വഴക്കുപക്ഷിയില്‍ നിങ്ങള്‍ക്കും എഴുതാം. വഴക്കുപക്ഷിയില്‍ എഴുതുവാന്‍ നിങ്ങളുടെ മെയില്‍ ID, request സഹിതം vazhakkupakshi@gmail.com ലേക്ക് അയയ്ക്കുക.ബ്ലോഗില്‍ author ആയി ചേര്‍ക്കുന്നതായിരിക്കും. സ്വയം ലോഗിന്‍ ചെയ്തു കൃതികള്‍ പോസ്റ്റു ചെയ്യാം.കൃതികള്‍ പുതിയവയായിരിക്കണം. മറ്റെവിടെയും പ്രസിദ്ധീകരിച്ചതോ ബ്ലോഗുകളില്‍ പബ്ലിഷ് ചെയ്തവയോ ആകരുത്. വഴക്കുപക്ഷിയില്‍ പ്രസിദ്ധീകരിച്ചവ നിങ്ങളുടെ ബ്ലോഗില്‍ പബ്ലിഷ് ചെയ്യരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.പോസ്റ്റ്‌ലിങ്കുകള്‍ ബ്ലോഗില്‍ പബ്ലിഷ് ചെയ്യാം. ഏവര്‍ക്കും സ്വാഗതം..!!

'കഥ വന്ന വഴി' - ഭാഗം 3 - നടവഴിയിലെ നേരുകള്‍ (അന്നൂസ്)

ഷെമി - കണ്ണൂര്‍ സ്വദേശിനി. പിന്നിട്ട നടവഴികളില്‍ കാലില്‍ തുളച്ചുകയറിയ കൂര്‍ത്ത മുള്ളുകള്‍ തന്ന വേദനയില്‍ നിന്ന് ഉയിര്‍കൊണ്ട തീ പിടിപ്പിച്ച അക്ഷരങ്ങളുമായെത്തിയ എഴുത്തുകാരി. അനാഥത്വം സൃഷ്‌ടിച്ച ബാല്യ കൗമാരകാലത്തെ പൊള്ളുന്ന ജീവിതാനുഭവങ്ങള്‍ നമ്മോടു പങ്കു വയ്ക്കുന്ന നടവഴിയിലെ നേരുകള്‍ക്ക് ശേഷം എഴുത്ത് പ്രതികാരത്തിനല്ല, പ്രചോദനത്തിനാണെന്നു തീര്‍ത്തു പറയുന്നു, ഈ കഥാകാരി. തന്‍റെ ഒരു പുസ്തകം വിറ്റുകിട്ടുന്ന പണംകൊണ്ട്  തെരുവിലെ ഒരു കുട്ടിക്കെങ്കിലും ആഹാരം കിട്ടിയാല്‍ തനിക്കത്രയും സന്തോഷം എന്നു പറയുന്ന മനുഷ്യസ്നേഹിയായ എഴുത്തുകാരിയുടെ ആദ്യനോവലാണ്‌ 'നടവഴിയിലെ നേരുകള്‍'.


'നടവഴിയിലെ നേരുകള്‍' പിറന്നതിനെപ്പറ്റി പ്രിയ എഴുത്തുകാരി എഴുതുന്നു.
(വഴക്കുപക്ഷി ബ്ലോഗ്‌ മാഗസിനിലെ 'കഥവന്ന വഴി' എന്ന പംക്തിക്കായി സ്നേഹത്തോടെ കുറിച്ച് അയച്ചുതന്നത്)

".....ഇത് ജീവിതം നടന്ന വഴിയാണ്. ഒരു പെൺകുട്ടി മൂന്നു വയസ്സ് മുതൽ ഇരുപത്തിനാല് വയസു വരെ നടന്ന വഴികളിലെല്ലാം കണ്ടതും ഉണ്ടായതുമായ സത്യസ്ഥിതികൾ.

ഒരിക്കൽ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലെ കൃത്രിമ ശ്വാസകോശ പെട്ടിയുമായി ഞാൻ ബന്ധിക്കപ്പെട്ടു. ഒരു ദിവസം കണ്ണ് തുറന്നപ്പോൾ അപരിചിതമായതെല്ലാം അടുപ്പം കൂടാൻ വന്നു. ഡോക്ടേഴ്‌സ്, നഴ്സ്‌, മരുന്ന്,സഹരോഗികൾ... എന്നാൽ എന്റെ പേരെന്തെന്നോ, 'ഞാൻ' ആരാണെന്നോ, എങ്ങനെ ഇവിടെ എത്തിപ്പെട്ടുവെന്നോ എന്നെല്ലാം ചോദിക്കാൻ മനസ്സ് മടിച്ചു. പകരം ഒരുപാട് പരിചയമുള്ളതെല്ലാം ഒരല്പം അകലം വിട്ട് നിന്ന്  'എന്നാലും നമ്മളെ മറന്നു കളഞ്ഞില്ലേ' എന്ന് പരിഭവിക്കുന്നത് ശ്രദ്ധിച്ചു. ആശുപത്രിക്കിടക്കയിൽ അനങ്ങുവാൻ അസാധ്യമായിട്ടും അവയെ ആശ്വസിപ്പിച്ചു.

അങ്ങനെ അംഗനാവാടിയിലെ 'അ' എന്ന അക്ഷരത്തിൽ നിന്നും ദുബൈ എയർപോർട്ടിൽ തളർന്ന് അണച്ച് ഇരുന്നതോളം ക്രമ വ്യവസ്‌ഥം കുറിച്ചിട്ടതാണ് നടവഴിയിലെ നേരുകൾ. എന്തിനാണെന്ന് എനിക്കപ്പോൾ അറിയുമായിരുന്നില്ല, ആ നേരത്ത്‌ പിന്നിൽ  അനുഭവിച്ച വേദനാ വികാരം വീണ്ടും വട്ടം കൂടി വീർപ്പുമുട്ടിക്കുകയും തല്ലിച്ചതക്കുകയും ആയിരുന്നു.

ഇത്തരം വഴികളിലൂടെ നടക്കുമ്പോൾ ആകുലത വേണ്ടാ എന്ന് ഒരാളെയെങ്കിലും ചിന്തിപ്പിക്കാനും ഒരു കുട്ടിക്ക് ഒരു നേരമെങ്കിലും ആഹാരമാകും എന്ന വിചാരവുമാണ് ഈ പിറവിയുടെ പ്രചോദനം....."  
നിങ്ങളുടെ മാഗസിന് എല്ലാ നന്മാശംസകളും... 
സ്നേഹാദരവോടെ 
സ്വന്തം ഷെമി.
 
പ്രിയ ബ്ലോഗ്ഗര്‍ ഫൈസല്‍ബാബുവിന്‍റെ ബ്ലോഗ്‌പോസ്റ്റില്‍ നിന്ന്......  
---------------------------------------------------------------------------------------------------------------
"കോഴിക്കോട് ഡി സി ബുക്സില്‍ വെച്ച് അവിചാരിതാമായിട്ടാണ് നടവഴിയിലെ നേരുകള്‍ കണ്ണിലുടക്കുന്നത്.എഴുത്തുകാരിയുടെ  പടം പുറം ചട്ടയില്‍ വലുതായി  കൊടുത്തുകൊണ്ട്  ഒരു നോവല്‍. ഒരു  കൌതുകത്തിനു വേണ്ടി  മാത്രം അതിന്റെ  ആദ്യ പേജുകള്‍ ഒന്ന്  മറിച്ചുനോക്കി .അവിടെയുമുണ്ടായിരുന്നു ഒരു പുതുമ .സ്വന്തം കൈപടയില്‍  ഇങ്ങിനെ കുറിച്ചിരിക്കുന്നു "എന്റെ ബാല്യം തെരുവിലായിരുന്നു,അത് കൊണ്ട് തന്നെ ഈ പുസ്തകത്തിന്റെ റോയല്‍റ്റി എക്കാലത്തെക്കും തെരുവിലെ ബാല്യങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണ്" ഷെമി---- പിന്നെയൊന്നും നോക്കിയില്ല നോവല്‍ എങ്ങിനെയാണെങ്കിലും അതിന്റെ വരുമാനം ഒരു  നല്ല കാര്യത്തിന് വേണ്ടി യാണല്ലോ ചിലവഴിക്കാന്‍ പോവുന്നത്. അങ്ങിനെയാണ് നടവഴിയിലെ നേരുകളുമായി ഷെമിയോടൊപ്പം തെരുവില്‍ കൂടി നടക്കാന്‍ തീരുമാനിച്ചത്."  തുടര്‍ന്നു വായിക്കാം
 
നോവലിനെ പറ്റി പ്രിയ ബ്ലോഗ്ഗര്‍ ബിജു ജി നാഥ്.
----------------------------------------------------------------------
ഓരോ വായനയും ഓരോ അനുഭവം ആകുന്നതു ആ എഴുത്തിന്റെ ഭംഗി കൊണ്ട് മാത്രമല്ല അതിലെ ജീവിതത്തിന്റെ പച്ചയായ നോവും പശിമയും വായനക്കാരനെ തൊടുമ്പോഴാണ്. വായനയില്‍ പുതിയൊരു അനുഭവം തരുന്ന പുസ്തകം ആണ് "നടവഴിയിലെ നേരുകള്‍" . ഷെമി എന്ന എഴുത്തുകാരിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ആത്മകഥാംശപരമായ ഒരു കഥ ആണ് ഈ പുസ്തകം. നാം ജീവിക്കുന്ന പരിസരത്തെക്കുറിച്ചു നാം ഒട്ടും തന്നെ ബോധവാന്‍ അല്ല  എന്ന അറിവ് എത്ര കണ്ടു ഖേദകരവും , ജുഗുത്പ്സാപരവും  ആണ് എന്ന ഓര്‍മ്മപ്പെടുത്തല്‍ ആണ് ഈ പുസ്തകം വായനക്കാരന്റെ മനസ്സില്‍ ഉളവാക്കുന്ന പ്രഥമവികാരം എന്നതില്‍ സംശയമില്ല . എന്താണ് നടവഴികളിലെ നേരുകള്‍ നമ്മോടു പറയുന്നത് എന്ന് നോക്കാം .

