വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

വാർത്ത / അന്വേഷണം / സത്യം ( ചെറു കഥ )


PART 1 :: വാർത്ത -
മുൻപത്തെ ദിവസം രാത്രിയിലെ വെള്ളമടി പാർട്ടിയുടെ ഹാങ്ങ്‌ ഓവർ കാരണം , രാവിലെ പതിനൊന്നു മണിക്ക് എങ്ങനെയൊക്കെയോ ഒന്ന് തലയും പൊക്കി , എന്നത്തേയും പതിവ് പോലെ പല്ല് തേക്കാതെയുള്ള , കട്ടൻ കാപ്പിയുമായി പത്രം വായന തുടരവെയാണ് , പ്രാദേശിക വാർത്താ പേജിലെ , ആ ചെറിയ ഫോട്ടോയും വാർത്തയും എന്റെ ശ്രദ്ധയിൽ പെട്ടത് ;

പത്ര വാർത്തയിലെ പ്രസക്ത ഭാഗം ::
" പുലർച്ചെ രണ്ടു മണിയോടെ സഹപാഠിയുടെ വീട്ടിൽ നിന്നും കമ്പയിൻ സ്റ്റഡി കഴിഞ്ഞു വീട്ടിലേക്കു വരവെയാണ് ടിന്റു ജേക്കബ് ആക്രമിക്കപ്പെട്ടത്. തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആണ്. കോളേജിലെ സജീവ രാഷ്ട്രീയ പ്രവർത്തനവും , പ്രാദേശിക പ്രശ്നങ്ങളിലെ സജീവ ഇടപെടലുകളും കൊണ്ട് ശ്രദ്ധേയനായ ടിന്റുവിനെ ആകമിച്ചതിനു പിന്നില്‍ , സ്ഥലത്തെ ചില  രാഷ്ട്രീയ , മതസംഘടനകളെ സംശയിക്കുന്നതായി പോലീസ് അറിയിച്ചു ."

ഞാൻ കണ്ണുകൾ തിരുമ്മി വീണ്ടും രണ്ടു മൂന്നു വട്ടം വാർത്തയും ഫോട്ടോയും മാറി മാറി വായിച്ചു . സ്ഥലം , പേര് , ലക്ഷണം , ഫോട്ടോ എല്ലാം അവന്റെ തന്നെ , ടിന്റു ജേക്കബ്.!പക്ഷെ , ഈ പ്രശ്നത്തിന്റെ അതി ഗൌരവം അതല്ല. ഇന്നലത്തെ പാർട്ടിയും കഴിഞ്ഞു , രാത്രി പതിനൊന്നരക്കു എന്റെ ബൈക്കിൽ ഞാൻ വീട്ടിൽ കൊണ്ട് വിട്ട , അടിച്ചു ഫിറ്റായ ടിന്റു ജേക്കബ്, ഈ വാർത്തയിൽ പറയും പോലെ എങ്ങനെ പുലർച്ചെ രണ്ടു മണിക്ക്  സഹപാഠിയുടെ വീട്ടിൽ നിന്നും കമ്പയിൻ സ്റ്റഡി കഴിഞ്ഞു വീട്ടിലേക്കു വന്നു !! അതിലും പ്രധാനമായി , ആർക്കും പ്രത്യേകിച്ച് ഒരു ഉപയോഗവും , ഉപദ്രവവും ഇല്ലാത്ത ഇവനെയാര് ആക്രമിക്കാൻ !!! ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങളുമായി , സത്യം എന്തെന്നറിയാനുള്ള ആകാംഷയോടെ , അമ്മയോട് കരഞ്ഞു വാങ്ങിയ കാശിനു കുറച്ചു ആപ്പിളുമായി, കൂടുതൽ അന്വേഷണത്തിനായി ഞാൻ ആശുപത്രിയിലേക്ക് ...

PART 2 :: അന്വേഷണം -
ആശുപത്രിയിൽ ടിന്റുവിന്റെ റൂമിലേക്ക്‌ അടുക്കാനെ പറ്റുന്നില്ല . മുറിക്കു പുറത്തു പോലീസ്, സ്ഥലത്തെ ചില രാഷ്ട്രീയക്കാരു , ബന്ധുക്കൾ , അയൽക്കാര് , കൂട്ടുകാര് എന്ന് വേണ്ട , ഇന്നലെ വരെ ആരും തിരിഞ്ഞു നോക്കാത്ത അവനെ കാണാൻ ഇന്ന് വലിയ ജനക്കൂട്ടം ! ധീരനായ സഖാവ് ടിന്റുവിനു നേരെയുള്ള ആക്രമണത്തിൽ പ്രതിഷേധിച്ചു , അവന്റെ പഞ്ചായത്തിൽ ഇന്ന് LDF ഹർത്താലും നടന്നു. ആളുകളോട് കാര്യങ്ങൾ വിശദീകരിച്ചു നിന്ന ടിന്റുവിന്റെ അപ്പൻ , 'എന്താണ് ജേക്കബ്‌ അങ്കിൾ കാര്യം' എന്ന് അന്വേഷിച്ച എന്നോടും ആ ഭയങ്കര സംഭവം വിവരിച്ചു ;

അങ്കിൾ പറഞ്ഞതിലെ പ്രസക്ത ഭാഗം ::
" എന്ത് പറയാൻ ആണ് മോനെ , ഒരു രണ്ടു മണിയോടെ ആരൊക്കെയോ മതില് ചാടുന്ന വലിയ ശബ്ദവും പിന്നെ ടിന്റുവിന്റെ നിലവിളിയും ! ഞാൻ ഓടി കതകു തുറന്നു നോക്കുമ്പോൾ മുറ്റത്ത്‌ ചോരയിൽ കിടക്കയാണ് അവൻ !! അക്രമികൾ ഉപയോഗിച്ച കല്ലും അടുത്ത് ഉണ്ടായിരുന്നു . അവരു രണ്ടു മൂന്നു പേര് ഉണ്ടായിരുന്നു . ഞാൻ  എത്തുമ്പോഴേക്കും അവര് ഓടിയതിനാൽ ആളുകളെ കണ്ടില്ല "


