നിലേയ്ക്ക് തുടക്കവും ഒടുക്കവുമില്ലാതെ പടർന്നുകൊണ്ടിരുന്നു. ചിലപ്പോൾ അതു പ്രപഞ്ചത്തേയും വിഴുങ്ങാൻ തയാറായി, ഏണും കോണുമാർന്നു. അല്ലെങ്കിൽ വാളിന്റെ മൂർച്ചയോടെ അവരിലേയ്ക്ക് തന്നെ ആഴ്ന്നിറങ്ങി, ചോര ചിതറിച്ചു. എന്നിട്ടും ആ വൃത്തം മുറിഞ്ഞു പോയില്ല.

അതാണിന്നയാൾ മുറിച്ചു കളഞ്ഞത്. 

പ്രകോപനമൊന്നുമില്ലായിരുന്നു. അയാൾക്ക് പൊടുന്നനെ മതി എന്നു തോന്നുകയായിരുന്നു. 
ഇറങ്ങിപ്പോരുമ്പോൾ ആരും ഒന്നും ചോദിച്ചില്ല. എവിടെ പോകുന്നുവെന്നോ എന്തിനു പോകുന്നുവെന്നോ എപ്പോൾ വരുമെന്നോ.

ഇനി ഒരിയ്ക്കലും വരികയേയില്ലെന്നോ…………… 
                                                                                                (ചിത്രങ്ങള്‍ക്ക് ഗൂഗിളിനോട് കടപ്പാട് )

ഇരുകാലികളുടെ ലോകം (കവിത)








അഗ്നി വിഴുങ്ങുമെൻ കൈകളില്‍
കാലുകളിൽ രോമകൂപങ്ങളിൽ
പാഞ്ഞിറങ്ങി ആഴ്ന്നിറങ്ങി
ഉള്ളറകൾ വെന്തു വെണ്ണീരാക്കി
എന്നെ ചാരമാക്കുമ്പോൾ
ഒരു തുള്ളി ജലത്തിനായ്‌ നീട്ടിയോരെൻ
കൈകുമ്പിളിൽ രക്തം ചൊരിഞ്ഞ
മാരക ലോകമെൻ വലതു ഭാഗത്ത്‌

അഴലിന്റെ ചുഴികളിൽ പെട്ടുഴലുമ്പോൾ
കലുഷിത മനസുമായ് ദൂരെയാ
പാറ മുനമ്പിന്റെ അറ്റത്ത്‌
ജീവിത യാത്രയുടെ അറ്റമെന്നു
തീരുമാനിച്ചുറച്ച്
ആഴങ്ങൾ നോക്കി നിന്നപ്പോൾ
തോളിൽ പതിഞ്ഞ കൈയ്യിലെ
നേർത്ത തണുപ്പാനെൻ
ഇടതു ഭാഗത്തെ  ലോകത്തിനു

രണ്ടും തമ്മിൽ
നേർത്തൊരു സ്നേഹചിന്തതൻ
നൂല്പാലം മാത്രം....

എന്റെ കുഞ്ഞെന്തേ ഇങ്ങിനെയായത് !!.? (ലേഖനം) - ഫൈസല്‍ ബാബു


നിങ്ങളുടെ പിന്ജോമന മകളോ മകനോ പതിവായി  സ്കൂളില്‍ നിന്നും വരുന്നത്  വികൃതി കാണിച്ചതിനോ അല്ലങ്കില്‍  മറ്റെന്തെങ്കിലും കാണിച്ചതിനു ആരെങ്കിലും വഴക്ക് പറഞ്ഞു എന്ന പരാതിയുമായാണോ ? അതല്ലങ്കില്‍ "കണ്ടില്ലേ അവന്‍റെയൊരു വികൃതി ? വളര്‍ത്തു ദോഷം എന്ന് നമ്മുടെ മക്കളെ കുറിച്ച് മറ്റുള്ളവര്‍ പറയുമ്പോള്‍ മനസ്സില്‍ വിഷമം അനുഭവപ്പെടാറുണ്ടോ ? .. സ്കൂളിലും കൂട്ടുകാര്‍ക്കിടയിലും നടക്കുന്ന സംഭവങ്ങള്‍ നിങ്ങളോട് പറയാതെ അവര്‍ ഒളിച്ചു വെക്കുന്നു എന്ന് എപ്പോഴെങ്കിലും നിങ്ങള്‍ക്ക്  തോന്നിയിട്ടുണ്ടോ ? എങ്കില്‍ എന്തു കൊണ്ടായിരിക്കും അത് ? അവര്‍ കേള്‍പ്പിക്കുന്ന ഇത്തരം പരാതികള്‍ക്ക് നാം പലപ്പോഴും കുട്ടികളെ അടിക്കുകയോ ആവശ്യത്തിലധികം വഴക്ക് പറയുകയോ ചെയ്യുന്നു .എന്നാല്‍ ഇതിനൊക്കെ പരോക്ഷമായെങ്കിലും നിങ്ങള്‍ രക്ഷിതാക്കളും ഉത്തരവാദികളാണെന്ന കാര്യം വിസ്മരിക്കരുത് , പറഞ്ഞു വരുന്നത്  കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നത് രക്ഷിതാക്കള്‍ക്കാണ്. നിങ്ങളുടെ കുഞ്ഞ് ആരാകണം  തീരുമാനിക്കുന്നത് നിങ്ങള്‍ തന്നെയാണ്. കുട്ടികള്‍ക്ക് നിങ്ങള്‍ ചെറുപ്പത്തില്‍ നല്‍കുന്ന പരിചരണമാണ് നാളെ അവര്‍ ആരാവണം എന്ന് നിശ്ചയിക്കുന്നത് ,അതായത് അവര്‍ ഭാവിയില്‍ ഒരു ക്രിമിനല്‍ ആവുകയാണങ്കില്‍  അതില്‍ ഒരു പരിധിവരെ രക്ഷിതാക്കള്‍ക്കും  ഉത്തരവാദിത്തമുണ്ട് എന്ന് സാരം .


എങ്ങിനെ കുട്ടികളെ മാത്രകാപരമായി വളര്‍ത്താം ?
---------------------------------------------------------------
കുട്ടികളെ എങ്ങിനെ നല്ല നിലയില്‍ വളര്‍ത്താം ?. കുഞ്ഞുങ്ങളെ എന്ന് മുതലാണ് നമ്മള്‍  സ്വാഭാവ രൂപീകരണത്തിനിയായി പരിശീലിപ്പിക്കേണ്ടത് ?.പലര്‍ക്കുമുണ്ടാവുന്ന ഒരു സംശയമാണിത്.കുട്ടികളില്‍അവരുടെ സ്വാഭാവ രൂപീകരണത്തിനു തുടക്കം കുറിക്കുന്നത്   ഗര്‍ഭാവസ്ഥയില്‍ തുടങ്ങി മൂന്നു വയസ്സ് വരെയുള്ള  കാലയളവിലാണ് .ഈ കാലാവധിക്കുള്ളില്‍ കുഞ്ഞിന്‍റെ വളര്‍ച്ചയിലും സ്വഭാവ രൂപീകരണത്തിലും മാതാപിതാക്കള്‍ക്ക്  പലതും ചെയ്യാന്‍ കഴിയും. ഗര്‍ഭാവസ്ഥയില്‍ തന്നെ മാതാവിനുണ്ടാകുന്ന  മാനസിക പ്രയാസമോ അല്ലങ്കില്‍, പിതാവിന്റെ  പുകവലിയോ  മദ്യപാനമോ ഒക്കെ പിറന്നു വീഴുന്ന  കുഞ്ഞുങ്ങളുടെ സ്വാഭാവത്തില്‍ കാര്യമായ സ്വാധീനം ചൊലുത്തുന്നു. ശാസ്ത്രീയമായി പരിശോധിച്ചാല്‍ ഗര്‍ഭം ധരിച്ചു പതിനേഴു മാസം മുതല്‍ പിറന്നു വീണു ആദ്യത്തെ ഒന്നോ രണ്ടോ ദിനങ്ങളില്‍ അവസാനിക്കുന്നതാണ് ഒരാളുടെ  തലച്ചോറിലെ ന്യൂരോണിന്റെ  വളര്‍ച്ച എന്ന് പറയുന്നത് .അത് പോലെ ന്യൂരോണിന്റെ സംഗമ സ്ഥലമായ സിനാപ്സ് ന്‍റെ വളര്‍ച്ച ഒരാളില്‍ മൂന്നു വയസ്സോടെ പൂര്‍ത്തിയാകുന്നു ( തലച്ചോറിലെ വിവരങ്ങള്‍ ശേഘരിച്ചു വെക്കുന്ന ഒരു അറയാണ് സിനാപ്സ് എന്ന് വേണമെങ്കില്‍ പറയാം .മനുഷ്യായുസ്സ് മുഴുവന്‍ ഈ അറകളില്‍ ആണ് പിന്നീട് എല്ലാ വിവരങ്ങളും അടങ്ങുന്നത് )