ഇതിലെ നായികയായ പെണ്‍കുട്ടിയുടെ ബാല്യം മുതല്‍ ആണ് ഇതിലെ കഥ ആരംഭിക്കുന്നത് . നായിക ഉള്‍പ്പടെ പതിനാലുമക്കള്‍ ഉള്ള ഒരു ഉപ്പയും ഉമ്മയും  അവരുടെ  ജീവിത പരിസരവും ആയി ബന്ധപ്പെടുത്തി ആണ് കഥയെ മുന്നോട്ടു നടത്തുന്നത് . ഭക്ഷണം ഇല്ലെങ്കിലും കുട്ടികള്‍ ഉണ്ടാകണം എന്ന വാശിയോ അതോ കുടുംബാസൂത്രണത്തെക്കുറിച്ചുള്ള അറിവില്ലായ്മയോ , മതം നല്‍കുന്ന നിഷ്കര്‍ഷയോ ആകാം ആ കുടുംബവും അത് പോലെ പഴയകാലത്തെ ഏകദേശം എല്ലാ കുടുംബങ്ങളും ഇങ്ങനെ പത്തോ അതിലധികമോ കുട്ടികളെ പ്രസവിക്കുന്ന സ്ത്രീയന്ത്രത്തെ കേരളസമൂഹത്തിന് കാണിച്ചു കൊടുത്തിരുന്നത് . ഇത്തരം ഒരു കുടുംബത്തിലെ ഇളയവരില്‍ ഒരാളായി നായിക വളരുന്ന സാഹചര്യം വളരെ വ്യക്തമായി തന്നെ വരച്ചിടുന്നു വരികളില്‍ . കയറിക്കിടക്കാന്‍ സ്വന്തമായി വീടില്ലാത്ത ആ വലിയ കുടുംബത്തില്‍ സാധാരണ പരിസരങ്ങളില്‍ കണ്ടു വരുന്ന തരത്തില്‍ നിന്നും വ്യത്യസ്തമായി കാണാന്‍ കഴിയുന്ന ഒരു വസ്തുത പട്ടിണി കിടന്നും മക്കള്‍ക്ക്‌ ആണിനും പെണ്ണിനും വിദ്യാഭ്യാസം നല്‍കാന്‍ ആ രക്ഷിതാക്കള്‍ കാണിച്ച മനസ്സാണ് . മൂത്തവന്‍ പഠിച്ചു സര്‍ക്കാര്‍ ജോലി നേടി എങ്കിലും അതിനു താഴെ ഉള്ള ആണ്മക്കളില്‍ ഒരുത്തന്‍ കള്ള് കുടിയനും ഒരുത്തന്‍ കഞ്ചാവ് അടിക്കുന്നവനും മറ്റൊരുത്തന്‍ അപസ്മാരരോഗിയും രണ്ടുപേര്‍ കള്ളത്തരങ്ങള്‍ കൊണ്ട് നടക്കുന്നവരും ആയി ജീവിച്ചു കടന്നുപോകുന്നത് കാണാം .

ടി ബി പിടിച്ച പിതാവിന്റെ തുച്ചമായ വരുമാനം ഒന്ന് കൊണ്ട് മാത്രം ആണ് ആ കുടുംബം വളര്‍ന്നു വന്നത് . ജീവിതസമരത്തില്‍ വിജയിച്ചു നില്‍ക്കാന്‍ പല പല ബിസിനസ്സ് നടത്തി തോല്‍വി അടയുന്ന ആ മനുഷ്യന്‍ ഒടുവില്‍ ടി ബി  മൂര്‍ച്ചിച്ചു മരണത്തെ പുല്‍കുന്നു . ഉമ്മയും പെണ്മക്കളും വീട് വീടാന്തരം കയറി ഇറങ്ങിയും അടുക്കള പണി ചെയ്തും ആണ്‍ മക്കള്‍ക്ക്‌ തിന്നാന്‍ ഉണ്ടാക്കികൊടുക്കേണ്ടി വരുന്നതും അവരുടെ ചവിട്ടും തൊഴിയും കൊണ്ട് കണ്ണീര്‍ അടക്കേണ്ടി വരുന്നതും വളരെ വേദനാജനകവും ഗ്രാമീണ ജീവിതങ്ങളില്‍ നാം പലവട്ടം കണ്ടു പരിചയിച്ച ചില സാഹചര്യങ്ങളെ ഓര്‍മ്മിപ്പിക്കുന്നതും ആണ് . അടച്ചുറപ്പോ , വേണ്ട മുറികളോ ഇല്ലാത്ത വീടുകള്‍ക്കുള്ളില്‍ ബോധമില്ലാത്ത സഹോദരന്മാരുടെ ലൈംഗികദാഹത്തില്‍ ഇരകള്‍ ആകുന്ന ഇളയ പെണ്‍കുട്ടികള്‍ സമൂഹത്തില്‍ ആരും പുറത്തുപറയാതെ ഒളിച്ചു വയ്ക്കുന്ന ചില സത്യങ്ങള്‍ ആണ് എന്നത് തര്‍ക്കമറ്റ വസ്തുത ആണെന്ന് ഈ കഥയില്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട് .

പട്ടിണിയും അസുരക്ഷിതത്വവും ആണ് കൈമുതല്‍ എങ്കിലും ഒരിക്കല്‍പ്പോലും ആ ഉമ്മയോ പെണ്മക്കളോ സമൂഹം തെറ്റാണെന്നു വിവക്ഷിക്കുന്ന  ഒരു പാതയിലേക്ക് ഒരിക്കല്‍ പോലും പോകുന്നില്ല എന്നത് വിദ്യാഭ്യാസത്തിന്റെ ഗുണമായി മനസ്സിലാക്കാന്‍ കഴിയുന്നു . ഇത്തരം ഒരു കുടുംബത്തില്‍, ആവശ്യത്തിനുള്ള വസ്ത്രം പോലും മാറിയുടുക്കാന്‍ ഇല്ലാത്ത ഒരു പെണ്‍കുട്ടി ജീവിക്കുന്നു . അവള്‍ പഠിക്കാന്‍ വേണ്ടി എന്ത് കഷ്ടപ്പാടും സഹിക്കാന്‍ തയ്യാറാകുന്നു . ദിവസങ്ങളോളം കുളിക്കാതെ , വേണ്ട വിധത്തില്‍ ഭക്ഷണം കഴിക്കാതെ , അടിവസ്ത്രങ്ങള്‍ പോലും ഉപയോഗിക്കാന്‍ ഇല്ലാതെ , തെരുവോരത്തും , ആളില്ലാത്ത വീടുകളിലും , റയില്‍വേ പരിസരത്തെ കുട്ടിക്കാട്ടിലും ഒക്കെ വൃദ്ധനും രോഗിയുമായ പിതാവും ഒന്നിച്ചു ഒറ്റയ്ക്ക് ജീവിക്കേണ്ടി വരിക എന്നത് വളരെ ദയനീയമായ ഒരു വസ്തുതയാണ് . നമുക്ക് ചുറ്റും ഉള്ള സഹോദരങ്ങള്‍ ആഹാരം കഴിച്ചു , വസ്ത്രം ധരിച്ചു , വിദ്യാഭ്യാസം ചെയ്തു ആണോ ജീവിക്കുന്നത് എന്ന് തിരക്കാന്‍ നമുക്ക് കഴിയാതെ പോകുന്ന കാഴ്ച എത്ര ഖേദകരം ആണ് . മതവും , സമൂഹവും മനുഷ്യനെ നിയന്ത്രിക്കുന്നത്‌ അവന്‍ ശരിയായ വസ്ത്രം ധരിച്ചോ , സദാചാരത്തില്‍ എന്തേലും ഭ്രംശം സംഭവിച്ചോ , തുടങ്ങിയ വസ്തുതകള്‍ അല്ലാതെ ഒരിക്കല്‍പ്പോലും തന്റെ സമുദായത്തിലെ , തന്റെ സമൂഹത്തിലെ എല്ലാ കുഞ്ഞുങ്ങളും വേണ്ടത്ര ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും ലഭിക്കുന്നവരാണോ എന്ന് തിരക്കാന്‍ ബുദ്ധിമുട്ടാറില്ല. കഷ്ടപ്പാടുകളിലും പരിമിതമായ സമയത്തുള്ള സ്കൂള്‍ പഠനത്തിലും അവള്‍ എപ്പോഴും ഒന്നാമാതാകാന്‍ ശ്രമിച്ചിരുന്നു എന്നത് അവളിലെ ഇച്ഛ ശക്തിയും പരിശ്രമവും വെളിവാക്കുന്നു .