ഇപ്പോൾ ഞാൻ കൂടുതൽ വട്ടായി ! അങ്കിൾ പറയുന്നത് വിശ്വസനീയമായ സാക്ഷി മൊഴിയാണ് . പത്ര വാർത്തയിലെ അതി  ഭാവുകത്വങ്ങളായ ഗുരുതരാവസ്ഥ , രാഷ്ട്രിയം , മതം ഇതൊന്നും ഇപ്പോൾ ഇല്ല . എങ്കിലും സത്യം ഇപ്പോഴും അവ്യക്തമാണ് , രാത്രി പതിനൊന്നരക്കു ഞാൻ എന്റെ ബൈക്കിൽ വീട്ടിൽ കൊണ്ട് വിട്ട , അടിച്ചു പൂസായ ടിന്റു , എങ്ങനെ എപ്പോൾ എന്തിനു , രണ്ടു മണിക്ക് ആക്രമിക്കപ്പെട്ടു ! അവൻ രണ്ടു മണിക്ക് എവിടെനിന്നും വരുകയായിരുന്നു !! ഇവനെയാര് ആക്രമിക്കാൻ !!! ഒളിഞ്ഞിരിക്കുന്ന ബാക്കി സത്യങ്ങളുടെ പൊരുൾ തേടി , ഞാൻ ആപ്പിൾ പൊതിയുമായി, ആരും കാണാതെ  ടിന്റുവിന്റെ മുറിയിലേക്ക് ...

PART 3 :: സത്യം -
മുറിയിലേക്ക് കടന്ന എന്നെ കണ്ടതും ടിന്റു കയ്യിലെ അപ്പിൾ പൊതി പിടിച്ചു വാങ്ങി സൈഡിൽ വെച്ച് , എന്നോട് വേഗം വാതിൽ കുറ്റിയിട്ടു , കട്ടിലിൽ അരികിലിരിക്കാൻ പറഞ്ഞു . കട്ടിലിൽ ചാരി കിടന്നു , മുഖത്തെ പ്ലസ്റ്റെർ ചുരുളുകൾക്ക് ഇടയിലൂടെ  അവൻ എന്നോട് ആ വലിയ സത്യത്തിന്റെ ചുരുളഴിച്ചു ;

ടിന്റു പറഞ്ഞ സത്യത്തിലെ പ്രസക്ത ഭാഗം ::
" എന്റെ അളിയോ ! നീ എന്നെ രാത്രി വീട്ടിൽ ഇറക്കി പോയ ശേഷം , കെട്ടൊന്നു ഇറങ്ങട്ടെ എന്നും പറഞ്ഞു കുറച്ചു നേരം വീടിന്റെ ടെറസിൽ പോയിരുന്നതാണ് . കാറ്റടിച്ചു അവിടെ കിടന്നുറങ്ങി പോയി . ഇടയ്ക്കെപ്പോഴോ മൂത്രം ഒഴിക്കാൻ മുട്ടി എഴുന്നേറ്റപ്പോൾ ഞാൻ എന്റെ ബെഡ് റൂമിൽ ആണെന്ന് കരുതി ബാത്ത് റൂമിലേക്ക്‌  നടന്നതാണ് !!! പിന്നെ ടെറസിൽ നിന്നും വലിയ ശബ്ധത്തിൽ ഞാൻ താഴെ വീണു , വീടിനു മുന്പിലെ ഏതോ കല്ലിൽ മുഖമടിച്ചു കിടക്കുമ്പോൾ , വാതിൽ തുറന്നു അപ്പൻ ഒറ്റ നിലവിളിയായിരുന്നു , ആരാടാ നിന്നെ തല്ലിയതെന്നു ! ആരാന്നു കണ്ടില്ല , രണ്ടു മൂന്നു പേരുണ്ടെന്ന്, അപ്പോൾ പെട്ടെന്ന് കള്ളം പറഞ്ഞതെ പിന്നെയെനിക്ക്‌ ഓർമയുള്ളൂ... "

പുറത്തെ പുകിലൊന്നും അറിയാതെ കട്ടിലിൽ കിടക്കുന്ന അവനോടു നല്ലോണം റസ്റ്റ്‌  എടുക്കാൻ പറഞ്ഞു , ഞാൻ ആ ആശ്പത്രി മുറി വിടുമ്പോൾ ,  ഒരു വാർത്തയുടെ എങ്കിലും പിന്നിലെ യഥാർത്ഥ സത്യം അറിയാൻ കഴിഞ്ഞ എന്റെ അപൂർവ മഹാ ഭാഗ്യമോർത്തു ഞാൻ സന്തോഷിച്ചു.






--: ഷഹീം അയിക്കര്‍

എന്‍റെ മഴമുറിവ് (കവിത)

 എന്‍റെ മഴമുറിവ് 
-----------------------------------------

 പുകയുന്ന കനൽപ്പഴങ്ങളിൽ നീറി 
വേവുന്ന നെഞ്ചിലെ കടലിനെ 
ചിരിക്കുന്ന മുഖത്തിലൊളിപ്പിച്ച്
മിഴിനിറയാതെ കരയാൻ
പഠിപ്പിച്ച ജീവന്‍റെ പാതി മുറിവ്

വാക്കിൻ പായൽപ്പച്ചകളിൽ തെന്നി
കടുത്ത അവഗണനയിലേക്ക് 
വീഴുമ്പോഴും തകർന്ന ഹൃദയത്തിന്‍റെ
നൊമ്പരങ്ങൾ പങ്കുവയ്ക്കാനാവാതെ 
ബന്ധങ്ങൾക്ക് മുന്നിൽ തോൽക്കാതെ,
എത്ര ചെയ്താലും തീരാത്തത്തത്ര 
പണിത്തിരക്കെന്ന ചിരിയണിഞ്ഞ്
ഉള്ളിയരിഞ്ഞു കൊണ്ട് ചിരിച്ചു കരഞ്ഞ
മനസ്സിന്‍റെ ഉണങ്ങാത്ത നൊമ്പര മുറിവ്,