ഈ കാലാവധിക്കുള്ളില്‍ മാതാപിതാക്കള്‍ നല്‍കുന്ന പരിചരണം കുഞ്ഞിന്‍റെ ജീവിതത്തില്‍ വലിയ മാറ്റം വരുത്തുന്നു .അത് കൊണ്ടാണ് പറയുന്നത്  ഏറ്റവും ചുരുങ്ങിയത്  ജനിച്ച ദിവസം മുതല്‍  തന്നെ നിങ്ങള്‍ കുഞ്ഞുങ്ങളുടെ ശിക്ഷണം ആരംഭിക്കേണ്ടതുണ്ട് .എന്ന് . ഓര്‍ക്കുക ജനിച്ചു വീഴുന്ന അന്ന് മുതല്‍ തന്നെ  കുഞ്ഞുങ്ങളും ചിന്തിക്കുന്നുണ്ട് .അത് കൊണ്ടാണല്ലോ പ്രസവിച്ചു കഴിഞ്ഞു മണിക്കൂര്‍കള്‍ക്കകം  ആ കുഞ്ഞു അമ്മയെ തിരിച്ചറിയുന്നതും വിശക്കുമ്പോള്‍ മുലപ്പാലിനായി കരയുന്നതുമൊക്കെ . ചുറ്റുപാടുകള്‍ നിരീക്ഷണത്തിനു വിധേയമാക്കുമ്പോള്‍ മനസ്സില്‍ പകര്‍ത്തുന്നത്  പിന്നീട് ആ കുഞിനെ ജീവിതത്തില്‍ ഉടനീളം സ്വാധീനിക്കുന്നു എന്ന് സാരം .


കുഞ്ഞുങ്ങളും ചുറ്റുപാടുകളും 
-------------------------------
 മൂന്നു വയസ്സിനു താഴെയുള്ള കുഞ്ഞിനെ മടിയില്‍ ഇരുത്തി നിങ്ങള്‍ കണ്ണീര്‍ സീരിയല്‍ കാണുമ്പോള്‍ ഓര്‍ക്കുക, മിനി സ്ക്രീനില്‍ മിന്നി മറയുന്ന സീരിയല്‍ നായികയുടെ കരച്ചില്‍ കുഞ്ഞിന്‍റെ മനസ്സില്‍ ഉണ്ടാക്കുന്നത് ഒരു പക്ഷെ നെഗറ്റിവ് ഇമേജ് ആയിരിക്കും ,അല്ലെങ്കില്‍ നിങ്ങള്‍ കാണുന്ന ഒരു സിനിമയിലെ ചില രംഗങ്ങള്‍ കൊലപാതകമോ ,ഭയപ്പെടുത്തുന്നതോ ആണെന്ന് കരുതുക  .എല്ലാം ഒരഭിനയമാണ് എന്ന് നിങ്ങള്‍ക്കറിയാമെങ്കിലും അത് മനസ്സിലാക്കാനുള്ള കഴിവ് ആ കുഞ്ഞിനു ഉണ്ടായെന്നു വരില്ല അതിന്‍റെ അനനന്തര ഫലോമോ ? ഭാവിയില്‍ ആ കുഞ്ഞ് ഒരു ക്രിമിനലോ അല്ലെങ്കില്‍ ആത്മവിശ്വാസമില്ലാത്തവരോ ആയി തീരുന്നു " . ജനനം മുതല്‍ മൂന്നു വയസ്സ് വരെയുള്ള കാലയളവില്‍ നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും കുഞ്ഞ് അനുകരിക്കാന്‍ ശ്രമിക്കുന്നു.ഈ കാലയളവില്‍  നിങ്ങള്‍ നല്ല പുസ്തകങ്ങള്‍ വായിക്കുകയാണ് എന്ന് കരുതുക .എങ്കില്‍ കുഞ്ഞിന്‍റെ ശ്രദ്ധ അതിലേക്ക് തിരിയുന്നു. കുഞ്ഞുങ്ങളുടെ മുന്നില്‍ മാതാപിതാക്കള്‍ വഴക്കിടുന്നു എങ്കില്‍ ഭാവിയില്‍ അതെ കുഞ്ഞു നിങ്ങള്‍ക്ക് നേരെ കയര്‍ത്തു സംസാരിക്കുകയോ വിരല്‍ ചൂണ്ടുകയോ ചെയ്താല്‍ അവരെ എങ്ങിനെ നമുക്ക് കുറ്റപ്പെടുത്താനാവും ?


കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന്  നാം എന്ത് ചെയ്യണം ?
------------------------------------------------------------------------------