ഉപ്പയും ഉമ്മയും മരിച്ചതോടെ അനാഥര്‍ ആകുന്ന ആ പെണ്‍കുട്ടികളെ , (അതിലൊരാള്‍ ബുദ്ധിവികാസം ഇല്ലാത്ത കുട്ടി ആണ് ഒപ്പം രക്തസ്രാവം ഉള്ള അസുഖവും കൂട്ടിനു ) സഹോദരന്മാര്‍ എല്ലാരും തന്നെ കയ്യൊഴിയുന്നതും , അതെ സഹോദരന്മാര്‍ തന്നെ അന്യവീട്ടുകളില്‍ ആ അനിയത്തിമാര്‍  വേദനയോടെ അടുക്കള ജോലി ചെയ്തു സമ്പാദിക്കുന്നത് ഒരു മാനസികവിഷമവും ഇല്ലാതെ പിടിച്ചു വാങ്ങി മദ്യപാനവും മറ്റുമായി ജീവിക്കുകയും ചെയ്യുന്നത് അനാഥജീവിതങ്ങളുടെ ദയനീയത എത്ര ഭയാനകം ആണ് എന്ന് മനസ്സിലാക്കിത്തരുന്നു . അവരുടെ അനാഥത്വം ചൂക്ഷണം ചെയ്യുന്ന ബന്ധുജനങ്ങള്‍ അവരെക്കൊണ്ട് അടിമകളെ പോലെ പണിചെയ്യിപ്പിക്കുകയും എന്നാല്‍ തുച്ചമായ വേതനം മാത്രം നല്‍കുകയും ചെയ്യുന്നു. ഒടുവില്‍ ഗതികേട് സഹിക്കാതായപ്പോള്‍ ആണ് ആ പെണ്‍കുട്ടികള്‍ അനാഥാലയത്തിലേക്ക് അന്തേവാസികള്‍ ആയി കടന്നു ചെല്ലുന്നത് . ഇവിടെ അവരിലൂടെ സമൂഹത്തിലെ മറ്റൊരു കാപട്യം കൂടി വായനക്കാരന്‍ സാക്ഷിയാകുന്നത് കാണാന്‍ കഴിയും .

പുറമേ മനോഹരമായി അലങ്കരിച്ച അനാഥാലയത്തിന്റെ അകം എന്നത് വന്‍ നഗരങ്ങളിലെ ഗലികളെ പോലും നാണിപ്പിക്കുന്നത് ആണെന്ന കാഴ്ച ആരിലും രോക്ഷം ഉണര്‍ത്തുക തന്നെ ചെയ്യും.ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം വിഭാഗം . വലിയ കുട്ടികളാല്‍ ലൈംഗിക ആക്രമണം നേരിടുന്ന ചെറിയ കുട്ടികള്‍ ആണ് അവിടെ ദുരിതമെങ്കില്‍ പെണ്‍കുട്ടികളുടെ ഭാഗത്ത്‌ കാണുന്ന കാഴ്ച  മലവും ആര്‍ത്തവത്തുണികളും കഫവും രക്തവും ചെളിയും നിറഞ്ഞ അന്തരീക്ഷം , ശൌചാലയങ്ങള്‍.  ആവശ്യത്തിനു വെള്ളം ലഭിക്കാത്ത അത്തരം അന്തരീക്ഷങ്ങളില്‍ ജീവിക്കുന്ന പെണ്‍കുട്ടികള്‍ . ആര്‍ത്തവ കാലത്ത് പോലും അവര്‍ക്കൊന്നു ശുചിയാക്കാനോ കുളിക്കാനോ വെള്ളം ലഭ്യമല്ലാത്ത അവസ്ഥ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറം ആണ് . ഇടയ്ക്ക് കഥയിലേ നായിക മാസമുറ സമയത്ത് വെള്ളം ലഭിക്കാതെ തന്റെ തുണി നനഞ്ഞു തുടയിലൂടെ രക്തം ഒലിപ്പിച്ചു ഗതികെട്ട് പറമ്പിലെ പുല്ലുകള്‍ക്കിടയില്‍ വെറും മണ്ണില്‍ അമര്‍ന്നിരുന്നു തന്റെ ജനനേന്ദ്രിയം മണ്ണില്‍ ശുചിയാക്കുന്ന ഒരു അവസരം വിവരിക്കുന്നുണ്ട് . മനുഷ്യത്തം നഷ്ടപ്പെട്ടില്ലാത്ത ആര്‍ക്കും ഹൃദയം പിടയ്ക്കാതെ ഇത്തരം ഒരു രംഗത്തെ ഓര്‍ക്കാന്‍ കൂടി കഴിയില്ല . ഇത്തരം അവസ്ഥകളിലും പഠിക്കാന്‍ വേണ്ടി മാത്രം അവള്‍ സഹിക്കുന്ന ഈ ബുദ്ധിമുട്ടുകള്‍ വളരെ പരിതാപകരമായ സാമൂഹ്യചിത്രം നമ്മെ ഓര്‍മ്മിപ്പിക്കുന്നു .

കോളേജില്‍ കൂടെ പഠിക്കുന്ന കുട്ടിയോട് ചോദിച്ചു അവളുടെ വീട്ടില്‍ ഉച്ച സമയത്ത് പോയി രണ്ടു ദിവസം ആയി പിടിച്ചു നിര്‍ത്തിയ മലശോധന നടത്തുന്നതും അവിടെ നിന്ന് കുളിക്കുകയും നല്ല ഭക്ഷണം കഴിക്കുകയും ചെയ്യുന്ന ആ പെണ്‍കുട്ടി എത്ര കഠിനമായ പരീക്ഷണങ്ങളില്‍ കൂടിയാണ് കടന്നുപോയതെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു . പുഴുനിറഞ്ഞ ചോറും കറികളും കഴിക്കാന്‍ വിധിക്കപ്പെട്ട കുട്ടികള്‍ , ശുചിത്വം ഇല്ലാത്ത കക്കൂസുകളില്‍ പോകാന്‍ മടിച്ചു ഭക്ഷണം വിശപ്പ്‌ സഹിച്ചും കുറച്ചു കഴിച്ചും രണ്ടു ദിവസം ഒക്കെ പിടിച്ചു വച്ച് മലവിസര്‍ജ്ജനം നടത്തുകയും ചെയ്യേണ്ടി വരുന്നത് നമ്മുടെ , നാം ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ നമുക്കിടയിലെ സഹജീവികള്‍ ആണെന്ന ഓര്‍മ്മ ലജ്ജയാല്‍ അല്ലാതെ ഓര്‍ക്കാന്‍ കഴിയുകയില്ല .

അനാഥാലയത്തില്‍ നിന്നും പണം ഉണ്ടാക്കി പഠിക്കുവാന്‍ വേണ്ടി ചാടിപ്പോയി ജോലി ചെയ്തു ജീവിക്കുന്ന നായികയും സഹോദരിയും അവിടെയും രക്ഷപ്പെടാന്‍ കഴിയുന്നില്ല എന്ന് കാണാം . അവര്‍ക്ക് വേണ്ട വിധത്തില്‍ വേതനമോ സൌകര്യങ്ങളോ സുരക്ഷയോ ലഭിക്കാതെ അവിടെ നിന്നും അവര്‍ വീണ്ടും തിരികെ അനാഥാലയത്തില്‍ തന്നെ എത്തുന്നുണ്ട് പലവട്ടം . ഒടുവില്‍ അവര്‍ ഇളയ സഹോദരനും ആയി ചേര്‍ന്ന് ഒരു വീട് വാടകയ്ക്ക് എടുത്തു അവിടെ താമസിച്ചുകൊണ്ട് ജോലി ചെയ്യുന്നു എങ്കിലും അതിന്റെ പങ്കു പറ്റാന്‍ ആങ്ങളമാരുടെ വരവും അവരെ ഒരു പരാതിയോ എതിര്‍പ്പോ ഇല്ലാതെ തങ്ങളുടെ ഭക്ഷണം കൊടുത്തു ഊട്ടി , പട്ടിണി കിടക്കുകയും ചെയ്യുന്ന കാഴ്ച ഹൃദയഹാരിയാണ് . ചേച്ചിമാരെ കല്യാണം കഴിച്ചു അയക്കുകയും സര്‍ക്കാര്‍ ഉദ്യോഗം ആരോഗ്യ രംഗത്ത്‌ നേടി എടുക്കുകയും ചെയ്യുന്ന നായിക , സമൂഹത്തിലെ അനീതികള്‍ക്കെതിരെ കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുകയും സഹജീവികളോട് ദയ കാണിക്കുകയും ചെയ്യുന്നത് അവളിലെ നന്മയും പ്രകാശവും ആയി കാണാന്‍ കഴിയും .