പലപ്പോഴും തനിച്ചാക്കപ്പെട്ട 
നടവഴികളിൽ പകച്ച് തകർന്നു നിന്നിട്ടും
പ്രാണൻ പകർന്നു നല്കിയ വസന്തങ്ങളെ
ചിറകിലൊതുക്കി നെഞ്ചിലെ ചൂടിൽ 
പൊതിഞ്ഞ് പരാതികളില്ലാതെ മക്കളിലേക്ക് 
മാത്രമായൊതുങ്ങിയ നേർമുറിവ്,  

ബന്ധങ്ങൾ ബന്ധനങ്ങളായി വിഷ-
സർപ്പങ്ങളെപ്പോൽ ഫണമെടുത്താടവേ 
എന്തേലും ചെയ്തുപോയാൽ പിള്ളേർക്ക്
ആരെന്നോർത്തിട്ടാ ദൈവമേയെന്ന് 
തളർന്ന മനസ്സിൽ നിന്നറിയാതെ വീണു 
പൊള്ളിച്ച വാക്കിന്‍റെ കനൽ മുറിവ്,

നിസ്സഹായതകളുടെ നീരാഴങ്ങളിൽ 
മൗനങ്ങൾ ഉരുക്കിയൊഴിച്ച്,
തുടുത്ത കനല്പ്പാടുകളെ ചേലത്തുമ്പാൽ   
കൂട്ടിത്തുന്നിമറച്ച്, വിടർന്നോരരവിന്ദത്തി- 
ന്നുള്ളിൽ ഹസിക്കുന്ന ലക്ഷ്മിയായി 
ഉദരച്ചൂടിന്‍റെ സ്നേഹ മുറിവ്, 

പാടത്തും പറമ്പിലും വീട്ടിലും 
ഒരേസമയം കൈയും കാലുമെത്തിക്കാൻ
കിതച്ചോടി, അടുക്കളപ്പാത്രങ്ങൾക്ക്
മുന്നിൽ, വെണ്ടയോടും പയറിനോടും 
ആവലാതി പറഞ്ഞ്, കാന്താരിയിൽ 
എരിഞ്ഞ് വിശപ്പാറ്റുന്ന  രുചി മുറിവ്, 

ചുണ്ടിൽ തടയുന്ന ഏകാന്തതകളിൽ,
നെഞ്ചിലെ അടക്കിവച്ച കെട്ടുവള്ളങ്ങൾക്ക്
മേൽ മഴയിലകളുടെ പ്രാർത്ഥനകൾ കൊരുത്ത്
വെയിൽ കത്തലുകളുടെ കർപ്പൂരമുഴിഞ്ഞ്, 
പൂഴി പുതഞ്ഞു നാലുമണിക്കൂട്ടിലെത്തുന്ന
കിളികൊഞ്ചലിൽ ചേർന്ന് വരാനിരിക്കുമാ-
കുലതകളിലേയ്ക്കുറ്റുനോക്കും രാത്രിമുറിവ്,

രാവുറക്കങ്ങളിൽ തേങ്ങലുകളുറഞ്ഞ
ചങ്കിലെ ഒരു ഉപ്പുകടൽ കവിൾത്തടങ്ങളിൽ
വറ്റി ഉപ്പളങ്ങളായി, ചിതറിയ 
പ്രതിബിംബങ്ങളുടെ ആഴങ്ങളിലേക്ക് വീണ്
അഗ്നി തെളിയുന്ന തിരിത്തുമ്പുകളായി  
ദൈവങ്ങളിലേക്ക് വിവർത്തിക്കപ്പെട്ട്
സ്വയമെരിഞ്ഞു തെളിയുന്ന വെളിച്ച മുറിവ്,

പുകയുന്ന കനൽപ്പഴങ്ങളിൽ നീറി 
വേവുന്ന നെഞ്ചിലെ കടലിനെ 
ചിരിക്കുന്ന മുഖത്തിലൊളിപ്പിച്ച്
മിഴിനിറയാതെ കരയാൻ
പഠിപ്പിച്ച ജീവന്‍റെ പാതി മുറിവ്
നെഞ്ചിൽ പെയ്യും വേദനയിലും തളരാത്ത
ജീവിതത്തിന്‍റെ / ജീവന്‍റെ  മഴമുറിവ് 
നിറഞ്ഞ സ്നേഹത്തിന്‍റെ അമ്മ മുറിവ്

-----------ധന്യ അരവിന്ദ്-----------

"തനിയാവർത്തനം" കവിത


"തനിയാവർത്തനം"

ഭരണം നീതിയെ മൊഴിചൊല്ലി
ദേവത കരയുകയാണ്
സൂക്ഷ്മതയുടെ തുലാസിൽ
നിയമം ശൂന്യമാണ്

ഉലയിൽ നീറ്റിയെടുത്ത
വ്യവസ്ഥകൾ പഠിക്കാൻ
സമയമില്ല പോലും
കെട്ടുകഥകൾ,പുരാണങ്ങൾ,
മതങ്ങൾ, വർഗ്ഗങ്ങൾ ....

ദൈവങ്ങൾക്ക് ഭ്രാന്താണ്
മതഭ്രാന്ത്‌, മനുഷ്യനാണ്
ഇപ്പോൾ ദൈവത്തിന്റെ
വിധി നിർണ്ണയിക്കുന്നത്‌....

ജനിത്രം നിനക്ക് അന്യമാണ്
ആട്ടിയോടിയ്ക്കപ്പെടാം
അതിന്മുമ്പ് തേര് തെളിയ്ക്കണം
ഒരു നേരിനായി ....

ഇലകളാണ് നഗ്നതമറയ്ക്കാൻ
നല്ലത് എന്ന് കാലം തിരിച്ചറിയും
അന്ന് ലഭ്യതയുണ്ടായിരിക്കില്ല ...
ഇലകൊഴിഞ്ഞ ശിഖരങ്ങളിൽ
കാലം ആത്മഹത്യ ചെയ്തിട്ടുണ്ടാകാം

പൂർണ്ണമാകാത്ത
കവിതയിലെ വരകളും, കുത്തുകളും
കവിയുടെ ഹൃദയമാണ്
അങ്ങോട്ടും ഇങ്ങോട്ടും ചലിക്കുന്ന
കാറ്റാടിയെന്ത്രം പോലെ...