മൂന്നു വയസ്സ് വരെയാണ് കുട്ടികളുടെ സ്വഭാവ രൂപീകരണം നടക്കുന്നത് എന്ന് പറഞ്ഞല്ലോ .ഈ കാലയളവില്‍ കഴിയുന്നതും രക്ഷിതാക്കള്‍ അവര്‍ക്കൊപ്പം തന്നെ പരമാവധി ചിലവഴിക്കുക എന്നത് തന്നെ ഏറ്റവും പ്രാധാനം ,,കുട്ടികളുമായി പരാമാവധി ലാളനകളിലും കളികളിലും ഏര്‍പ്പെടുക .പരമാവധി സ്നേഹചുംമ്പനങ്ങള്‍ നല്‍കുകയും ചെയ്യുക ,എത്രത്തോളം കഴിയുമോ അത്രയും സ്പര്‍ശനം നല്‍കുക. ഇത് കുഞ്ഞിനു മാതാപിതാക്കളില്‍ ഉള്ള സ്നേഹം വര്‍ദ്ധിക്കുകയും  സംരക്ഷണം ബോധം വളരുകയും ചെയ്യുന്നു ..കുട്ടികള്‍ അല്ലെ എന്ന് കരുതി അവരോട് സംസാരിക്കാതിരിക്കരുത്. അവര്‍ പറയുന്ന ഭാഷ നിങ്ങള്‍ക്ക് മനസ്സിലാകില്ല എങ്കിലും അതേ ഭാഷയില്‍ തന്നെ അവരോടു സംവദിക്കണം .കുട്ടികള്‍ക്ക് വായന ശീലം ഉണ്ടാകുന്നത്  നിങ്ങളില്‍ കൂടിയാണ് ഈ കാലയളവില്‍ കഥ പുസ്തകങ്ങള്‍ കൊടുത്തും അതിലെ ഗുണപാഠ കഥകള്‍ പറഞ്ഞു കൊടുത്തും അവരുമായി പരമാവധി ചങ്ങാത്തം കൂടുക . വളരുമ്പോള്‍ നിങ്ങളുടെ കുഞ്ഞു തീര്‍ച്ചയായും ഒരു നല്ല വായനക്കാരനോ വായനക്കാരിയോ ആകും  തീര്‍ച്ച.കുട്ടികളുടെ ഈ പ്രായത്തില്‍ നിറങ്ങളുടെ സ്വാധീനം  വളരെ വലുതാണ്‌. അത് കൊണ്ട്  കൂടുതല്‍ നിറമുള്ള പുസ്തകങ്ങള്‍ അവര്‍ക്ക് സമ്മാനിക്കുക , അവരുടെ മുറികളില്‍ കഴിവതും വര്‍ണ്ണാഭമായ നിറങ്ങള്‍ കൊണ്ടും തോരണങ്ങള്‍ കൊണ്ടും കളര്‍ഫുള്‍ ആക്കുക .നല്ല പൂക്കള്‍ ,കളിപ്പാവകള്‍ എന്നിവകൊണ്ട് അവരുടെ ലോകം നിറക്കുക .കിട്ടുന്ന അവസരങ്ങളിലൊക്കെ അവരെയും  കൊണ്ട്പുറത്തു പോവുകയും നാല് ചുമരുകള്‍ക്ക് അപ്പുറം മറ്റൊരു ലോകമുണ്ടെന്നു അവരെ കാണിക്കുകയും ചെയ്യുക.രണ്ടു വയസ്സ് മുതല്‍ കുട്ടികള്‍ക്ക് എല്ലാ കാര്യങ്ങളിലും  സംശയമായിരിക്കും,അവര്‍ ചോദിക്കുന്ന എല്ലാത്തിനും അവര്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ മറുപടി നല്‍കുക ഇങ്ങനെയൊക്കെ ചെയുമ്പോള്‍ നമ്മുടെ കുഞ്ഞ് വരും  തലമുറക്ക് നന്മ പകരുന്ന സമൂഹത്തിനു മാത്രകയാകുന്ന ഉത്തമാരാകുന്നു ,അത് വഴി നമുക്കും അഭിമാനിക്കാം ,നല്ലൊരു സമൂഹത്തെ വളര്‍ത്തിയെടുക്കുന്നതില്‍ പങ്കാളിയായതില്‍ !!
________________________________________________________________________________
ഫൈസല്‍ ബാബു - ഊര്‍ക്കടവ് ബ്ലോഗ്‌  

ടിവി ന്യൂവിൽ MT യുടെ അഭിമുഖത്തെപ്പറ്റി- ഗിരീഷ്‌. കെ.എസ്‌

 കുറച്ചു ദിവസം മുമ്പ് രാവിലെ ചായകുടിയൊക്കെ കഴിഞ്ഞ്  ടിവി ഒന്ന് വെറുതെ ഓണ്‍ ചെയ്തു. അതാ ടിവി ന്യൂവിൽ എം ടി വാസുദേവൻ നായരുമായിട്ടുള്ള അഭിമുഖം അദ്ദേഹത്തിന്റെ വാക്കുകളിൽനിന്നും..
മലയാളികളുടെ സർഗാതമകതയുടെ ഒരു വംശവൃക്ഷത്തിന്റെ മുമ്പിലാണ് ഞാൻ ഇരിക്കുന്നത്.  വാസ്തവത്തില്‍ സംസാരിക്കുമ്പോൾ എന്റെ തൊണ്ട വരളുന്നുണ്ട്   എന്നു പറഞ്ഞുകൊണ്ടാണ് അവതാരകാൻ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങിയത്..

ടിവി ന്യൂ എന്ന വാർത്തയുടെ പുതിയ പരീക്ഷണത്തെ കുറിച്ച്........

അച്ചടി മാധ്യമമായാലും ദൃശ്യ മാധ്യമമായാലും പുതിയതായി വരുന്നതുകൊണ്ട് കുഴപ്പമൊന്നുംഇല്ല. പക്ഷെ ഞാൻ കരുതുന്നത് ഇവയ്ക്കെല്ലാം പ്രധാനമായും ഒരു ലക്ഷ്യം വേണം. ആ ലക്ഷ്യം എന്നത് സത്യത്തെ അന്വേഷിച്ചു കണ്ടെത്തുക എന്നതായിരിക്കണം. അതുകൊണ്ട് ഈ പുതിയ സംരംഭത്തെ സംശയത്തോടെയല്ല കാണുന്നത് മറിച്ച്  പ്രതീക്ഷയോടെയാണ്.

എഴുത്തുകാരൻറെ ലക്ഷ്യവും സത്യാന്യോക്ഷണം തന്നെയാകണം. എന്റേയും  ലക്ഷ്യം അതുതന്നെയായിരുന്നു. അതിൽ എത്രത്തോളം വിജയിച്ചു എന്നതല്ല, ലക്‌ഷ്യം അതായിരിക്കണം എന്നതാണ് പ്രധാനം.  എനിക്ക് എഴുതുവാനുള്ള പ്രചോദനവും ആ ലക്ഷ്യം തന്നെയായിരുന്നു.

ഇത്തരത്തിൽ അന്യോഷണവും നിരീക്ഷണവും ആണ് ഒരു പുതിയ സൃഷ്ടിയിലേക്ക് നയിക്കുന്നത്. കാണുന്ന  സംഭവങ്ങളോ ദുരന്തങ്ങളൊ ഒക്കെ മനസ്സിൽ സൂക്ഷിച്ചു വയ്ക്കുകയും പിന്നീട് എപ്പോഴോ പുറത്തെടുക്കുമ്പോൾ അവ കഥയോ കവിതയോ ഒക്കെയായി മാറുന്നു.

പണ്ടത്തേതിൽ നിന്നും വ്യത്ത്യസ്തമായി ഇന്ന് മനസ്സിനെ അലട്ടുന്ന കാര്യങ്ങൾ.