സഹോദരിമാര്‍ക്ക് കുടുംബം ആയിക്കഴിയുമ്പോള്‍ അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഒരു വിവാഹം താത്കാലികമായ ഒരു ഉടമ്പടി പോലെ നടത്തേണ്ടി വരുന്നതും അതില്‍ നിന്നും വിടുതല്‍ നേടുന്നതും പച്ചക്കണ്ണ്‍ ഉള്ള അവളുടെ നായകനെ വിവാഹം ചെയ്യുകയും അതുവഴി സഹോദരികള്‍ പോലും തള്ളിക്കളയുകയും തികച്ചും ഈ ലോകത്ത് അവനും അവളും അല്ലാതെ ആരുമില്ലതാകുകയും ചെയ്യുന്നു .ജോലി നഷ്ടമാകുകയും ഗര്‍ഭിണി ആയിരിക്കുകയും ചെയ്യുമ്പോള്‍ അവര്‍ ഒരുമിച്ചു അവന്റെ നാട്ടിലേക്ക് ,  എത്തുന്നതും അവളെ വിവാഹം കഴിച്ചതുമൂലം അനാഥനായ അവനും അവളും ഒഴിഞ്ഞ പെട്രോള്‍ പമ്പിലും , വഴി സത്രങ്ങളിലും , വെളിമ്പ്രദേശങ്ങളിലും അന്തിയുറങ്ങുന്നതും യഥാര്‍ത്ഥമായ ഒരു ലോകത്തില്‍ നടന്നതാണോ എന്ന് സംശയിച്ചുപോകുന്ന സത്യങ്ങള്‍ ആണ് . ഒടുവില്‍ അവന്‍ ദുബായില്‍ ഒരു ജോലി ലഭിച്ചു അങ്ങോട്ട്‌ പോകുകയും അവള്‍ വീണ്ടും ഒറ്റപ്പെടുകയും സഹോദരിമാരുടെ വീട്ടില്‍ വേലക്കാരിയായി ജീവിക്കേണ്ടി വരികയും ചെയ്യുന്നു കുറച്ചു കാലം .ഒടുവില്‍  അവന്‍ അവളെ ദുബായിലേക്ക് ക്ഷണിക്കുന്നു . കഥയുടെ അവസാനം വീണ്ടും അവളുടെ ജീവിതത്തെ അനിശ്ചിതത്തില്‍ നിര്‍ത്തിക്കൊണ്ട് ദുബായി എയര്‍പ്പോര്‍ട്ടില്‍ ഒറ്റയ്ക്ക് കൈക്കുഞ്ഞുമായി അവനെ കാണാതെ കാത്തുനില്‍ക്കുകയും തളര്‍ന്നു വീഴുകയും ചെയ്യുന്നിടത്ത് കഥ അവസാനിക്കുന്നു .

ഇത് കഥയാണോ അതോ ജീവിതമാണോ എന്ന് സംശയം ആര്‍ക്കും ഉണ്ടാകുമെന്ന് തോന്നുകില്ല വായനയില്‍ . കാരണം ഇതിലെ നായികയുടെ കൂടെ ഒരിക്കല്‍ വായനയില്‍ എത്തപ്പെട്ടാല്‍ പിന്നെ വായനക്കാരന്‍ കാണുന്നത് മറ്റൊരു ലോകം ആണ് . തന്റെ സമൂഹത്തില്‍ താന്‍ കാണാതെ പോയതോ , അവഗണിച്ചതോ ആയ മറ്റൊരു ലോകം . അവിടെ ജീവിതത്തെ നിറമില്ലാതെ നോക്കിക്കാണുന്ന ഒരുപാട് ജീവിതങ്ങള്‍ ഉണ്ട് . ഒരുപക്ഷെ ആ ജീവിതങ്ങളെ നാം കണ്ടിട്ടില്ല എന്ന് വരാം . എന്നാല്‍ ഈ പുസ്തകം ഒരിക്കല്‍ വായിക്കുന്ന ഒരാള്‍ പോലും പിന്നീടൊരിക്കലും തന്റെ സമൂഹത്തിലെ അനാഥ ജന്മങ്ങളെ കാണാത്ത മട്ടില്‍ പോകുകില്ലെന്നും , ഒരു കുട്ടിയെ എങ്കിലും സഹായിക്കാന്‍ മുന്നോട്ടു വരുമെന്നും തന്നെ കരുതാം . അത്രകണ്ട് പരിതാപകരവും വസ്തുനിഷ്ഠവും ആയി ആണ് ഷെമി ഈ കഥയെ, അല്ലെങ്കില്‍ തന്റെ ജീവിതത്തെ , തന്‍ നടന്ന വഴികളെ , താന്‍ അനുഭവിച്ച ദുരിതങ്ങളെ നമുക്ക് മുന്നില്‍ വരച്ചിടുന്നത് .

സമൂഹത്തിന്റെ മുന്നില്‍ പണക്കാരനും പാവങ്ങളും എന്നൊരു അന്തരം നിലനില്‍ക്കുന്നു എന്ന സത്യം ശരിയാണ് എങ്കിലും പാവങ്ങള്‍ എന്നാല്‍ എത്ര ഭീകരമായ ഒരു അവസ്ഥയാണ് അവരില്‍ പോലും ഏറ്റവും പാവങ്ങള്‍ ആയവര്‍ അനുഭവിക്കുന്നത് എന്ന് ചൂണ്ടിക്കാണിക്കുന്ന ഈ പുസ്തകം മനുഷ്യസ്നേഹികള്‍ ആയ ഏവരും വായിച്ചിരിക്കേണ്ടതാണ്.
ബിജു ജി നാഥ് വര്‍ക്കല
----------------------------------------------------  
വഴക്കുപക്ഷിക്ക് വേണ്ടി പോസ്റ്റ്‌ തയ്യാര്‍ ചെയ്തത് അന്നൂസ്

കോവാലൻ ( ഓർമ്മകുറിപ്പ് ) - പുനലൂരാൻ


കോവാലൻ






ങ്ങളുടെ നാട്ടിലെ അപ്പുക്കിളി ആയിരുന്നു കോവാലൻ. അപ്പുക്കിളിയെ ഓർമ്മയില്ലേ, ഖസാക്കിന്‍റെ ഇതിഹാസത്തിലെ അപ്പുക്കിളി. എട്ടുകാലിപ്രാന്തനായ അപ്പുക്കിളിയെപ്പോലെ ഞങ്ങളുടെ കുട്ടിക്കാലം ഓർമ്മകളാൽ സമ്പന്നമാക്കിയ ഒരു കഥാപാത്രം ആയിരുന്നു കോവാലൻ. 1975-80 കളിൽ ഞങ്ങളുടെ നാട്ടിലെ ഏക പ്രാഥമിക വിദ്യാഭ്യാസകേന്ദ്രം ആയിരുന്നു ഇടമൺ ഗവ. എൽ.പി സ്‌കൂൾ. കൊല്ലം ചെങ്കോട്ട റോഡിന്‍റെ സൈഡിൽ നിലകൊള്ളുന്ന ഈ പള്ളികൂടത്തിനു കുറഞ്ഞത് ഒരു പത്തറുപത് കൊല്ലമെങ്കിലും പഴക്കം കാണും. ഈ സ്‌കൂളിനെ കുറിച്ചുള്ള എന്‍റെ ഓർമ്മകളിൽ ഇപ്പോഴും ഒളിമങ്ങാതെ നിൽക്കുന്ന കഥാപാത്രമാണ് കോവാലൻ.


കോവാലന് ഏകദേശം 18 വയസ്സുപ്രായം കാണും, കണ്ടാൽ ഒരു ഹൈസ്‌കൂൾ കുട്ടിയുടെ വലിപ്പം തോന്നും. ബുദ്ധിയും തലയും ഉറയ്ക്കാത്ത കോവാലൻ, തന്‍റെ ഉടലിനേക്കാൾ വലിയ തലയും ആട്ടി സ്‌കൂൾ പരിസരത്ത് എവിടെയെങ്കിലും കാണും. അതിനൊരുകാരണം ഉണ്ട് സ്‌കൂളിൽ നിന്ന് കുട്ടികൾ കഴിച്ചതിന്‍റെ ബാക്കി ഉച്ചപ്പുട്ട് കോവാലനു കിട്ടും.  സ്‌കൂളിലെ പാചകക്കാരി നാണിയമ്മയുടെ മാനസപുത്രൻ ആയിരുന്നു കോവാലൻ. കോവാലനും  നാണിയമ്മയെ  വലിയ  ഇഷ്ടം  ആയിരുന്നു. കോവാലൻ ഞങ്ങളുടെ നാട്ടിൽ എങ്ങനെ എത്തിയെന്ന് ആർക്കും അറിയില്ല. കോവാലനോട് ദയ കാണിച്ചിരുന്ന നാട്ടിലെ അനേകം അമ്മമാരിൽ ഒരാളായിരുന്നു നാണിയമ്മ. വലിയ ഒരു കാക്കി ചൗക്കാളനിക്കറും ബട്ടണുകളില്ലാത്ത ഒരു ഷർട്ടും ഇട്ടു വായിൽ നിന്നു ഈളയും ഒലുപ്പിച്ചു  കോവാലൻ അലുമിനിയത്തിന്‍റെ  ഒരു പിഞ്ഞാണിയുമായി  ഉച്ചനേരം സ്‌കൂളിന്‍റെ  പാചകപ്പുരയുടെ  വെളിയിൽ  ഇരുപ്പുറപ്പിക്കും. ശല്യക്കാരൻ അല്ലാത്തതിനാൽ സ്കൂൾ അധികാരികളും അവനെ തടഞ്ഞിരുന്നില്ല.