സ്വരച്ചേർച്ച ഇല്ലാത്ത ദാമ്പത്യമാണ്
കവിത, നേരിനെ കാണാൻ കഴിയുന്ന
കണ്ണും, കണ്ണാടിയും തിരയുകയാണ് കവി.


നൗഷാദ് പൂച്ചക്കണ്ണൻ

കഥ പറയും അക്ഷരങ്ങള്‍......കത്തുകളിലൂടെ


നിങ്ങള്‍ എന്ന് മുതലാണ് കത്തെഴുതാന്‍ തുടങ്ങിയതെന്ന് ഓര്‍മ്മയുണ്ടോ? ഞാന്‍ എഴുതി തുടങ്ങിയത് സ്കൂള്‍ പഠനം കഴിഞ്ഞു റിസള്‍ട്ട്‌ കാത്തിരിക്കുന്ന സമയത്തായിരുന്നു...അയല്‍പക്കത്തെ കുട്ടികള്‍ എനിക്കായി കൊണ്ട് വന്നിരുന്ന കത്തുകള്‍ ആദ്യമൊക്കെ അമ്മ സംശയദൃഷ്ടിയോടെയാണ് നോക്കിക്കണ്ടത്.....അമ്മ പൊട്ടിച്ചു വായിച്ച കത്തുകള്‍ പിന്നീടു വായിക്കുമ്പോള്‍ എനിക്ക് ഒരു രസവും തോന്നിയില്ല......പരീക്ഷഫലത്തെക്കുറിച്ചുള്ള ആകുലതകളും പഠനകാലത്തെ കുസൃതികളും നിറഞ്ഞ ആ എഴുത്തുകളില്‍ സ്നേഹം പൊടിഞ്ഞു നിന്നിരുന്നു..കടലാസ്സ്‌ മടക്കി ഉണ്ടാക്കിയ കവറില്‍ ചിത്രപ്പണികള്‍ ചെയ്തു കൊടുത്തു വിട്ടിരുന്ന കത്തുകള്‍ റിസള്‍ട്ട്‌ വന്നതോട് കൂടി നിന്നു....!

എല്ലാ കത്തുകളും ഒരുപോലെ അല്ല...ഓരോ കത്തിനും ഓരോ മണമാണ്......പ്രണയത്തിന്റെ.....മരണത്തിന്റെ...വേര്‍പാടുകളുടെ.....വിരഹത്തിന്റെ.....സന്തോഷത്തിന്റെ....പ്രതീക്ഷകളുടെ.....കാത്തിരിപ്പിന്റെ.......കണ്ണുനീരിന്റെ............കടല്‍ കടന്നു വന്നിരുന്ന കത്തുകള്‍ക്ക് അത്തറിന്റെയും സ്പ്രേയുടെയും ഗന്ധമുണ്ടായിരുന്നു.

എന്‍റെ മുത്തശ്ശിയുടെ പെന്‍ഷന്‍ നല്‍കാനായി ഒരു പോസ്റ്റ്‌മാന്‍ എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ വീട്ടില്‍ വന്നിരുന്നു. മുത്തശ്ശി കൊടുക്കുന്ന ഒരു ഗ്ലാസ്‌ ചായയും 10 രൂപയും അയാളുടെ അവകാശമായിരുന്നു..... അയാള്‍ പറയുന്ന വിശേഷങ്ങള്‍ കേള്‍ക്കാന്‍ കതകിന്റെ പിന്നില്‍ ഞാന്‍ ഒളിച്ചുനിന്നിരുന്നു.....വിമാനത്തില്‍ കേറി വരുന്ന കത്തുകള്‍ക്ക് പുറത്തു മാത്രമേ മണമുള്ളെന്നും അകത്തു കണ്ണുനീരിന്റെ ഉപ്പുരസമാണെന്നും അയാളില്‍ നിന്നാണ് ഞാന്‍ മനസ്സിലാക്കിയത്‌....അയാള്‍ എനിക്കായി എന്നെങ്കിലും കൊണ്ട് വരുന്ന കത്തുകള്‍ സ്വപ്നം കണ്ടു ഞാന്‍ നടന്നിരുന്നു....പക്ഷെ എനിക്ക് കിട്ടിയ കത്തുകളൊക്കെ പൊട്ടിച്ചു വായിച്ചവയായിരുന്നു.......ഒടുവില്‍ എനിക്ക് വിവാഹ സമ്മാനമായി കിട്ടിയ അഡ്രസ്‌ ഇല്ലാത്ത പാര്‍സല്‍ പൊട്ടിച്ചു ഞാന്‍ എഴുതപ്പെടാത്ത അക്ഷരങ്ങള്‍ക്ക് വേണ്ടി തിരഞ്ഞുനടന്നു.