പുറത്ത് മഴപെയ്യുന്നു ഇങ്ങൊട്ട് വന്ന വഴിയിൽ അവിടിവിടെയൊക്കെ വെള്ളം കെട്ടികിടക്കുന്നുണ്ട്. പക്ഷെ കോഴിക്കോട് എന്റെ വീട്ടിൽ അഞ്ചോ ആറോ ദിവസം കുടിവെള്ളം കിട്ടാതെയാണ് ഞാൻ കഴിയുന്നത്‌. സംസ്ക്കാരം എന്ന്  പറയുമ്പോൾ സാഹിത്യം കല നാടകം സംഗീതം പുതിയ ഗ്രന്ഥങ്ങൾ എന്നതിനുമെല്ലാം അപ്പുറത്തായി ചില കാര്യങ്ങളുണ്ട്. ശരാശരി മനുഷ്യന്റെ ജീവിതത്തിനു ആവശ്യമായ കാര്യങ്ങളാണ് അവ. കുടിവെള്ളം, ശുദ്ധവായു, രോഗാവസ്ഥയിൽനിന്നുള്ള പരിചരണം ഇത്തരം കാര്യങ്ങളാണ് ഇന്ന് അലട്ടുന്നത്. ഇതിനെല്ലാം പരിഹാരം എന്താണെന്നുള്ളത് അറിയില്ല.
 പിന്നെ പ്രകൃതിക്ക് സംഭവിച്ച മാറ്റങ്ങൾ. പണ്ട് പ്രകൃതിയെ കണ്ടും ആരാധിച്ചും ആണ് വളർന്നിരുന്നത്. പുഴകളെ കണ്ട്, ജലാശയങ്ങളെ കണ്ട്, കുന്നുകളെ  കണ്ട്, പച്ചപ്പുള്ള പാടങ്ങളെ കണ്ട് ഇതെല്ലാം നഷ്ടപ്പെട്ടു  പോകുന്നുണ്ടോ അല്ലെങ്കിൽ പോയിരിക്കുന്നു എന്ന തിരിച്ചറിവുമൊക്കെ  ഇന്ന് മനസ്സിനെ അലട്ടുന്ന കാര്യങ്ങളാണ്. പിന്നെ നമ്മൾ എന്തെല്ലാം അകറ്റണം അല്ലെങ്കിൽ ഏതില്‍ നിന്നുമെല്ലാം  മോചനം നേടണം എന്നാഗ്രഹിച്ചോ അതെല്ലാം കൂടുതൽ കൂടുതൽ കടന്നുവന്നിരിക്കുന്നു. ജാതി, മതം,   മാനവികതയെ നശിപ്പിക്കുന്നതായ പല പല ഘടകങ്ങളും, എല്ലാം കടന്നു വന്നിരിക്കുന്നു. ഒരുദിവസം ഒരു കുട്ടി എന്റെ അടുത്ത് വന്ന് ചോദിക്കുന്നു അച്ചാച്ചാ എല്ലാ ദിവസവും പത്രത്തിൽ ഈ കുട്ടികളെ ദ്രോഹിക്കുന്ന വാർത്തകൾ വരുന്നു എന്താ ഇത് ? കുട്ടികളും ഇതൊക്കെ വീക്ഷിക്കുന്നു.  ആരും ഇതൊന്നും ശ്രദ്ധിക്കാതിരിക്കുന്നില്ല.  പക്ഷെ ഇതിനെല്ലാം ഒരു പരിഹാരം കാണാൻ കഴിയാത്തതിന്റെ നിരാശയോ രോക്ഷമോ ഒക്കെയാകാം നമ്മുടെ മനസ്സിൽ.

പരിഹാരം ഉണ്ടാക്കാൻ ആയില്ലെങ്കിലും സമാന മനസ്ക്കരായവരുമായി ഇത്തരം അലട്ടുന്ന പ്രശ്നങ്ങൾ പങ്കുവയ്ക്കാൻ സാധിച്ചാൽ അത്രയുമായി എന്ന് ആശ്വസിക്കാം. ഇത്തരത്തിൽ ഉള്ള ദൈന്യതയുടെ പടുകുഴിയുടെ വക്കിലൂടെയാണ് നാം സഞ്ചരിക്കുന്നത് ദയവായി മനസ്സിലാക്കുക എന്ന് നമ്മുടെ കാലഘട്ടത്തിനോട് നിശബ്ദമായി പറയാനുള്ള ഒരു ബാധ്യതയുണ്ട്. എഴുതുവാനുള്ള പല വിഷയങ്ങളും മനസ്സിലുണ്ട്. പക്ഷെ ശാരീരികമായ പ്രയാസങ്ങൾ മൂലം സാധിക്കുന്നില്ല.

ഇനിയും ഒട്ടേറെ കാര്യങ്ങൾ  അദ്ദേഹം  പറയുന്നുണ്ട്.
താഴെ കൊടുക്കുന്ന ലിങ്കുകളിൽ പോയാൽ വിശദമായി കാണുകയും കേൾക്കുകയും ചെയ്യാം.
https://www.youtube.com/watch?v=ChIvN-oinE8  

https://www.youtube.com/watch?v=kkXfvzKlQ5g

https://www.youtube.com/watch?v=TULEqfbfnok

https://www.youtube.com/watch?v=fAMOyqUBcKA

https://www.youtube.com/watch?v=LoY3eIG9gf0

https://www.youtube.com/watch?v=rXaG-HmDLpI

കുഴലുകള്‍ (കവിത ) - മുഹമ്മദുകുട്ടി ഇരിമ്പിലിയം

(Image courtesy Google )
_______

ചില തുളകള്‍ -
'കുഴലു'കളായി പരിണമിക്കും.
ചില യുക്തികള്‍ -
ഗുപ്തമാകുന്നത് അങ്ങിനെയാണ്.

ആര്‍ത്തികളുടെ -
ഒളിവിരുതുകള്‍
നിയമക്കുരുക്കുകളുടെ ചൂണ്ട-
ക്കെണികളില്‍ വീഴാതിരിക്കാന്‍ 
വക്രബുദ്ധികള്‍ തന്‍ 
ശരീര ശാസ്ത്രം .....!

അവിടെ -
ചിലപ്പോള്‍ ,ഗ്രീന്‍ ചാനലുകളും 
എക്സറേ തരംഗങ്ങളും  
കണ്ണു തുറിക്കും !

കണ്ണിന്‍റെ മറവുകള്‍ 
പൊന്നിന്‍റെ തുറവുകള്‍ക്ക്
'കുഴലൂ'തുന്ന വിദ്യകളില്‍ 
നവദ്വാരങ്ങള്‍ -
നവരത്നങ്ങളേക്കാള്‍ അനര്‍ഘം!

കടല്‍ ദൂരങ്ങളിലെ പൊന്ന്
കരളാഴങ്ങളിലെ ചിന്ന സൂത്രങ്ങളില്‍ 
കരേറുന്ന 'തുരങ്ക വിസ്മയ'ത്തിന് 
കറുകറുത്ത ദുരയടെ പൊട്ടിച്ചിരികള്‍ !!
*********