അന്നൊക്കെ  സ്‌കൂളുകളിൽ  ഉച്ചക്കഞ്ഞിക്ക്  പകരം നൽകിയിരുന്നത്  അമേരിക്കൻ പുട്ട് എന്നറിയപ്പെടുന്ന  ഉപ്പുമാവും  പാലുമായിരുന്നു. 1970 കളിലെ  വറുതിക്കാലത്ത്,  അമേരിക്ക ഇന്ത്യയെ  പ്രീതിപ്പെടുത്താനും  കൂടെ നിറുത്താനുമായി നൽകിയിരുന്ന  ഗോതമ്പ് പൊടിയും  പാലും എണ്ണയുമെല്ലാം കേരളത്തിലെ  സ്‌കൂൾ കുട്ടികൾക്ക് മറക്കാനാകാത്ത ഒട്ടേറെ ഓർമ്മകളായിരുന്നു സമ്മാനിച്ചത്. അന്നത്തെ  സ്കൂൾ  ജീവിതത്തിൽ  എനിക്ക്  മറക്കാനാവാത്ത  ഒരു  ഗന്ധമുണ്ട്പുട്ടുപുരയിൽ  നിന്ന്  പൊങ്ങുന്ന  ഉപ്പുമാവിന്‍റെ ഗന്ധം. ഉള്ളിയും  മുളകും  വഴറ്റിയ എണ്ണയിലേക്ക്  ഗോതമ്പ് റവപ്പൊടി  ഇട്ടു  കയിൽ  കൊണ്ടു ഇളക്കി,  പാചകക്കാരി നാണിയമ്മ  ചെമ്പ് ഇറക്കി അടുപ്പിന്‍റെ  ഓരത്തു വെയ്ക്കും. ഉച്ചയ്ക്ക്  മണിയടിക്കുന്നതിനു അരമണിക്കൂർ  മുമ്പ് തന്നെ അതിന്‍റെ  കൊതിപ്പിക്കുന്ന മണം ക്ലാസ്സ് റൂമുകളിലേക്ക്  അടിച്ചു കയറും. നാണിയമ്മയുടെ കൈപുണ്യത്തിന്‍റെ രുചി അറിഞ്ഞവർ ആയിരുന്നു ഞങ്ങളുടെ നാട്ടിലെ എന്‍റെ പ്രായത്തിലുള്ള മിക്കവരും. ആ ഗോതമ്പുപുട്ടിനു എന്ത് രുചി ആയിരുന്നു. എല്ലാവർക്കും  ഉപ്പുമാവ്  ലഭിക്കുകയില്ല. സ്‌കൂൾ  തുറക്കുമ്പോൾ  തന്നെ ക്ലാസ്  ടീച്ചർക്ക് പേരു കൊടുക്കണം. സാമ്പത്തികശേഷിയുള്ള  വീട്ടിലെ  കുട്ടികൾ  കൊതിമൂത്ത്  പേരുകൊടുത്താലും  ടീച്ചറന്മാർ  അത്  വെട്ടിക്കളയും. അതു മാത്രമല്ല  വലിയ  വീട്ടിലെ  കുട്ടികൾക്ക്  സ്‌കൂളിലെ  ഉപ്പുമാവൊക്കെ  കഴിക്കുക  അല്പം  കുറച്ചിൽ  ആണ് . അപ്പനുമമ്മയും  സ്‌കൂൾ ടീച്ചേർസ്  ആയതിനാൽ  ഉപ്പുമാവ്  എനിക്കും  നിഷിദ്ധം. ഞാൻ കൊതി പറയുമ്പോൾ വല്ലപ്പോഴും എന്‍റെ കൂട്ടുകാരൻ മൊട്ട ഷാജി ആരും കാണാതെ വട്ടയിലയിൽ പൊതിഞ്ഞ അല്പം  ഉപ്പുമാവ് എനിക്ക് തരും. വട്ടയിലയിൽ പൊതിഞ്ഞ ഉപ്പുമാവിന് ഒരു പ്രത്യേക സ്വാദാണ് കേട്ടോ. ചെറിയ ചൂടോടെ, എണ്ണയിൽ മൂത്തുകറുത്ത ഉള്ളികഷ്ണങ്ങളും മുളകും  ചേർത്ത  ഗോതമ്പുപുട്ട് കഴിയ്ക്കാൻ നല്ല ടേസ്റ്റാണ്.  അതിന്‍റെ സ്വാദ് ഇപ്പോഴും നാവിൻ തുമ്പത്തുണ്ട്. ഗോതമ്പ് കൊണ്ടുള്ള റവ ഉപ്പുമാവ് കൂടാതെ മഞ്ഞ ചോളപ്പൊടി കൊണ്ടുള്ള പുട്ടും ചിലപ്പോൾ കിട്ടും. അതിനാണ് സ്വാദ് കൂടുതൽ. വല്ലപ്പോഴൊക്കെ  കുട്ടികൾക്ക് കൊടുത്തു ബാക്കിവരുന്ന മഞ്ഞപ്പുട്ട് ചോറ്റുപാത്രത്തിൽ വീട്ടിൽ കൊണ്ടുവന്നു നാലുമണിക്ക് ഞങ്ങൾക്ക് പഞ്ചസാര ചേർത്തിളക്കി അമ്മ തരും. അതോർക്കുമ്പോൾ നാവിലെ രസമുകുളങ്ങളിൽ  ഒരു കപ്പലോട്ടത്തിന്‍റെ അവസരം ഇപ്പോഴും ഉണ്ടാകുന്നു എന്നതാണ് സത്യം.


ഉപ്പുമാവ് കഴിക്കുന്ന കുട്ടികൾ ഒന്നുരണ്ടു വട്ടയില നാലായി ചുരുട്ടി പോക്കറ്റിൽ കരുതും. ഉച്ചമണി അടിക്കുമ്പോൾ ആകെക്കൂടി ഒരു കൂട്ടപൊരിച്ചിൽ ആണ്. ഒടുവിൽ സാറന്മാരുടെ തലവട്ടം കാണുന്നതോടെ നല്ലകുട്ടികളായി വരിവരിയ്ക്ക് സ്‌കൂൾ വരാന്തയിൽ നിരന്നു ഇരിക്കും. ഉപ്പുമാവ് വിളമ്പുന്നത് പാചകക്കാരിയും സാറന്മാരും ക്ലാസ്സിൽ തോറ്റുതോറ്റു മുതിർന്ന ഒന്നുരണ്ടു കുട്ടികളും ചേർന്നാകും. ഹെഡ്മാസ്റ്ററുടെ ചൂരൽ കൈയ്യിൽ ഇരുന്നു പല്ലിളിക്കുന്നതിനാൽ വല്യ കലപില ഒന്നും ഉണ്ടാകില്ല.
 

ഈ സമയത്തൊക്കെയും പുറത്തു കോവാലനും കാക്കകളും അക്ഷമരായി ഇരിക്കുകയാകും. ഇടയ്ക്കിടെ കുട്ടികൾക്ക് നേര്‍ക്ക് നോക്കി, വായിലൂടെ വരുന്ന ഈള ഇറക്കി വിശപ്പിന്റെ വിളി സഹിച്ചു അവനങ്ങനെ ഇരിയ്ക്കും. കോവാലന്‍റെ ബദ്ധശത്രുക്കൾ ആണ് കാക്കകൾ. അതിനൊരു കാരണമുണ്ട് കോവാലന്‍റെ പാത്രത്തിൽ നിന്നു ഉപ്പുമാവ് തരംകിട്ടിയാൽ അവറ്റകൾ കൊത്തികൊണ്ടു പോകും. കോവാലനാകട്ടെ കാക്കകളുമായി നിരന്തര യുദ്ധത്തിലാണ്. കുട്ടികൾ കഴിച്ചു കഴിഞ്ഞാൽ നാണിയമ്മ രണ്ടുമൂന്നു തവി ഉപ്പുമാവ് അവന്‍റെ ചളുങ്ങിയ അലൂമിനിയം പാത്രത്തിൽ വിളമ്പും. ഉപ്പുമാവ് പ്രിയനായ കോവാലൻ കണ്ണടച്ചു തുറക്കുംമുമ്പേ അത് അകത്താക്കും. പിന്നീടാകും കുട്ടികളുടെ ഊഴം. ശാന്തനായ  കോവാലനെ  കുട്ടികൾക്കും  ഇഷ്ടമാണ്.  അവർ വട്ടയിലയിൽ ബാക്കിവെയ്ക്കുന്ന  ഉപ്പുമാവ് കോവാലന്‍റെ പാത്രത്തിലേക്ക് തട്ടും. അപ്പോഴേക്കും നാണിയമ്മയും സാറന്മാരും പോയിക്കഴിഞ്ഞിരിക്കും. കാക്കകൾക്ക് സ്വാതന്ത്യം കിട്ടുന്ന സമയമാണ്. പിന്നീട് ആണ് കാക്കകളും കോവാലനുമായുള്ള കശപിശ. കാക്കകൾക്കാകട്ടെ കുട്ടികളെയും കോവാലനേയും അശേഷം പേടിയില്ല. അവർ കോവാലന്‍റെ പാത്രത്തിൽ നിന്നു ഉപ്പുമാവിന്‍റെ ഭൂരിഭാഗവും അടിച്ചുമാറ്റും. മിക്കവാറും ആ ബാലിസുഗ്രീവ യുദ്ധത്തിൽ കാക്കകളാവും ജയിക്കുക. 