ഹോസ്റ്റല്‍ മുറികളിലെ മടുപ്പിക്കുന്ന വാരാന്ത്യങ്ങളില്‍ ഞാന്‍ കത്തുകളുമായി ചടഞ്ഞുകൂടിയിരുന്നു...... തൂലിക സൗഹൃദങ്ങള്‍.....ട്രയിനിലെ യാത്രക്കിടയില്‍ പരിചയപ്പെട്ട വ്യക്തികള്‍.....കൂട്ടുകാരികള്‍.....പിന്നെ വടിവൊത്ത കയ്യക്ഷരത്തില്‍ നീല മഷിയില്‍ എനിക്കായി മാത്രം കുറിച്ചിട്ട കുറെ അക്ഷരങ്ങള്‍.....ഹോസ്റ്റല്‍ മുറ്റത്തെ ചാപ്പലിന്റെ പടിക്കെട്ടുകളില്‍ ഇരുന്നു ഞാന്‍ മടുക്കാതെ കത്തുകള്‍ വായിച്ചുകൊണ്ടിരുന്നു.....എഴുതിക്കൊണ്ടിരുന്നു....പക്ഷെ ഞാനൊരിക്കലും കത്തുകള്‍ എത്തിച്ചിരുന്ന പോസ്റ്റ്‌മാനെ കണ്ടിരുന്നില്ല... മേട്രന്റെ മുറിയില്‍ കത്തുകള്‍ തൂക്കിയിടുന്ന കൊളുത്തുകള്‍ പിടിപ്പിച്ച തുറന്ന ഒരു പെട്ടി ഉണ്ടായിരുന്നു. അതില്‍ ഞാന്നു കിടന്നിരുന്ന കത്തുകളിലെ അക്ഷരങ്ങള്‍ ചിലപ്പോഴൊക്കെ ചിരിപ്പിച്ചിരുന്നു.....ചിലത് കുത്തിനോവിച്ചിരുന്നു..... ചിലവ പരിഹസിച്ചു കൊഞ്ഞനം കുത്തി നിന്നിരുന്നു.....മറ്റു ചിലത് കരയിപ്പിച്ചിരുന്നു...എന്നിട്ടും അവയോടു എനിക്ക് ഭ്രാന്തമായ സ്നേഹമായിരുന്നു........പിന്നെപ്പോഴോ അവയ്ക്ക് നിറം മാഞ്ഞു തുടങ്ങി.....കത്തുകള്‍ വരാതായി..... എഴുത്തുകള്‍ തൂക്കിയിടുന്ന ശൂന്യമായ കൊളുത്തുകള്‍ എന്നെ നോക്കി പല്ലിളിച്ചു കാട്ടി.. വായിച്ച എഴുത്തുകള്‍ പിന്നെയും വായിക്കാന്‍ എനിക്ക് തോന്നിയില്ല......അക്ഷരങ്ങള്‍ക്ക് വേണ്ടിയുള്ള എന്റെ കാത്തിരുപ്പുകള്‍ പതിയെ പതിയെ അവസാനിച്ചു തുടങ്ങി......!

 “അത് കത്തിക്കണ്ടാര്ന്നു കുഞ്ഞേ.....പിന്നീടു വായിക്കണംന്ന് തോന്നിയാലോ”? പിറകില്‍ കാവല്‍ക്കാരന്റെ വാക്കുകള്‍.....
അക്ഷരങ്ങള്‍ മുരണ്ടു “ ഞാന്‍ നിന്‍റെതാണെന്നും നീ എന്‍റെതാണെന്നും എന്നെങ്കിലും നമ്മള്‍ പറഞ്ഞിട്ടുണ്ടോ? “ എനിക്ക് നിന്നെക്കാള്‍ ഇഷ്ടം നിന്റെ അക്ഷരങ്ങളെയായിരുന്നു. പക്ഷെ ഇന്നെനിക്കു അതെല്ലാം പാടി മടുത്തുപോയ ചില പാട്ടുകള്‍ പോലെയായി തീര്‍ന്നിരിക്കുന്നു...”.

“അതിലെ അക്ഷരങ്ങള്‍ കഴുവേറ്റപ്പെട്ടവയാണ്.......ഈ കത്തുകള്‍ കത്തിച്ചു കിട്ടുന്ന ചാരത്തില്‍ കിടന്നു നമ്മുടെ പൂക്കാത്ത ചെടികള്‍ തഴച്ചു വളരും....അവ ഒരിക്കല്‍ പൂവിടും....സുഗന്ധം പരത്തും.....ഓര്‍മകളുടെ സുഗന്ധമുള്ള നിറമില്ലാത്ത അക്ഷരപ്പൂക്കള്‍......”. അങ്ങനെ പറഞ്ഞുകൊണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചു.രാമേട്ടന്‍ മിണ്ടാതെ നിന്നു. അദ്ദേഹത്തിന് എന്റെ ചിരിയുടെ പിറകിലെ വേദന മനസ്സിലായോ എന്തോ? ഉണ്ടാവും....അദ്ദേഹമായിരുന്നു എന്റെ കത്തുകള്‍ പോസ്റ്റ്‌ ചെയ്തിരുന്നത്.....എനിക്ക് കത്തുകള്‍ ഉണ്ടെന്നു അറിയിച്ചിരുന്നതും.....!

നിനക്ക് ഇടയ്ക്കു എന്തെങ്കിലും ഒന്ന് കുത്തിക്കുറിച്ചൂടെ?  .....മുടിയില്‍ കൈവിരലുകള്‍ ഓടിച്ചു കൊണ്ട് അമ്മയാണ്  ചോദിക്കുന്നത്.....ഞാന്‍ അക്ഷരങ്ങള്‍ മറന്നു തുടങ്ങിയിരുന്നുവെന്ന് അമ്മക്ക് അറിയില്ലല്ലോ.....എന്‍റെ നിസംഗത അമ്മയെ സങ്കടപ്പെടുത്തിയോ? "നിന്റെ കത്ത് വായിക്കാന്‍ നല്ല രസമാണ് കുട്ടി.....നീ മുന്നില്‍ വന്നു പറയുന്ന പോലെ....”.എന്‍റെ പഴയ മേശയിലെ കത്തുകള്‍ ചിതലരിച്ചുപോയെന്നും അമ്മ പറഞ്ഞു..........”കടലാസിനല്ലേ ചിതലരിക്കുക...? അക്ഷരങ്ങള്‍ക്കല്ലല്ലോ......,അല്ലേ അമ്മേ?”. എന്റെ ചോദ്യം അവര്‍ കേട്ടതായി ഭാവിച്ചില്ല......വിഷയം മാറ്റാന്‍ ഞാന്‍ വേറൊരു ചോദ്യമെറിഞ്ഞു.....”അമ്മക്ക് എന്റൊപ്പം വന്നു നിന്ന് കൂടെ?” അതിനു അമ്മ പെട്ടെന്ന് മറുപടി പറഞ്ഞു...” ജനലില്‍ കൂടി ആകാശത്തിന്റെ ഒരു മൂല മാത്രം കാണുന്ന ആ വീട്ടിലേക്കോ? അമ്മയുടെ കണ്ണുകള്‍ തൊടിയിലേക്ക്‌ നീണ്ടു..” ആരാ അച്ഛന്റെ അസ്ഥിത്തറയില് വിളക്ക് വയ്ക്കുക?”