________________________
________________
___________

ചിന്ത (കവിത)- കെ.കെ. രതീഷ്‌


പൊട്ടിയഴിഞ്ഞീടും ചങ്ങലക്കൂട്ടങ്ങള്‍

കട്ടിലുപേറും വ്രണമേറ്റഗന്ധവും

ഈച്ചകള്‍ളാര്‍ക്കും ദീനമാംകണ്ണുകള്‍
 

ഈര്‍പ്പമടങ്ങാത്ത ചോരത്തടിപ്പുകള്‍
 

ബോധമബോധമായ് ബാധകയറ്റുമ്പോള്‍
 

താളംകൊടുക്കുകയാണെന്‍റെ കാലുകള്‍
 

കൂടെക്കുരുങ്ങി കലമ്പലായ് കേഴുന്ന
 

കാരാഗ്രഹത്തിലെ ചങ്ങലക്കണ്ണികള്‍
 

രോഗമണം പേറിയെത്തും വെളിച്ചവും 

കുത്തിയിറക്കും മരുന്നും കരങ്ങളും
 

ആവിശ്യമില്ലാതെയെത്തുന്നരാത്രിയും

കൃത്രിമം പേറിക്കഴിയുന്ന നിദ്രയും
 

യാത്രപറയും സ്വപ്നവും ചിന്തയും 

മാത്രയെണ്ണി കഴിക്കുന്നു യെന്‍ ജീവിതം
 

ജാതകമേല്‍പിച്ച ഭാരമാവാമിത്
 

ജോതിമറക്കുന്ന ഭാഷയാവാമിത്
 

വീര്‍ത്തുകയറുകയാണീപുഴുക്കളും
 

വര്‍ദ്ധക്യമേറും ഞരമ്പും നഖങ്ങളും

ചേച്ചിയമ്മ (ഓര്‍മ്മക്കുറിപ്പ്‌) - മനസ്വിനി

എന്റെ കുട്ടിക്കാലം നിറയെ എന്റെ അനുജനാണ്
അന്നെന്റെ പെറ്റിക്കോടിക്കൊട്ടിന്റെ അറ്റത് തൂങ്ങി 
ഞാൻ പോകുന്നിടത്തെല്ലാം എന്റെ പിറകെ നടന്നിരുന്ന 
എന്റെ കുഞ്ഞനുജൻ 
അവൻ വരും വരെ എന്റെ കുട്ടിക്കാലത്തിന് ജീവനില്ലരുന്നു
എന്നെ ക്ഷമിക്കാൻ പഠിപ്പിച്ചത് എന്റെ അനുജനാണ് 
അവനു വേണ്ടിയാണ് ഞാൻ കളിപ്പാട്ടമുണ്ടാക്കിയത് 
മണ്ണിന്റെയും കല്ലിന്റെയും ഓലചീറിന്റെയും 
അഗാധ സാധ്യതകൾ കണ്ടുപിടിക്കാൻ ഞാൻ ശ്രമം തുടഗിയത് 
അവനെ ആശ്ചര്യപ്പെടുതാനായിരുന്നു
രാത്രയിൽ എന്റെ കൈത്തണ്ടയിൽ കിടന്നുറങ്ങുമ്പോൾ 
എന്റെ പോന്നുമകനേ എന്ന് ഞാൻ അറിയാതെ അന്നും വിളിച്ചിരുന്നു 
അത് എങ്ങനെ മനസ്സിലാക്കിയോ അവനെന്നെ ചേച്ചിയമ്മ എന്ന് വിളിച്ചു

കങ്കണരേഖ (ചെറുകഥ ) - ചിന്താക്രാന്തന്‍

ചിത്രം കടപ്പാട് ആര്‍ട്ട് ഓഫ് ഡ്രോയിംഗ് 

നേരം പുലരുന്നെ ഉണ്ടായിരുന്നുള്ളൂ .സൂര്യകിരണങ്ങള്‍ ഭൂമിയിലേക്ക്‌ പ്രകാശിപ്പിക്കാന്‍ സജ്ജമാകുന്നു .മഞ്ഞുകണങ്ങള്‍ സൂര്യതാപം ഏറ്റു ഉരുകിത്തീരാന്‍ ഇനി ഏതാനും സമയം മാത്രം .അന്തരീക്ഷം  മൂടല്‍മഞ്ഞിനാല്‍ ദൂര കാഴ്ചകള്‍ മറയ്ക്കുന്നു .പ്രവാസിയായ ഇസ്മായിലിന്‍റെ മുക്രിയായ  വാപ്പ ഫജര്‍ നിസ്കാരത്തിന് വീട്ടില്‍ നിന്നും ഏതാണ്ട് അരകിലോമീറ്റര്‍ ദൂരമുള്ള മസ്ജിദില്‍ പോയി തിരികെയെത്തി നേരെ   ഇസ്മായിലിന്‍റെ മക്കള്‍ കിടക്കുന്ന മുറിയിലേക്ക് തിടുക്കത്തില്‍  നടന്നു .ഇസ്മായിലിന് ഒന്‍പതും ആറും വയസ്സായ  രണ്ടു പെണ്‍കുട്ടികളും , മൂന്നു വയസ്സുള്ള  ഒരു ആണ്‍കുട്ടിയുമുണ്ട്.പെണ്‍കുട്ടികളെ   പതിവായി മദ്രസ്സയിലേക്ക് പറഞ്ഞയക്കുവാനായി വിളിച്ചുണര്‍ത്തുന്നതും. മദ്രസ്സയില്‍ കൊണ്ടാക്കുന്നതും  ഇസ്മയിലിന്‍റെ വാപ്പയാണ്. ഇസ്മയിലിന്‍റെ ഭാര്യ മുംതാസ് മക്കളെ വിളിച്ചുണര്‍ത്തിയാല്‍ മക്കള്‍ വീണ്ടും മടിപിടിച്ച്  മെത്തയില്‍ തന്നെ കിടക്കും.അതുകൊണ്ടുതന്നെയാണ്  മക്കളെ വിളിച്ചുണര്‍ത്തുന്ന ജോലി മുംതാസ് വാപ്പയെ  ഏല്പിച്ചത് .വാപ്പ വിളിച്ചാല്‍ മക്കള്‍ സടകുടഞ്ഞു എഴുന്നേല്‍ക്കും .വാപ്പ മുറിയില്‍ കടന്നപ്പോള്‍ പെണ്‍കുട്ടികള്‍ പുതപ്പിനുള്ളില്‍ തണുപ്പിനാല്‍ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു .വിളിച്ചപ്പോള്‍ രണ്ടുപേരും   അല്‍പം മടിയോടെ എഴുന്നേല്‍ക്കുവാന്‍ വൈമുഖ്യം പ്രകടിപ്പിച്ചുകൊണ്ട് തിരിഞ്ഞു കിടന്നു .ഒച്ചവെച്ചു വിളിച്ചപ്പോള്‍ രണ്ടു പേരും മെത്തയില്‍ നിന്നും എഴുന്നേറ്റ് മുറിയില്‍ നിന്നും പുറത്തേക്ക് ഓടി .അപ്പോള്‍ തറയില്‍ വിരിച്ച പായയിലെ റബ്ബര്‍ ഷീറ്റില്‍ സുഖനിദ്രയിലായിരുന്നു ഇസ്മായിലിന്‍റെ മകന്‍ .അയാള്‍ നിലത്ത് കുനിഞ്ഞിരുന്ന്  കുഞ്ഞിന്‍റെ മുടിയിഴകളിലൂടെ വിരലുകളോടിച്ച്  നെറ്റിയില്‍ ചുംബനം നല്‍കി മുറിയില്‍ നിന്നും പുറത്തേക്കിറങ്ങി .