കുട്ടികൾ ശടേന്ന് സ്കൂൾ കിണറ്റിൽ നിന്ന് വെള്ളം കോരി വായ് കഴുകി എന്നുവരുത്തി കളികൾ തുടങ്ങും. സ്കൂൾ മുറ്റത്തു  വലിയൊരു  തേന്മാവ്  ഉണ്ട് . അതിന്‍റെ  ചുവട്ടിൽ  ആകും  കളികൾ. എന്തെല്ലാം കളികൾ ആണ് അക്കാലത്തു, കളത്തിൽ ചാടിയുള്ള കക്കുകളി, സാറ്റ്, കിളിത്തട്ട്, കബഡി, കഴുതപ്പെട്ടി, കണ്ണാരംപൊത്തിക്കളി, ഗോലികളി അങ്ങനെ എണ്ണിയാൽ തീരാത്ത കളികൾ. രണ്ടുമണിക്ക് ബെല്ലടിക്കുന്നതു വരെ നേരം പോകുന്നതറിയില്ല. കോവാലന് കുട്ടികളുടെ കളി കാണുക വലിയ ഇഷ്ടമാണ്. അവരുടെ കളി കാണുമ്പോൾ തന്നെ ആവേശം കൊണ്ടു കോവാലൻ ചാടിത്തുടങ്ങും. കുട്ടികൾ ആകട്ടെ കോവാലനെ കുരങ്ങുകളിപ്പിക്കാനായി അവരിൽ ആരോ ഉണ്ടാക്കിയ പാട്ട് കോറസായി പാടും,

"കോവാലൻ പെണ്ണുകെട്ടി
കോഴിക്കൂട്ടിൽ കൊണ്ടുവെച്ചു
നാണിയമ്മേ, നാണിയമ്മേ
കോഴികൊത്തല്ലേ...''

പാട്ടുകേൾക്കുന്നതോടെ കോവാലൻ ഉഷാറാകും, രണ്ടുകൈയും കൂട്ടിഅടിച്ചു കോവാലൻ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കും. അതോടെ കുട്ടികൾ കൂക്കുവിളി തുടങ്ങും. കുട്ടികളുടെ കൂക്കുവിളി കേൾക്കുമ്പോൾ വ്യക്തമായി തിരിയാത്ത വാക്കുകൾ കൊണ്ടു ഉച്ചത്തിൽ ശബ്ദമുണ്ടാക്കി കോവാലൻ തന്‍റെ സന്തോഷം പ്രകടിപ്പിക്കും.





അപ്പോഴാകും സൈക്കിളിൽ ഐസ് വിൽപ്പനക്കാരന്‍റെ വരവ്. സൈക്കിൾ ബാറിൽ തൂക്കിയിട്ടിരിക്കുന്ന ഇരുമ്പുപട്ടയിൽ ഇരുമ്പുദണ്ഡു കൊണ്ട് അടിച്ചു താളാത്മകമായി അയാൾ കൂകും ഐസ് മുട്ടായി...ഐസ് മുട്ടായി.  എന്തൊക്കെ തരത്തിൽ ഉള്ള ഐസ് മിട്ടായികളാണ് അയാളുടെ സൈക്കിളിൽ കെട്ടിവെച്ച ചെറിയ ഐസ് പെട്ടിയിൽ ഉണ്ടാകുക. അഞ്ചുപൈസ കൊടുത്താൽ കോലൈസ് എന്നു വിളിക്കുന്ന കമ്പ് ഐസ് കിട്ടും. ഒരു ചെറിയ മരക്കോലിൽ വർണ്ണപ്രപഞ്ചം തീർക്കുന്ന ഐസ് മിട്ടായി.. ചെമല, മഞ്ഞ, പച്ച, കാപ്പിപ്പൊടി അങ്ങനെ എന്തെല്ലാം ഇനങ്ങൾ. നാവിൻ തുമ്പിൽ  ഇട്ടാൽ അലിഞ്ഞു നാവിനും ചുണ്ടിനും നിറങ്ങളുടെ വർണ്ണഭംഗി നൽകും. കുറേനേരത്തെക്കെങ്കിലും മധുരവും തണുപ്പും നൽകുന്ന അനുഭൂതിയുടെ സ്വർഗ്ഗലോകത്താകും കുട്ടികൾ. ഐസ് മിട്ടായി വാങ്ങി കഴിക്കരുത് എന്നു വീട്ടിൽനിന്നു പറഞ്ഞതൊക്കെ ആരു കേൾക്കാൻ. എന്തെല്ലാം രുചികളാ..പാലൈസ്, സേമിയ, ഓറഞ്ച്, ചോക്കലൈറ്റ്, മാംഗോ അങ്ങനെ ഹരം പിടിപ്പിക്കുന്ന രുചികളും ഓർമ്മകളും.  കോലൈസ്  വാങ്ങി വായിലേക്ക് നീട്ടുമ്പോളാകും ആരെങ്കിലും കുശുമ്പ് മൂത്തു പുറകിൽ നിന്നു തട്ടുക. കോലിൽ നിന്നു അടർന്നു വീഴുന്ന ഐസിനു വേണ്ടി കുട്ടികളുടെ പരക്കംപാച്ചിലും തല്ലും ഇപ്പോഴും ഓർമ്മയുണ്ട്. ഐസ് മിട്ടായി നഷ്ടപ്പെട്ടവൻ അണ്ടി കളഞ്ഞ അണ്ണാനെ പോലെ നിൽക്കുന്ന നിൽപ്പുണ്ടല്ലോ,  മുഖത്തെ ഭാവം ഒന്നു  കാണേണ്ടത് തന്നേ.. കരുണം, രൗദ്രം, ബീഭത്സം.. ചുരുക്കം  ചില കുട്ടികൾ  തറയിൽ  വീഴുന്ന  ഐസിൽ  പൊടിപറ്റിയാൽ   എടുത്ത്  കോവാലന്‍റെ  പാത്രത്തിൽ  ഇടും.  അതോടെ  കോവാലനു  സ്വർഗ്ഗം  കിട്ടിയതുപോലുള്ള  സന്തോഷമാണ്. പാവം..ആർക്കും  വേണ്ടാത്തതല്ലേ  പിച്ചക്കാർക്ക്  വിധിച്ചിരിക്കുന്നത്. കോവാലന്  അതൊക്കെ  തന്നെ  ധാരാളം.

( ചില ചിത്രങ്ങൾ കടപ്പാട്  : ഗൂഗിൾ )



സ്‌കൂൾ  ഇല്ലാത്ത  ദിവസങ്ങളിൽ  ആകും  കോവാലൻ  ഊരുതെണ്ടൽ  തുടങ്ങുക. മിക്കവാറും  വീടുകളിൽ  നിന്നു  എന്തെങ്കിലും ഒക്കെ  അവനു കൊടുക്കും. എന്‍റെ  വീട്ടിൽ  എത്തിയാൽ  അമ്മ  വയറു നിറയെ  കോവാലനു  എന്തെങ്കിലും  കഴിക്കാൻ  കൊടുക്കും. മിക്കവാറും  തലേന്നത്തെ  പഴങ്കഞ്ഞിയോ  രാവിലത്തെ  പലഹാരത്തിന്‍റെ  ബാക്കിയോ  മറ്റോ  ആകും. ഞങ്ങൾ  കുട്ടികൾ  അവൻ  കഴിക്കുന്നത്  തെല്ലു  കൗതുകത്തോടെ  നോക്കി  നിൽക്കും. പലപ്പോഴും  കോവാലൻ  കുളിച്ചിട്ടു  ആഴ്ചകൾ  ആയിക്കാണും. അമ്മ  അവന്‍റെ  ചപ്രത്തലയിൽ  ഒരു  തുടം  എണ്ണ  കമിഴ്ത്തി  കിണറ്റുകരയിലേക്ക്  വഴക്കു പറഞ്ഞു  ഓടിക്കും. കുളിയ്ക്കുന്നത് കോവാലനു അത്ര ഇഷ്ടമുള്ള കാര്യം അല്ല. എന്നാൽ അഞ്ചാറു തൊട്ടി  വെള്ളം  കോരി  അമ്മ  അവന്‍റെ  തലയിൽ  ഒഴിക്കുന്നതോടെ  കോവാലൻ  ഉഷാറാകും. പിന്നെ  വീട്ടിലെ  പഴയ  ഉടുപ്പോ  മറ്റോ  കൊടുത്താൽ  പറയുകയും  വേണ്ട. കാലിലും  മറ്റും  ഈച്ച  പറ്റുന്ന  വൃണങ്ങൾ  കാണുംഅതിൽ  അന്നു  നാട്ടിൽ  കിട്ടുന്ന  ടെട്രാസൈക്ലിൻ (ആന്റിബയോട്ടിക്ക്) പൊടി  ഇട്ടുകൊടുക്കും  അമ്മ. അങ്ങനെ  എന്‍റെ  അമ്മയുടെയും  നാട്ടിലെ  മറ്റു  പല  അമ്മമാരുടെയും  വളർത്തുപുത്രൻ  ആയിരുന്നു കോവാലൻ  എന്നു  വേണമെങ്കിൽ  പറയാം. ഈ കർമ്മബന്ധം കൊണ്ടാകാം കോവാലൻ ഗ്രാമം വിട്ടു ദൂരേയ്ക്ക് പോകാൻ ഇഷ്ടപ്പെടാത്തത്.