മകള്‍ പരീക്ഷക്ക്‌ പഠിക്കുന്നത് കേള്‍ക്കാം....കത്തിന്റെ ഫോര്‍മാറ്റ്‌ ഈ വിധം..പ്രേഷകന്‍, ഗ്രാഹകന്‍, അഭിസംബോധന , ഉള്ളടക്കം,അവസാനിപ്പിക്കല്‍......” ഞെട്ടിയുണര്‍ന്നുപോയി......സ്വപ്നമായിരുന്നോ? അമ്മയെവിടെ? മകളുടെ ശബ്ദം നേര്‍ത്ത്‌ നേര്‍ത്ത് വന്നു.....പുറത്തെ പെരുമഴയില്‍ അതലിഞ്ഞു പോയി.....ഒരു ചോദ്യം ഉള്ളില്‍ നിന്നുയര്‍ന്നു വന്നു...എന്നെ ആരെങ്കിലും കത്തെഴുതാന്‍ പഠിപ്പിച്ചിരുന്നോ?

എല്ലാ ക്രിസ്മസിന് മാത്രം എന്നെ തേടി വന്നിരുന്ന ഒരു വിദേശി കത്ത് ഉണ്ടായിരുന്നു..... പ്രീഡിഗ്രി പഠനകാലം നല്‍കിയ ഒരു പ്രിയ സുഹൃത്തിന്റെ അക്ഷരങ്ങള്‍. .......അതിനു ജര്‍മ്മനിയുടെ മണം ഉണ്ടായിരുന്നു.ആ ഒരു വര്‍ഷത്തെ വിശേഷങ്ങളടങ്ങിയ കത്ത് ഡിസംബറിലെ കുളിരുള്ള പുലരികളില്‍ ഞാന്‍ വായിച്ചിരുന്നിരുന്നു......അതിലെ മനോഹരങ്ങളായ  സ്റ്റാമ്പുകള്‍ ഞാന്‍ അമ്മയുടെ അനിയത്തിയുടെ മകന്‍റെ സ്റ്റാമ്പ്‌ ശേഖരത്തിലേക്ക് ഉദാരമായി സംഭാവന ചെയ്തിരുന്നു....പക്ഷെ അപ്രത്യക്ഷമായ ആ അക്ഷരങ്ങളെ പിന്നീട് എനിക്ക് മുഖപുസ്തകത്തിലൂടെയാണ്‌ കാലം തിരിച്ചു നല്‍കിയത്....!

മുത്തശ്ശിയുടെ മരണ ശേഷം അച്ഛന്‍ ഗേറ്റില്‍ സ്ഥാപിച്ച തപാല്‍ പെട്ടിക്കുള്ളില്‍ കേരള സര്‍വീസും കുറെ ബില്ലുകളും വന്നു കിടന്നിരുന്നു.....പോസ്റ്റ്‌മാന്‍ പിന്നീടു പടി കടന്നു വന്നിട്ടുണ്ടോ എന്തോ?
ആളനക്കം ഇല്ലാത്ത ഞങ്ങളുടെ വീട്ടില്‍ തപാല്‍ പെട്ടി മഴയില്‍ നനഞ്ഞു കുതിര്‍ന്നു കിടപ്പുണ്ടാവും...വെയിലില്‍ അതിന്റെ കടും ചുവപ്പ് നിറം മങ്ങിത്തുടങ്ങിയിരിക്കും....ചിലപ്പോള്‍ മഴത്തുള്ളികള്‍ അതിനുള്ളില്‍ കിടക്കുന്ന കടലാസുകളെയും നനച്ചിട്ടുണ്ടാവും...!


ഞാന്‍ നഗരത്തിന്റെ സന്തതി ആയപ്പോള്‍ ജോലിയുടെ ഭാഗമായി അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തു വാചകങ്ങള്‍ ഉണ്ടാക്കി കുറിപ്പുകളായി പത്രങ്ങള്‍ക്കു അയച്ചു കൊടുത്തു.....അത് ഒരിക്കലും എഴുത്ത് രൂപത്തിലായിരുന്നില്ല.... മഷി പുരണ്ടു പത്രത്താളുകളില്‍ കിടക്കുമ്പോള്‍ അവ എന്റെതാണെന്ന് ഞാന്‍ അഭിമാനിച്ചു.....പക്ഷെ അന്നൊക്കെ ഇടക്കെങ്കിലും ഞാന്‍ വാക്കുകള്‍ക്കായി പരതിയിരുന്നു......വിറയ്ക്കുന്ന വിരലുകള്‍ കൂട്ടിപ്പിടിച്ചു എഴുതിയിരുന്നു....പഠനാവശ്യത്തിനായി ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന മകളുടെ ചാര്‍ട്ടില്‍ നോക്കി അക്ഷരങ്ങള്‍ ശരി ആണെന്ന് ഉറപ്പു വരുത്തിയിരുന്നു...!

ചെടികള്‍ നനച്ചു നില്‍ക്കുമ്പോള്‍ പഴയ ഒരു കൂട്ടുകാരി വന്നു. അവള്‍ക്കെഴുതിയ എഴുത്തുകള്‍ അവളുടെ ഭര്‍ത്താവിന്‍റെ കൂട്ടുകാരന്‍ ആണ് എഴുതിയിരുന്നതെന്നും അവള്‍ എഴുതിയ കത്തുകള്‍ അയാള്‍ തന്നെയാണ് അവളുടെ ഭര്‍ത്താവിനു വായിച്ചു കൊടുത്തിരുന്നതെന്നും കേട്ടപ്പോള്‍ മരിക്കാന്‍ തോന്നിയെന്ന് അവള്‍ പറഞ്ഞു.....അപ്പോഴും നിരക്ഷരനായ അവളുടെ ഭര്‍ത്താവിന്റെ നിസ്സഹായതയാണ്‌ എന്നെ മുറിപ്പെടുത്തിയത്.....എത്ര വേദനയോടും ലജ്ജയോടുമായിരിക്കും അയാള്‍ അത് ഏറ്റു പറഞ്ഞിട്ടുണ്ടാവുക....! അക്ഷരങ്ങള്‍ ചിലപ്പോള്‍ അങ്ങനെയാണ്....