നാട്ടില്‍ മഞ്ഞുകാലമാണെങ്കിലും സൌദിഅറേബ്യയിലെ  റിയാദില്‍ താപനില ഉയര്‍ന്നിരുന്നു .ഇസ്മായില്‍ നാട്ടില്‍ പോയിവന്നിട്ട്‌ രണ്ടുമാസം കഴിഞ്ഞിരിക്കുന്നു .മുപ്പത്തിയാറ് വയസായ അയാള്‍  ഡ്രൈവര്‍ ജോലി ചെയ്യുവാന്‍ തുടങ്ങിയിട്ട് വര്‍ഷം പതിനഞ്ചു കഴിഞ്ഞു .പ്രതീക്ഷകളോടെ സ്വപ്നങ്ങളുടെ ഭാണ്ഡകെട്ടുമായി മണലാരണ്യത്തില്‍ കാലുകുത്തിയ ഇസ്മായിലിന്‍റെ സ്വപ്നങ്ങളുടെ ഭാണ്ഡകെട്ടിലെ പൂവണിയാത്ത സ്വപ്നങ്ങള്‍ ഇപ്പോഴും അതേപടി നില കൊള്ളുന്നു എന്നതാണ് വാസ്തവം .ഈ പതിനഞ്ചു വര്‍ഷക്കാലയളവില്‍ കുടുംബം പട്ടിണിയില്ലാതെ ജീവിച്ചുപോന്നു .രണ്ട് സഹോദരിമാരെ തരക്കേടില്ലാതെ വിവാഹം ചെയ്തയച്ചു.പഴയ വീട് മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ പൊളിച്ച് മൂന്ന് കിടപ്പ് മുറികളുള്ള വാര്‍ക്ക വീടിന്‍റെ പണികള്‍ തുടങ്ങി വെച്ചു .വീടിന്‍റെ പണികള്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല .മേല്‍കൂരയുടെ വാര്‍ക്ക പണി കഴിഞ്ഞ്  കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ വീടിന് അകത്തെ ചുമരുകള്‍ തേയ്ക്കുകയും നിലം മുസൈക്ക് ഇടുകയും ചെയ്ത് പുതിയ വീട്ടിലേക്ക് താമസം മാറുകയായിരുന്നു .നാട്ടില്‍ പോകുമ്പോള്‍ അയാള്‍ ഏതാനും സുഹൃത്തുക്കളില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചിട്ടുണ്ട് .കടം വാങ്ങുവാന്‍ ഇഷ്ടമില്ലാത്ത അയാള്‍ എങ്ങിനെയെങ്കിലും വീടിന്‍റെ പണികള്‍ തീര്‍ക്കുവാനായി മാത്രമാണ് പലരില്‍ നിന്നും കടം വാങ്ങിയത് .എന്നിട്ടും രൂപ തികയാതെ വന്നപ്പോള്‍ മുംതാസിന്‍റെ അവശേഷിക്കുന്ന സ്വര്‍ണ്ണ പണ്ടങ്ങള്‍  പണയംവച്ചു .ഈയിടെ അയാള്‍ തന്‍റെ ആരോഗ്യകരമായ കാലങ്ങള്‍ മണലാരണ്യത്തില്‍ മെഴുകുതിരിയുടെ അവസ്ഥയെ പോലെ മറ്റുള്ളവര്‍ക്ക് പ്രകാശമേകികൊണ്ട് സ്വയം  ഉരുകി തീരുന്നതില്‍   അതീവ ദുഖിതനായിരുന്നു .

വാപ്പ മദ്രസ്സയില്‍ നിന്നും അദ്ധ്യാപനം കഴിഞ്ഞ് ഇസ്മയിലിന്‍റെ രണ്ടു മക്കളേയും കൂട്ടി തിടുക്കത്തില്‍ വീട്ടിലേക്ക് നടന്നു .മക്കള്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിക്കുന്നത് ഇസ്മായിലിന്‍റെ ഏറ്റവുംവലിയ ആഗ്രഹം മക്കള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം നല്‍കുക എന്നതാണ്. അതുകൊണ്ടുതന്നെയാണ് ഉന്നതരുടെ മക്കള്‍ പഠിക്കുന്ന സ്കൂളില്‍ മക്കളെ ചേര്‍ത്തത് .മദ്രസ്സയില്‍ നിന്നും കുഞ്ഞുങ്ങളെയായി ഇസ്മായിലിന്‍റെ  വാപ്പ തിടുക്കത്തില്‍ നടന്നു .കുഞ്ഞുങ്ങള്‍ വാപ്പ  നടക്കുന്നതിനൊപ്പം  നടക്കുവാനാവാതെ  രണ്ടു പേരും വാപ്പയുടെ പുറകെ ഓടുകയായിരുന്നു .വീട്ടിലെത്തി വസ്ത്രം മാറി മക്കള്‍ എന്തെങ്കിലും കഴിക്കുമ്പോഴേക്കും മക്കള്‍ക്ക്‌ പോകുവാനുള്ള വാഹനം എത്തും. വാഹനം എത്തിയാല്‍ ഉടനെ മക്കള്‍ വാഹനത്തില്‍ കയറണം അല്ലെങ്കില്‍ ഡ്രൈവര്‍ ബഹളം വെയ്ക്കും . 
ഡ്രൈവറുടെ ചിന്ത ആദ്യ ബെല്ല് അടിക്കുമ്പോഴേക്കും കുട്ടികളെ സ്കൂളില്‍ എത്തിക്കണം എന്നത് മാത്രമാണ് .കുട്ടികള്‍ വാഹനത്തില്‍ കയറുവാന്‍ വൈകിയാല്‍ അയാള്‍ ശകാരിച്ചു കൊണ്ടിരിക്കും .

സൌദിഅറേബ്യയില്‍ സമയം പന്ത്രണ്ടു കഴിഞ്ഞു കാണും. ഇസ്മായില്‍ എണ്‍പത്  കിലോമീറ്റര്‍ ദൂരത്തുള്ള സൈറ്റിലേക്ക് തൊഴിലാളികള്‍ക്കുള്ള ഭക്ഷണം വാഹനത്തിലേക്ക് എടുത്തു വെയ്ക്കുവാന്‍ തിടുക്കം കൂട്ടി .പൊരിവെയിലില്‍  പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഒരു മണിക്ക് മുന്‍പ്‌ ഭക്ഷണം എത്തിക്കുവാനാണ് അയാളുടെ തിടുക്കം കൂട്ടല്‍ .ഭക്ഷണ  പാത്രങ്ങള്‍ എല്ലാം വാഹനത്തില്‍ കയറ്റിയപ്പോള്‍ അയാള്‍ തിടുക്കത്തില്‍ വാഹനം ഓടിച്ചു പോയി .പട്ടണം കഴിഞ്ഞ് വിജനമായ മൂന്നുവരി  പാതയിലൂടെ അമിത വേഗതയില്‍ അയാള്‍ വാഹനം ഓടിച്ചുകൊണ്ടിരുന്നു . പാതിവഴി പിന്നിട്ടപ്പോള്‍ ഒന്നാം പാതയിലൂടെ പോകുന്ന വാഹനത്തില്‍ നിന്നും യുവാക്കളായ അറബികള്‍ ഇസ്മായിലിന് നേരെ കളിയാക്കുന്ന തരത്തില്‍ കൈകള്‍ കൊണ്ട് ആംഗ്യം കാണിക്കുകയും അയാളുടെ വാഹനത്തിന് മുന്‍പിലേക്ക് വാഹനം ഓടിക്കുകയും ചെയ്തു കൊണ്ടിരുന്നു .കുറേ നേരം ആ നില തുടര്‍ന്നു .അയാള്‍ വേഗത കുറയ്ക്കുമ്പോള്‍ അറബിയും വേഗത കുറയ്ക്കും .അറബികളുടെ വാഹനത്തെ മറികടക്കാന്‍ അയാള്‍ ശ്രമിച്ചു പൊടുന്നനെ അറബികളുടെ വാഹനം അയാളുടെ വാഹനം പോകുന്ന പാതയിലേക്ക് കയറി ബ്രൈക്ക് ചവിട്ടി ഒപ്പം അയാളും .അയാളുടെ വാഹനം നിയന്ത്രണം വിട്ട് മൂന്നാമത്തെ പാതയിലൂടെ പോകുന്ന ട്രെയിലറില്‍ ഇടിച്ചു പല തവണ മറിഞ്ഞു .

അസര്‍ ബാങ്കിനുള്ള സമയമാകാറായപ്പോള്‍  വാപ്പ വീട്ടില്‍ നിന്നും ഇറങ്ങി അല്‍പം നടന്നപ്പോള്‍ അയാളുടെ ഭാര്യ അയാളെ പുറകില്‍ നിന്നും വിളിച്ചു .അവര്‍ മുംതാസിന്‍റെ മൊബൈല്‍ഫോണ്‍ അയാളുടെ നേരെ നീട്ടി പറഞ്ഞു .