അങ്ങനെ  ഇരിക്കുമ്പോൾ  ഒരു  സ്കൂൾ ദിനത്തിൽ   വെളിയ്ക്കു  (ഇന്റർവെൽ) വിട്ടപ്പോൾ  ഒരു  ബഹളവും  കരച്ചിലും  കേട്ടു  ഞാൻ  ഓടിച്ചെല്ലുമ്പോൾ, കോവാലനെ ഒരു  നീല  അഴികൾ  ഉള്ള  വാനിൽ  രണ്ടു  തടിമാടന്മാർ  എടുത്തു  കയറ്റുന്നതാണ്  കണ്ടത്. അന്ന്  അടിയന്തരാവസ്ഥ കാലത്ത്  നാട്ടിലെ  പിച്ചക്കാരെ എല്ലാം  ഇന്ദിരാഗാന്ധി  പിടിച്ചു  അനാഥാലയത്തിലും മറ്റും  ആക്കിയിരുന്നു.  അങ്ങനെ  അവർ കോവാലനേയും പിടികൂടി. കോവാലനാകട്ടെ  പേടിച്ചു  അടഞ്ഞ വാനിന്‍റെ  അഴികളിൽ  തട്ടി വലിയ  ബഹളവും  കരച്ചിലും, ആരു  കേൾക്കാൻ..  അടഞ്ഞ  വാതിൽ  താഴിട്ടു  അവർ  കോവാലനെയും  കൊണ്ടു  എവിടേക്കോ  പോയി. അതിനുശേഷം കോവാലനെ  ഞങ്ങൾ  കണ്ടിട്ടില്ല...


അന്നു  ഉച്ചയ്ക്ക്  ഉപ്പുമാവ്  നിറഞ്ഞ  ഒരു  അലൂമിനിയം  പാത്രം  സ്‌കൂൾ  മുറ്റത്തു  അനാഥമായി  കിടന്നു,  കാക്കകളും കലപില  കൂടാതെ  മര്യാദാരാമന്മാരായി  ഉപ്പുമാവ്  കഴിച്ചു. അവർക്കു  കശപിശ  കൂടാൻ  കോവാലൻ  ഇല്ലല്ലോ. ഒരു പക്ഷെ അവരും അടിയന്തരാവസ്ഥയെ  പേടിച്ചിരുന്നോ  ആവോ? ..... കാക്കകൾ  ചിലതു  നമ്മെ  ഓർമ്മിപ്പിക്കും. ഓർമ്മകൾ  ഉണ്ടായിരിക്കണം. ചരിത്രം  ആവർത്തിക്കാതിരിക്കട്ടെ...



പുനലൂരാൻ

www.punalurachayan.blogspot.ae



പര്യാലോചന


സുമിത്ര പതിവുപോലെ പൂജാമുറിയില്‍ നിന്നും വീടിന്‍റെ പൂമുഖത്തേക്ക്‌ നടന്നു. അതിരാവിലെ കുളിച്ച് പൂജാമുറിയില്‍ കയറിയതാണ്.ശിരസ്സ്‌ മറച്ചിരുന്ന തൂവലയെടുത്തവര്‍ പാതി നരച്ച മുടിയിഴകളിലെ അവശേഷിക്കുന്ന നനവ്‌ ഒപ്പിയെടുത്തു. ഉദയസൂര്യന്‍റെ ആഗമനത്തിന് ഇനിയും  ഒരുപാടുനേരം കഴിയണം. പ്രതീക്ഷ അവരുടെ മനസ്സില്‍ നിന്നും ഇനിയും അസ്തമിച്ചിട്ടില്ല.പൂമുഖത്തിരുന്നാല്‍ പടിപ്പുരവരെ നോട്ടമെത്തും.  കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷം ഇരുപത്തെട്ട് കഴിഞ്ഞു.ജീവിതത്തിലെ ഓരോ ദിനരാത്രങ്ങളും കൊഴിഞ്ഞുപോയത് എത്രപെട്ടന്നാണ്. ആഗ്രഹിച്ചതിനെക്കാളും സ്നേഹസമ്പന്നനായ ഭര്‍ത്താവിനെ ലഭിച്ചപ്പോള്‍ മുത്തശ്ശി പറയുമായിരുന്നു.

"ഈശ്വരവിശ്വാസം വേണ്ടുവോളമുള്ള എന്‍റെ കുട്ടിക്ക് ഈശ്വരന്‍റെ കൃപ എപ്പോഴുമുണ്ടാകും.ഈശ്വരവിശ്വാസത്തോടെ നേരായ ജീവിതപാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ഈശ്വരന്‍റെ തുണ എപ്പോഴുമുണ്ടാകും .എന്‍റെ കുട്ടി പ്രാര്‍ത്ഥനകള്‍  ഒരിക്കലും മുടക്കരുത്"

സുമിത്രയുടെ മനസ്സിനെ  ഉത്തരം‍‍ ലഭിക്കാത്ത ചോദ്യം വേട്ടയാടാന്‍ തുടങ്ങിയിട്ട് കാലമേറെയായി. മുത്തശ്ശി കാട്ടിതന്നനേരായ  ജീവിത പാതയിലൂടെ ഈശ്വരവിശ്വാസത്തോടെ മാത്രമേ ഈ നിമിഷംവരെ ജീവിച്ചിട്ടുള്ളൂ .പിന്നെയെന്താണ്   കഴിഞ്ഞ ഇരുപത്തെട്ട് വര്‍ഷമായി  അസഹ്യമായ ദുരിതങ്ങള്‍ മാത്രം തന്‍റെ ജീവിതത്തില്‍  സംഭവിച്ചുകൊണ്ടിരിക്കുന്നത് .  മുത്തശ്ശി മരണക്കിടക്കയില്‍ കിടക്കുമ്പോള്‍ തന്നോട് പറഞ്ഞ വാക്കുകള്‍ ഈയിടെയായി മനസ്സിലേക്ക് തികട്ടിവരുന്നുണ്ട്.

"എന്‍റെ കുട്ടിയുടെ ജീവിതത്തില്‍ സംഭവിച്ചത് ഒരു സ്ത്രീക്കും സഹിക്കുവാനാവില്ല. എന്‍റെ കുട്ടി ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് മുത്തശ്ശിക്കറിയാം . മുന്‍ജന്മപാപമാണ് എന്‍റെ കുട്ടിക്ക് ഈ ഗതി വന്നത് ഈശ്വര പരീക്ഷണങ്ങളെ തളരാതെ നേരിടണം . പ്രാര്‍ഥനകളില്‍ നിന്നും ഒരിക്കലും വ്യതിചലിക്കരുത്.എന്‍റെ കുട്ടിയുടെ കണ്ണീരൊപ്പാന്‍ ഈശ്വരന്‍ അവനെ നിന്‍റെ കണ്മുന്നില്‍ എത്തിച്ചുതരും "

തുറന്നിട്ട ജാലകത്തിലൂടെ നനുത്ത കാറ്റ് സുമിത്രയെ തഴുകികൊണ്ടിരുന്നു.അവര്‍ ഓര്‍ക്കുകയായിരുന്നു അവരുടെ വിവാഹജീവിതം തുടങ്ങിയ കാലത്തെക്കുറിച്ച്. സോമനാഥന്‍ പെണ്ണുകാണാന്‍ വന്നപ്പോള്‍ കൂടിനിന്നവരില്‍ ചിലരൊക്കെ അയാള്‍ പഴമക്കാരനാണ് അയാള്‍ക്ക്‌ പ്രായംകൂടുതലുണ്ട് എന്നൊക്കെ പറഞ്ഞുവെങ്കിലും അയാളുടെ നിഷ്കളങ്കമായ നോട്ടമാണ് സുമിത്രയെ ആകര്‍ഷിച്ചത് .പ്രായം കൂടുതലുണ്ട് എന്ന് പറഞ്ഞത് നേരുതന്നെയായിരുന്നു. ഇരുപതുകാരിയായ സുമിത്രയെ പെണ്ണുകാണാന്‍ വന്നയാള്‍ക്ക് മുപ്പത്തിയാറ് വയസ്സ് പ്രായമുണ്ടായിരുന്നു.
"ചെറുക്കനും പെണ്ണിനും എന്തെങ്കിലുമൊക്കെ പറയുവാനുണ്ടാവും" എന്ന് പറഞ്ഞ്  മുത്തശ്ശി സുമിത്രയെ കുളക്കടവിലേക്ക് ക്ഷണിച്ചപ്പോള്‍ സോമനാഥനും കൂടെ ചെന്നു .
"നിങ്ങള്‍ സംസാരിക്കൂ" എന്ന് പറഞ്ഞ് മുത്തശ്ശി തിരികെപ്പോയപ്പോള്‍ സുമിത്രയുടെ പെരുവിരലില്‍ നിന്നും ഒരു തരിപ്പ് ശരീരമാകെ ഇരച്ചുകയറുന്നുണ്ടായിരുന്നു. കുളക്കടവില്‍ പരിസരവാസികളായ ഏതാനും കുട്ടികള്‍  കുളിക്കുന്നുണ്ട് കുസൃതികള്‍   നോക്കിനിന്ന സുമിത്രയോട് സോമനാഥന്‍ പറഞ്ഞു .