പടിയിറങ്ങിപ്പോയ അക്ഷരങ്ങള്‍ക്കും കത്തുകള്‍ക്കും പകരം മെയിലുകള്‍ ആയപ്പോള്‍ അക്ഷരങ്ങള്‍ വികൃതമായി.....ആറ്റിക്കുറുക്കിയ ഉപചാരവാക്കുകളില്‍ അന്യം നിന്നുപോയ ഇഷ്ടങ്ങള്‍ ...സ്നേഹം....പ്രതീക്ഷകള്‍.....അങ്ങനെ എന്തൊക്കെയോ......അക്ഷരങ്ങള്‍ സൃഷ്ടിക്കുന്ന വരികള്‍ക്ക് ഒരാളെ മനസിലേറ്റാനും ഇറക്കിവിടാനും കഴിയുമെന്ന് കാലം ഇതിനോടകം എനിക്ക് മനസ്സിലാക്കി തന്നിരുന്നു....!


വാല്‍ക്കഷണം.......!

ഒടുവില്‍ അയാള്‍ സ്വന്തമായി കത്തുകള്‍ എഴുതി.....വീടുകളിലെ ഗേറ്റിലെ തപാല്‍ പെട്ടിയിലിടാതെ കാളിംഗ് ബെല്‍ അമര്‍ത്തി പ്രതീക്ഷയോടെ കാത്തു നിന്നു.... ആരെങ്കിലും ഒന്ന് ഇറങ്ങി വരാന്‍.......! തുറക്കുന്ന ഏതെങ്കിലും ഒരു വാതിലിനരികില്‍ ഒരു മുത്തശ്ശനോ മുത്തശ്ശിയോ ഉണ്ടാകുമെന്ന് അയാള്‍ വൃഥാ മോഹിച്ചു.....അയാളെ അവര്‍ അകത്തേക്ക് ക്ഷണിക്കുമെന്നും അവര്‍ക്കുള്ള കത്ത് അയാള്‍ വായിച്ചു കൊടുക്കുമെന്നും അപ്പോള്‍ അവരുടെ മുഖത്തെ സന്തോഷം തന്റെ മനസിലേക്ക് ഒഴുകി ഇറങ്ങുമെന്നും കത്തിനുള്ള മറുപടി അവര്‍ അയാള്‍ക്ക് പറഞ്ഞു കൊടുത്തു എഴുതിക്കുമെന്നൊക്കെ.....വെറുതെ അയാള്‍ ആഗ്രഹിച്ചു...!പൂട്ടിക്കിടക്കുന്ന വീടുകളിലെ വൃദ്ധജന്മങ്ങള്‍ ഏതെങ്കിലും ശരണാലയയത്തിലോ നഗരക്കാഴ്ച്ചകളിലേക്കോ കുടിയേറിയിരിക്കുമെന്നു അയാള്‍ ഇനിയെങ്കിലും മനസ്സിലാക്കിയിരിക്കുമോ?



അയാളുടെ തോളില്‍ തൂക്കിയിട്ടിരുന്ന പിഞ്ഞിത്തുടങ്ങിയ സഞ്ചിയിലെ വിടവിലൂടെ കത്തുകള്‍ താഴേക്ക്‌ ഊര്‍ന്നുവീണുകൊണ്ടിരുന്നു.....അയാളുടെ പാതയെ പിന്തുടര്‍ന്ന് നിറമുള്ള അക്ഷരങ്ങള്‍ കുത്തിനിറച്ച ഒരുപാട് കത്തുകളും....അതറിയാതെ അയാള്‍ യാത്ര ചെയ്തുകൊണ്ടേയിരുന്നു....പഴകിയ കുറെ അക്ഷരങ്ങളുടെ ഓര്‍മ്മച്ചിത്രങ്ങളുമായ്.......!

ജിഷ ഷെരീഫ്

സ്ത്രീ ഭരണം.


സ്ത്രീ സ്വാതന്ത്ര്യ വാദികളുടേയും, സ്ത്രീ വിമോചന വാദികളുടേയും, സ്ത്രീ സംഘടനകളുടെയും എന്നത്തേയും ഒരു പരിവേദനമാണ് അവർക്ക് അർഹിക്കുന്ന പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നത്. ഭരണ മേഖലയിലും, സമൂഹത്തിലും സ്വന്തം വീട്ടിൽ പോലും തുല്യത ലഭിയ്ക്കാതെ   അവഗണന അനുഭവിക്കുന്നു എന്നും  അവർ എക്കാലവും പരാതി പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലും  ഭരണത്തിലും അവരുടെ സാന്നിധ്യം കുറവാണ് എന്നതൊരു നഗ്ന സത്യം. ഇതാ അതിനെല്ലാം ഒരു പരിഹാരമായി ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ  50  ശതമാനം സീറ്റുകൾ സ്ത്രീകൾക്ക് സംവരണം നൽകിയിരിക്കുകയാണ്.  പഞ്ചായത്ത് മുതൽ കോർപ്പറേഷൻ വരെയുള്ള ഭരണത്തിൽ.

നേർ പകുതി, അതായത് പുരുഷനോട് ഒപ്പത്തിനൊപ്പം.