,, മോന്‍റെ സ്നേഹിതനാണ് വാപ്പാനെ ചോദിക്കുന്നു ,,

,, ഇങ്ങനെയൊരു പതിവില്ലല്ലാ ഇത്‌പ്പോ എന്താണാവോ ,,

,, ഇങ്ങള് സംസാരിച്ച് നോക്കീം മനുഷ്യാ ..,,
അയാള്‍ മൊബൈല്‍ഫോണ്‍ വാങ്ങി ചെവിയോടടുപ്പിച്ചു .

,, ഹലോ ഇസ്മായില്‍ ഇക്കാടെ വാപ്പയല്ലെ ,,

,, അതെ നിങ്ങള് ആരാ ഓന് എവിടെ ഇസ്മായില്‍ ,,

,, ഞാന്‍ ഇസ്മായില്‍ ഇക്കാടെ റൂമില്‍ താമസിക്കുന്നയാളാ ഇസ്മയില്‍ ഇക്ക ഓടിക്കുന്ന  വണ്ടി മറിഞ്ഞു.ഇസ്മയ്ല്‍ ഇക്ക ഇപ്പോള്‍ അബോധാവസ്ഥയില്‍  ആശുപത്രിയിലാണ് നില അല്‍പം സീരിയസ്സാണ് .,,

വാക്കുകള്‍ മുഴുവിപ്പിക്കുന്നത്തിനു മുന്പ് തന്നെ മൊബൈല്‍ഫോണ്‍ അയാളുടെ   കയ്യില്‍നിന്നും താഴെ വീണു .

അയാളുടെ ഭാര്യ താഴെ വീണ  മൊബൈല്‍ഫോണ്‍ എടുക്കുവാനായി തുനിഞ്ഞു കൊണ്ട് ചോദിച്ചു .

,, എന്താ .. എന്താ ഉണ്ടായെ ,,

,, നമ്മുടെ മോന്‍ ,,

,, നിങ്ങള് കാര്യം പറ നമ്മുടെ മോന് എന്താ ഉണ്ടായെ ,,

,, മോന് ഓടിക്കുന്ന  വണ്ടി മറിഞ്ഞൂന്ന്‍,,

,, ഞാനെന്താണ് ഈ കേക്കണത്    എന്‍റെ റബ്ബേ ,,

ഉമ്മ വാവിട്ടുകരയുന്നത്‌ കേട്ടപ്പോള്‍ മുംതാസ് അടുക്കളയില്‍ നിന്നും പുറത്ത് വന്ന് ക്കാര്യം തിരക്കി .വിവരമറിഞ്ഞ മുംതാസും കരയുവാന്‍ തുടങ്ങി .വാപ്പ എന്ത് ചെയ്യണം എന്നറിയാതെ നിസ്സഹായനായി നിന്നു .പരിസരവാസികള്‍ ഓടിക്കൂടി വിവരമറിഞ്ഞവര്‍ ആ കുടുംബത്തെ ആശ്വസിപ്പിക്കുവാന്‍ വാക്കുകള്‍ ലഭിക്കാതെ ബുദ്ധിമുട്ടി .ദിവസങ്ങള്‍  കൊഴിഞ്ഞു പോയികൊണ്ടിരുന്നു .ഒരു  ദിവസം ഇസ്മയിലിന്‍റെ വാപ്പയെ തേടി സൌദിഅറേബ്യയില്‍ നിന്നും  മുംതാസിന്‍റെ മൊബൈല്‍ഫോണിലേക്ക് ഒരു   ഒരു കോള്‍ വന്നു .മുംതാസ്  ഫോണ്‍ വാപ്പയ്ക്ക്‌ കൈമാറി .മറുതലയ്ക്കല്‍ നിന്നും മുന്‍പ്‌ വിളിക്കാറുള്ള ആളുടെ ശബ്ദം .വാപ്പ  മകന്‍റെ അസുഖ വിവരങ്ങള്‍ അറിയാനുള്ള ആകാംക്ഷയോടെ കാതോര്‍ത്തുനിന്നു .


,, ഞാന്‍  ഇസ്മായില്‍ ഇക്കയുടെ അരികില്‍ നിന്നും  വിളിക്കുന്നു .ഇപ്പോഴും ഇസ്മായില്‍ ഇക്ക അബോധാവസ്ഥയില്‍ തന്നെയാണ് .ഡോക്ടര്‍മാര്‍ പറയുന്നത് .മസ്തിഷ്കത്തിന് തകരാറ് പറ്റിയെന്നാണ് അപകടം ഉണ്ടായ ഉടനെ ഹാര്‍ട്ട്‌ അറ്റാക്കും  ഉണ്ടായി എന്ന് പറയുന്നു ,,

,, എന്‍റെ മോനെ നിങ്ങള് എങ്ങിനെയെങ്കിലും ഇവിടേക്ക് എത്തിക്കുമോ .ഞങ്ങള്‍ ഇവിടെ ചികിത്സിച്ചു അസുഖം ഭേദമാക്കിക്കോളാം ,,

,, നാട്ടിലേക്ക് ഇസ്മയില്‍ ഇക്കയെ ഈ അവസ്ഥയില്‍  കൊണ്ടു വരാന്‍ കഴിയില്ല .യന്ത്രങ്ങളുടെ സഹായത്താലാണ് ഇപ്പോള്‍  ജീവന്‍ നില നിര്‍ത്തുന്നത് .ഇവിടെയാവുമ്പോള്‍ സര്‍ക്കാരിന്‍റെ ചിലവില്‍ ചികിത്സ നടക്കും .നാട്ടില്‍ ചികിത്സിക്കുവാന്‍ ഭീമമായ തുക നമ്മള്‍ കാണേണ്ടിവരും ,,

വിളിച്ചയാള്‍ പിന്നീട് കുറെയേറെ സംസാരിച്ചു .മസ്തിഷ്കം നിര്‍ജീവമായ  ഇസ്മായില്‍ ഇനി ജീവിതത്തിലേക്ക് തിരികെ വരില്ല എന്നും യന്ത്രം പ്രവര്‍ത്തിക്കാതെയിരുന്നാല്‍ ജീവന്‍ നിശ്ചലമാകുമെന്നും  ഡോക്ടര്‍ പറഞ്ഞ വിവരം  അയാള്‍ വാപ്പയോട് മനപ്പൂര്‍വം പറഞ്ഞില്ല .ഇസ്മയിലിന്‍റെ കുടുംബം അസുഖങ്ങള്‍ ഭേദമായി  ഇസ്മായില്‍ വരുന്നതും കാത്തിരുന്നു .ഇസ്മായില്‍ ഇപ്പോള്‍ ഒന്നും അറിയുന്നില്ല .പ്രവര്‍ത്തനരഹിതമായ മസ്തിഷ്കവുമായി യന്ത്രങ്ങളുടെ സഹായത്താല്‍ ജീവന്‍ നിലകൊള്ളുന്ന   അയാളുടെ സ്വപ്നങ്ങള്‍ക്ക് ഇനി ഈ ജന്മത്തില്‍ സാക്ഷാത്കാരമില്ല .മനുഷ്യര്‍ ജീവിതം ആസ്വദിച്ചു ജീവിക്കുവാന്‍ തന്നെയാണ് ശ്രമിക്കുക .സ്വപ്നങ്ങളാല്‍ ജീവിതത്തില്‍ നേടാവുന്ന അത്രയും സമ്പത്ത് നേടുവാനായി മനുഷ്യര്‍ രാപകല്‍ അദ്ധ്വാനിക്കുന്നു .അപ്പോഴൊന്നും കൂടുതല്‍ പേരും മരണത്തെക്കുറിച്ച് ചിന്തിക്കുകപോലുമില്ല .അത് മനുഷ്യസഹജമാണ് .അല്ലെങ്കിലും മരണമെന്ന ഭയാനകമായ നിമിഷത്തെ ഓര്‍ത്തുകൊണ്ടിരുന്നാല്‍  ജീവിക്കുവാനുള്ള പ്രേരണ തന്നെ മനുഷ്യനില്‍ അന്യമാകും .