"എന്നെ ഇഷ്ടമായോ കുട്ടിക്ക് .സത്യം പറഞ്ഞാല്‍  എനിക്ക് പ്രായം അല്‍പം കൂടുതലുണ്ട്. ജീവിത പ്രാരാബ്ദങ്ങളാല്‍ വിവാഹത്തെക്കുറിച്ച് മറന്നു എന്ന് പറയുന്നതാവും ശെരി.കുഞ്ഞുനാളില്‍ അച്ഛന്‍റെ വേര്‍പാട് നിമിത്തം വീട്ടിലെ പ്രാരാബ്ദങ്ങളുടെ ഭാണ്ഡവും പേറി ജീവിക്കുവാനായിരുന്നു എന്‍റെ വിധി. കഴിഞ്ഞ വര്‍ഷം ഏറ്റവും  ഇളയ സഹോദരിയുടെ വിവാഹം കഴിഞ്ഞതോടെ ഉത്തരവാദിത്വങ്ങളില്‍ നിന്നും ഞാന്‍ മുക്തനായി എന്ന് പറയാം"

മനസ്സുതുറന്നുള്ള സംസാരവും നിഷ്കളങ്കമായ മുഖവും "എന്നെ ഇഷ്ടമായോ ?..." എന്ന ചോദ്യത്തിന് അവള്‍ തലയാട്ടി .ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ വിവാഹിതരായി .മദ്രാസിലെ റെയില്‍വേയില്‍ ഉദ്യോഗസ്ഥനായ സോമനാഥന്‍ സുമിത്രയെ മദ്രാസിലേക്ക് കൊണ്ടുപോയി .സന്തോഷപ്രദമായ അവരുടെ ജീവിതം തുടര്‍ന്നുകൊണ്ടേയിരുന്നു. എതാനും വര്‍ഷങ്ങള്‍ കൊഴിഞ്ഞുപോയി   ആനന്ദകരമായ ജീവിതത്തില്‍  അവര്‍ക്ക് രണ്ട്‌ പെണ്‍കുട്ടികള്‍  പിറന്നപ്പോള്‍ സുമിത്ര ഒരു ആണ്‍കുട്ടിക്കായി പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടേയിരുന്നു.സുമിത്രയുടെ കാത്തിരിപ്പ് വെറുതെയായില്ല.  മൂന്നാമത്തെ കുഞ്ഞ് ആണ്‍കുഞ്ഞായിരുന്നു.അവര്‍ അവനെ ഗോപാലകൃഷ്ണന്‍ എന്ന് പേരിട്ടു. വഴക്ക് രഹിതമായിരുന്നു അവരുടെ ജീവിതം .ഗോപാലകൃഷ്ണന് മൂന്നുവയസ്സ് പ്രായമായപ്പോഴാണ് ആ കുടുംബത്തിലെ സന്തോഷപ്രദമായ ജീവിതത്തിലേക്ക് ദുഃഖങ്ങളുടെ പെരുമഴ തോരാതെ പെയ്യാന്‍ തുടങ്ങിയത്. വിനോദസഞ്ചാരത്തിന് പോയ ആ കുടുംബത്തില്‍ നിന്നും ഗോപാലകൃഷ്ണനെ കാണാതെയായി.  പൂന്തോട്ടത്തില്‍ കളിച്ചുകൊണ്ടിരുന്ന  ഗോപാലകൃഷ്ണനെ ദിവസങ്ങളോളം ആ പ്രദേശങ്ങളില്‍ തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല .

പോലീസ്‌ തിരച്ചില്‍ അവസാനിപ്പിച്ചപ്പോള്‍ ആ കുടുംബം അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നുപോയി. സുമിത്രയുടെ പ്രാര്‍ത്ഥനകള്‍ക്ക് ഫലമുണ്ടായില്ല നാളിതുവരെ ഗോപാലകൃഷ്ണനെ കണ്ടെത്താനായില്ല.

വര്‍ഷങ്ങള്‍കൊഴിഞ്ഞുപോയികൊണ്ടിരുന്നു. പെണ്‍കുട്ടികള്‍ വളര്‍ന്നു അവര്‍ക്ക് ഉന്നതവിദ്യാഭ്യാസം ലഭിച്ചു .അനുയോജ്യമായ വിവാഹാലോചന വന്നപ്പോള്‍ അവരുടെ വിവാഹം നടത്തി . ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ സോമനാഥനും സുമിത്രയും സ്വദേശത്തേക്ക് മടങ്ങി .വര്‍ഷങ്ങള്‍ക്കുശേഷം സോമനാഥനും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.സുമിത്ര തികച്ചും ഒറ്റപെട്ടു എന്നാലും നൊന്തു പ്രസവിച്ച മകന്‍റെ തിരിച്ചുവരവിനായി സുമിത്ര  കാത്തിരുന്നു .

ജീവിതത്തില്‍ ഇനിയെന്ത് എന്ന ചോദ്യത്തിന് ഒരേയൊരു ഉത്തരമേ സുമിത്രയ്ക്കുള്ളൂ .ഗോപാലകൃഷ്ണന്‍റെ തിരിച്ചുവരവ്‌ എന്ന ഒരേയൊരു ഉത്തരം. പെണ്‍മക്കളില്‍ ഇളയവള്‍ വിദേശത്ത്‌ ഭര്‍ത്താവുമൊത്ത് ജീവിക്കുന്നു. മൂത്തവള്‍ ഭര്‍ത്താവുമൊത്ത് മദ്രാസിലും .വിവാഹിതരായാല്‍ പെണ്‍മക്കള്‍ ഭര്‍ത്താവിനോടൊപ്പമാണ് ജീവിക്കേണ്ടത് സോമനാഥന്‍റെ മരണശേഷം പെണ്‍മക്കള്‍ അവരുടെ അരികിലേക്ക് സുമിത്രയെ ക്ഷണിച്ചതാണ് .സോമനാഥനെ അടക്കംചെയ്ത പുരയിടത്തില്‍ നിന്നും അവസാന ശ്വാസം നിലയ്ക്കും വരെ സുമിത്ര എങ്ങോട്ടും പോകില്ലായെന്ന് സോമനാഥന്‍റെ വേര്‍പാടിന്‍റെ അന്ന് തന്നെ മനസ്സില്‍ ശപഥം എടുത്തതാണ്. ആ ശപഥം നാളിതുവരെ സുമിത്ര തെറ്റിച്ചില്ല ശവകുടീരത്തിലെ എണ്ണ വിളക്കിലെ തിരി   ഈ നിമിഷംവരെ അണഞ്ഞിട്ടില്ല പടിപ്പുരയില്‍ നിന്നും കാലൊച്ചകള്‍ കേള്‍ക്കുമ്പോള്‍ സുമിത്ര പ്രതീക്ഷയോടെ ഉമ്മറത്തെക്ക്‌ ഓടിചെല്ലും .വരുന്നത് ഗോപാലകൃഷ്ണന്‍ അല്ലായെന്ന് തിരിച്ചറിയുമ്പോള്‍ പ്രതീക്ഷയെ കറുത്ത തുണികൊണ്ട് ആവരണം ചെയ്യപ്പെട്ടതുപോലെയാണ് സുമിത്രയ്ക്ക് തോന്നാറുള്ളത് .

മനസ്സില്‍ ഓരോരോ ചോദ്യങ്ങള്‍ തികട്ടിവരും.  തന്‍റെ ഗോപാലകൃഷ്ണന്‍ ഇപ്പോള്‍ എന്ത് ചെയ്യുകയായിരിക്കും, മക്കളില്ലാത്ത ഏതെങ്കിലും സമ്പന്നരായിരിക്കുമോ തന്‍റെ ഗോപാലകൃഷ്ണനെ എടുത്തുകൊണ്ടുപോയിരിക്കുക ? ഇപ്പോള്‍ അവന്‍ പഠിച്ച് ഉന്നത ജോലിക്കാരനായിരിക്കുമോ ? അവനിപ്പോള്‍ വിവാഹിതനായിരിക്കുമോ ? അവനിപ്പോള്‍ പിതാവായിരിക്കുമോ ? അവനെ നൊന്ത് പ്രസവിച്ച അമ്മ ഈ ലോകത്ത് ജീവിച്ചിരിക്കുന്നുണ്ടാവുമെന്ന് അവനറിയുന്നുണ്ടാകുമോ ? അവനെയോര്‍ത്ത് ഓരോ നിമിഷവും മനംനൊന്ത് ജീവിക്കുന്ന ഈ അമ്മയെ കുറിച്ച് അവന്‍ ഓര്‍ക്കുന്നുണ്ടാകുമോ ? ഗോപാലകൃഷ്ണനെ കാണാതായത് മുതല്‍ ഇമകളില്‍ നിന്നും കണ്ണുനീര്‍ പൊഴിയാത്ത ദിവസങ്ങള്‍ സുമിത്രയില്‍ അന്യമായിരുന്നു .പതിവുപോലെ  പ്രതീക്ഷ കൈവിടാതെ സുമിത്ര പ്രാര്‍ത്ഥനയോടെ പടിപ്പുരയിലേക്ക്‌ കണ്ണുംനട്ടിരുന്നു.
                                                                     ശുഭം

rasheedthozhiyoor@gmail.com    

Search This Blog