പക്ഷെ രാഷ്ട്രീയ പാർട്ടികൾ എല്ലാം ഓട്ടമായി. ഇത്രയും വനിതകളെ കണ്ടു പിടിയ്ക്കാൻ. തുല്യതയും പ്രാതിനിധ്യത്തിനും വേണ്ടി പട പൊരുതിയ സ്ത്രീ വിമോചകരെ കാണാനേ ഇല്ല. പതിവ് പോലെ വനിതാ സംവരണ വാർഡ്‌ ആയി മാറിയപ്പോൾ നിലവിലുള്ള  സീറ്റ് നഷ്ട്ടപ്പെട്ട പുരുഷന്മാർ അവരുടെ ഭാര്യമാരെ സ്ഥാനാർഥി ആക്കി പ്രശ്നം പരിഹരിച്ചു. ഭാര്യയ്ക്ക് പകരം പെങ്ങന്മാരേയും ബന്ധുക്കളെയും നിർത്തി  മറ്റു ചിലർ. പുതുതായി സ്ത്രീ സംവരണം ആയ സീറ്റുകളിൽ പുതിയ ആളുകളെ തിരഞ്ഞു. അവിടന്നും ഇവിടന്നും ഒക്കെ കണ്ടു പിടിച്ച് അവസാനം സ്ഥാനാർഥി പട്ടിക പൂർത്തിയാക്കി.

ഈ സ്ഥിതി വിശേഷം എന്താണ്  കാണിക്കുന്നത്?  മുന്നിട്ടിറങ്ങാൻ സ്ത്രീകൾ തയ്യാറല്ല എന്നത് തന്നെ. ഈ നിൽക്കുന്ന സ്ഥാനാർഥികളിൽ ബഹു ഭൂരിഭാഗവും പുരുഷന്മാരുടെ പിന്തുണയോടു കൂടി, അവരുടെ സഹായത്തോടു കൂടി, ജയിച്ചു വന്നാലും ഇതൊക്കെ പ്രതീക്ഷിച്ചാണ് ഇറങ്ങി പുറപ്പെട്ടത്‌. പഴയ കാല ചരിത്രം നോക്കിയാൽ, നല്ലൊരു ശതമാനം സത്യത്തിൽ ഭരണം നടത്തിയത് "പിൻ സീറ്റ് ഡ്രൈവിംഗ്" എന്ന കണക്കിന് തന്നെയാണ്.

 മുന്നിട്ടിറങ്ങാൻ സ്ത്രീകൾ വിമുഖത കാണിക്കുന്നതിന്റെ  പ്രധാന കാരണം ഉത്തരവാദങ്ങൾ ഏറ്റെടുക്കാൻ ഉള്ള അവരുടെ വൈമുഖ്യം തന്നെയാണ്. പുരുഷ മേധാവിത്വം എന്നൊക്കെ മുറവിളി കൂട്ടുന്നുവെങ്കിലും ആ ലേബലിൽ ഒതുങ്ങി ക്കൂടുക എന്നതാണ് അവർക്ക് കൂടുതൽ താൽപ്പര്യം. പൊതു പ്രവർത്തന രംഗത്ത് വരുന്ന  സ്ത്രീകളെ പൊതുവെ താറടിച്ചു കാണിക്കുന്ന ഇന്നത്തെ സമൂഹത്തെ  അവർ ഭയപ്പെടുന്നുവെന്നത് ഒരു കാരണമായി അവർ പറഞ്ഞേക്കാം. അത് അത്ര ശരിയാണെന്ന്‌ തോന്നുന്നില്ല. സിനിമാ രംഗത്തെ സ്ത്രീകളെ കണ്ടില്ലേ? എന്തൊക്കെ പടങ്ങൾ സോഷ്യൽ മീഡിയയിൽ വന്നിട്ടും കുലുങ്ങാതെ നിൽക്കുന്നത്. പിന്നെ ഒരു കാര്യം ഇവിടത്തെ രാഷ്ട്രീയ സാമൂഹ്യ കാര്യങ്ങളിൽ താൽപ്പര്യം ഇല്ലാത്തതും അത് മൂലം ഇവിടെ നടക്കുന്ന കാര്യങ്ങളെ ക്കുറിച്ച് ഒരു ധാരണ ഇല്ലാത്തതും ആണ്.

ഇന്നത്തെ രാഷ്ട്രീയ പാർട്ടികളെ ഒക്കെ ശ്രദ്ധിച്ചാൽ ഒരു കാര്യം വ്യക്തമാകും. സ്ത്രീകളെ അപ്രധാന സ്ഥലങ്ങളിൽ മാത്രം അവർ ഇരുത്തുന്നു. തീരുമാനം എടുക്കേണ്ട പദവികളിൽ ഒന്നും സ്ത്രീകൾ ഇല്ല. പുരുഷ തീരുമാനങ്ങൾക്ക് റാൻ മൂളാൻ മാത്രം ഉള്ളവർ. ഒരു ഇന്ദിരാ ഗാന്ധിയോ സോണിയയോ ഉണ്ടായി എന്നത് ശരി. ഇന്ദിരാ ഗാന്ധി സ്വന്തം കഴിവ് കൊണ്ട് മാത്രം അധികാരം പിടിച്ചെടുത്ത ആളാണ്‌.സമ്മതിക്കുന്നു. സോണിയയെ മുൻ നിർത്തി അധികാര മോഹികളായ ആണുങ്ങൾ കളിച്ചു. അങ്ങിനെ ഒരു പദവിയിൽ അവർ എത്തി . അവിടെ എത്തിയപ്പോൾ അവരും കളി തുടങ്ങി. അത്ര തന്നെ.

 സ്ത്രീകൾ ഭരണ രംഗത്ത് വന്നു സ്വതന്ത്രമായി പ്രവർത്തിക്കുന്നത് അഭിലഷണീയം ആണ്. അഴിമതി വളരെ കുറയും എന്നത് തീർച്ച. സരിതയെ പോലുള്ളവരെ മറന്നല്ല ഈ പറയുന്നത്. എന്നിരുന്നാലും അഴിമതിയും ദുർഭരണവും കുറയും. ഇവർ ഭരിക്കും, ഭർത്താക്കന്മാർ കാശ് വാങ്ങും എന്ന രീതിയിൽ നിന്ന് കൊടുക്കാതിരുന്നാൽ മതി. ഏതായാലും  പുതിയതദ്ദേശ സ്വയം  ഭരണം സ്ത്രീകളുടെ തുല്യ അധികാരം ആവുകയാണ്. നല്ല ഒരു അവസരം. കാത്തിരുന്നു കാണാം.

Search This Blog