ഇസ്മായിലിന്‍റെ പണം വീട്ടിലേക്ക് എത്തുന്നത് നിലച്ചപ്പോള്‍ കുടുംബം ജീവിക്കുവാന്‍ നന്നേ കഷ്ടത അനുഭവിക്കുവാന്‍ തുടങ്ങി. ആ വീട്ടില്‍ എല്ലാവരും കുഞ്ഞുങ്ങളെ എങ്ങിനെയെങ്കിലും ഇപ്പോള്‍ പഠിക്കുന്ന സ്കൂളില്‍ തന്നെ പഠിപ്പിക്കണം എന്ന് തീരുമാനിച്ചു .മദ്രസ്സ അദ്ധ്യാപനത്തില്‍ നിന്നും മസ്ജിദിലെ മുക്രി തൊഴിലില്‍ നിന്നും ലഭിക്കുന്ന വേതനം കൊണ്ട് ആ കുടുംബത്തെ ചിലവുകള്‍ വഹിക്കുവാന്‍ വാപ്പ നന്നെ പാടുപെട്ടു.ഗ്രാമത്തിലെ നല്ലവരായ ചിലര്‍ സഹായ ഹസ്തം നീട്ടിയപ്പോള്‍ വാപ്പ ആ സഹായങ്ങള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചു .എങ്ങിനെ ആയാലും കുഞ്ഞുങ്ങളെ നല്ലത് പോലെ പഠിപ്പിക്കുക എന്നത് മാത്ര മായിരുന്നു വാപ്പയുടെ ചിന്ത .

ഇസ്മായിലിന്‍റെ മുതിര്‍ന്ന രണ്ടു കുട്ടികള്‍ക്കും ഏറെക്കുറെ വാപ്പയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് അറിയാം .കണ്ണുനീര്‍ തോരാത്ത അവരുടെ ഉമ്മയുടെ മുഖം ആ കുഞ്ഞുങ്ങളെ വിഷമിപ്പിച്ചു .അതുകൊണ്ട് തന്നെ കുട്ടികള്‍ വാപ്പയെ കുറിച്ച് വീട്ടില്‍ ഒന്നും സംസാരിക്കാറില്ല .പക്ഷെ മൂന്ന് വയസ്സ് കഴിഞ്ഞ മകന്‍ അങ്ങിനെ ആയിരുന്നില്ല .ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്‌ അവന്‍റെ അരികില്‍ വന്ന് കുന്നോളം സ്നേഹിച്ച വാപ്പയുടെ ഓര്‍മകളായിരുന്നു ആ പൈതലിന്‍റെ മനസ്സ് നിറയെ  .ഒരു ദിവസ്സം മകന് ഉച്ച ഭക്ഷണം നല്‍കി അവനെ ഉറക്കാനായി കിടപ്പ് മുറിയില്‍ തറയില്‍ വിരിച്ച പായയില്‍ കിടക്കുകയായിരുന്നു .ഏറെനേരം കഴിഞ്ഞിട്ടും മകന്‍ ഉറങ്ങാതെ ആയപ്പോള്‍ മുംതാസ് പറഞ്ഞു .

,, ഉമ്മച്ചീടെ പൊന്നു മോനെന്താ ഉറങ്ങാതെ കിടക്കുന്നെ ,,

,, വാപ്പച്ചി ഇനി എന്ന വരിക ഉമ്മച്ചീ .വാപ്പച്ചി ഇപ്പൊ എന്താ വിളിക്കാത്തെ .എനിക്ക് വാപ്പച്ചീടെ ശബ്ദം കേള്‍ക്കണം ,,

മേശപ്പുറത്തു നിന്നും  മൊബൈല്‍ഫോണ്‍ എടുത്ത് മുംതാസിന്‍റെ നേര്‍ക്ക്‌ നീട്ടികൊണ്ട് ആ കുരുന്ന് പറഞ്ഞു .

,, ഉമ്മച്ചി വാപ്പച്ചിക്ക് വിളിച്ചു തായോ .എനിക്ക് വാപ്പച്ചീനെ കാണണം .എനിക്ക് വാപ്പച്ചീനെ ആയി ആന കളിക്കണം ,,

കുഞ്ഞിനോട് എന്തു  മറുപടി  പറയണം എന്നറിയാതെ  മുംതാസ് എഴുന്നേറ്റുനിന്നു .അവള്‍ക്ക് സങ്കടം സഹിക്കാന്‍ കഴിയാതെയായപ്പോള്‍ ബാത്ത്‌റൂമില്‍  കയറി പൈപ്പിലെ വെള്ളം തുറന്നിട്ട്‌ പൊട്ടിക്കരഞ്ഞു .അല്പനേരം കഴിഞ്ഞപ്പോള്‍ മുംതാസിനെ കാണാതെയായപ്പോള്‍ കുഞ്ഞ് വാതിലില്‍ ഉച്ചത്തില്‍ തട്ടുവാന്‍ തുടങ്ങി അവള്‍ മുഖം കഴുകി പുറത്തിറങ്ങി .കുഞ്ഞിനെ എടുത്തുകൊണ്ട് ചുംബനം നല്‍കി കൊണ്ട് പറഞ്ഞു .

,, മോന്‍റെ വാപ്പച്ചി വരും  ആന കളിക്കാന്‍ മോന്‍റെ വാപ്പച്ചി ഒരു ദിവസ്സം വരും എന്നിട്ട് ഈ വീടിന് അകത്ത് മുഴുവന്‍ മോന്‍റെ വാപ്പച്ചി മോനേയും പുറത്തിരുത്തി ആനയെ പോലെ നടക്കും. ഇപ്പൊ ഉമ്മച്ചീടെ പൊന്നു മോന്‍ നല്ല കുട്ടിയായി കിടന്ന് ഉറങ്ങിയെ .കുഞ്ഞ് അനുസരണയോടെ  വീണ്ടും പായയില്‍ പോയി കിടന്നു .മുംതാസ് കുഞ്ഞിന്‍റെ അരികില്‍ കിടന്ന് താരാട്ട് പാട്ട് പാടി കുഞ്ഞിനെ ഉറക്കുവാന്‍ ശ്രമിച്ചുകൊണ്ടിരിന്നു ,,

ലാഇലാഹ  ഇല്ലള്ളാഹു     ലാഇലാഹ  ഇല്ലള്ളാ
ലാഇലാഹ  ഇല്ലള്ളാ മുഹമ്മദു റസൂലുള്ളാ
താലോലം താലോലം താലൊലം കുഞ്ഞേ
താലോലം കേട്ടു നീ ഉറങ്ങണം കുഞ്ഞേ ...
താലോലം കേട്ടു നീ ഉറങ്ങണം മോനെ  ...
                                                     
                                                                          ശുഭം
rasheedthozhiyoor@gmail.com             rasheedthozhiyoor.blogspot.com

Search This Blog